HOME
DETAILS

ഡല്‍ഹി കലാപത്തിനിടെ പൊലിസിന് നേരെ തോക്ക് ചൂണ്ടിയെന്ന് ആരോപിച്ച് അറസ്റ്റ്: 58 മാസത്തിനൊടുവില്‍ ജാമ്യത്തിലിറങ്ങി ഷാറൂഖ് പത്താന്‍

  
Ajay
March 07 2025 | 16:03 PM

2020 Delhi violence accused Shahrukh Pathan granted interim bail

ന്യൂഡല്‍ഹി: പൗരത്വപ്രക്ഷോഭകരെ ലക്ഷ്യംവച്ച് രാജ്യതലസ്ഥാനത്ത് സംഘ്പരിവാര്‍ അഴിച്ചുവിട്ട വംശീയ ആക്രമണത്തിനിടെ പൊലിസിന് നേരെ തോക്ക് ചൂണ്ടിയ കേസില്‍ അറസ്റ്റിലായ ഷാറൂഖ് പത്താന് ജാമ്യം. 58 മാസം നീണ്ടുനിന്ന തടവുജീവിതത്തിന് ശേഷം 15 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. കര്‍ക്കര്‍ഡൂമ ജില്ലാ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പായ് ആണ് പത്താന് കസ്റ്റഡിയില്‍ നിന്ന് താല്‍ക്കാലിക മോചനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഹ്രസ്വകാലത്തേക്കാണെങ്കില്‍ പോലും പത്താന് മോചനം നല്‍കുന്നത് കേസ് നടപടികളെ ബാധിക്കുമെന്ന് വാദിച്ച് ജാമ്യത്തെ എതിര്‍ത്തെങ്കിലും കോടതി പത്താന് ആശ്വാസം നല്‍കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കുകയോ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.  

നേരത്തെ ഒന്നിലധികം തവണയാണ് പത്താന് കോടതി ജാമ്യം നിഷേധിച്ചത്. ഷാറൂഖ് തോക്ക് ചൂണ്ടിനില്‍ക്കുന്ന, കലാപസമയത്ത് പ്രചരിച്ച വിഡിയോകളും ചിത്രങ്ങളും ചൂണ്ടിക്കാട്ടി മുമ്പ് ഹൈക്കോടതി തന്നെ ജാമ്യം തള്ളിയിരുന്നു. 2020 ഫെബ്രുവരിയില്‍ വടക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെട്ട നിരവധി പ്രതികളില്‍ ഒരാളാണ് പത്താന്‍. 2020 ഏപ്രില്‍ മുതല്‍ അദ്ദേഹം ജയിലിലാണ്. ഐ.പി.സിയിലെ 147, 148, 149, 186, 216, 307, 353 വകുപ്പുകളും ആയുധ നിയമത്തിലെ 25/27 വകുപ്പുകളുമാണ് യുവാവിനെതിരേ ചുമത്തിയിരിക്കുന്നത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരി 24ന് തുടങ്ങി മൂന്നുദിവസം നീണ്ടുനിന്ന കലാപം നടന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് പത്താന് ജാമ്യം ലഭിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ ആകെ 758 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. എന്നാല്‍ അതില്‍ 80 ശതമാനം കേസുകളിലും പ്രതികളെ വെറുതെവിടുകയാണുണ്ടായത്. ആകെ 1818 പേരെയാണ് അറസ്റ്റ്‌ചെയ്തതെന്നും അതില്‍ 956 പേര്‍ ന്യൂനപക്ഷക്കാരും 868 പേര്‍ ഭൂരിപക്ഷവിഭാഗത്തില്‍പ്പെട്ടവരാണെന്നുമാണ് ദി പ്രിന്റ് റിപ്പോര്‍ട്ട്‌ചെയ്തത്. 

ജനകീയ സ്വഭാവത്തോടെ തുടങ്ങിയ സി.എ.എ പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെയാണ് അതിനെ അടിച്ചമര്‍ത്തുകയെന്ന ഉദ്ദേശത്തോടെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണമഴിച്ചുവിട്ടത്. ന്യൂനപക്ഷവിഭാഗക്കാരുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും വ്യാപകമായി ലക്ഷ്യംവയ്ക്കപ്പെട്ടു. ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. ജാഫറാബാദ്, വെല്‍ക്കം, സീലാംപൂര്‍, ഖജൂരി ഖാസ്, കോക്കല്‍ പുരി, ദയാല്‍പൂര്‍, ന്യൂ ഉസ്മാന്‍പൂര്‍ എന്നിവിടങ്ങളിലാണ് കലാപം ഏറ്റവും രൂക്ഷമായത്. 53 പേരാണ് ആകെ കൊല്ലപ്പെട്ടത്. ഇതില്‍ 40 പേരും ന്യൂനപക്ഷവിഭാഗക്കാരാണ്. കലാപത്തെത്തുടര്‍ന്ന് ഇരകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലുംപെട്ടു. 

പൗരത്വസമരത്തിനെതിരേ രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലായിരുന്നു ഡല്‍ഹിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്നുവന്നിരുന്ന സമാധാനപരമായ സമരപരിപാടികള്‍. ഡല്‍ഹി- യു.പി അതിര്‍ത്തിയിലെ കാലിന്ദ്കുഞ്ചിന് സമീപം തയാറാക്കിയ ഷഹീന്‍ബാഗ് സമരപ്പന്തല്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റി. ഇതിനിടെയാണ് സമരക്കാരെ ലക്ഷ്യംവച്ച് ആക്രമണം തുടങ്ങിയത്. ഇപ്പോഴത്തെ ഡല്‍ഹി മന്ത്രി കപില്‍മിശ്രയെപ്പോലുള്ള സംഘ്പരിവാര്‍ നേതാക്കളുടെ പ്രകോപനപമരമായി പ്രസംഗങ്ങള്‍ കലാപം ആളിക്കത്താന്‍ ഇടയാക്കിയതായി വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലും കപില്‍ മിശ്രയ്‌ക്കെതിരേ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗങ്ങള്‍. അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം കഴിയുന്നത് വരെ കാത്തിരിക്കുമെന്നും എന്നിട്ടും സമരം തുടര്‍ന്നാല്‍ ബാക്കി ഞങ്ങള്‍ നോക്കും എന്നായിരുന്നു 2020 ഫെബ്രുവരി 23ന് മൗജ്പുരില്‍ കപില്‍ മിശ്ര പ്രസംഗിച്ചത്. ഈ സമയം അദ്ദേഹത്തിന് പിന്നില്‍ ഡല്‍ഹി പൊലിസ് മേധാവി വേദ്പ്രകാശ് സൂര്യ ഉണ്ടായിരുന്നു. പ്രസംഗത്തിന് പിന്നാലെ ആയിരത്തോളം അക്രമികള്‍ മാരകായുധങ്ങളുമായി തെരുവിലിറങ്ങി. 'ജയ് ശ്രീറാം', 'ഹര്‍ ഹര്‍ മോദി', 'മുസ്ലിംകളെ വകവരുത്തുക' എന്നിങ്ങനെ ആക്രോശങ്ങള്‍ മുഴക്കി അക്രമം അഴിച്ചുവിട്ടുവെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ട്‌ചെയ്തത്.

കലാപം ആളിക്കത്തിച്ചതിന് അദ്ദേഹം നിയമനടപടി നേരിട്ടില്ലെന്ന് മാത്രമല്ല അദ്ദേഹം മത്സരിച്ച് ജയിച്ച് മന്ത്രിയാകുകയുംചെയ്തു. കലാപകാരികള്‍ക്ക് ആഭ്യന്തരമന്ത്രാലയവും ഒത്താശചെയ്തതായി സി.പി.എം നേതാവ് ബൃന്ദ കാരാട്ട് തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ പ്രദേശങ്ങളിലും പൊലിസ് ഹിന്ദുത്വ ശക്തികള്‍ക്കൊപ്പമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കലാപത്തിനിടെ മതം നോക്കി കൊലനടത്തിയ സംഭവങ്ങളും ന്യൂനപക്ഷങ്ങളെ വ്യാജകേസുകളില്‍ കുടുക്കിയ സംഭവങ്ങളും ഉണ്ടായി. ഇന്ത്യയുടെ എല്ലാ ഭാഗങ്ങലില്‍നിന്നും ജോലിക്കും മറ്റുമായെത്തി സ്ഥിരതാമസമാക്കിയ ഡല്‍ഹിയിലെ സാമൂഹികാന്തരീക്ഷം കലാപാനന്തരം തീര്‍ത്തും വിഭജിക്കപ്പെടുകയുണ്ടായി.

കലാപവുമായി ബന്ധപ്പെടുത്തി ഇന്ത്യയിലെ മുന്‍നിര വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളെ അറസ്റ്റ്‌ചെയ്തു. ഇതില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ നാലരവര്‍ഷത്തോളമായി വിചാരണത്തടവുകാരായി കഴിയുന്നു. ഇവരുടെ ജാമ്യാപേക്ഷകളാകട്ടെ ഇഴഞ്ഞുനീങ്ങുകയുമാണ്.

2020 Delhi riots accused Shahrukh Pathan granted interim bail



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  2 days ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  2 days ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 days ago
No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  2 days ago
No Image

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

Kerala
  •  2 days ago
No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  2 days ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  3 days ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  3 days ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  3 days ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  3 days ago