പി.എം ശ്രീ പദ്ധതിയിൽ സിപിഎം - സിപിഐ ഭിന്നത, യോഗത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ; നടന്നത് വഞ്ചനയെന്ന് നേതാക്കൾ
തിരുവനന്തപുരം: ബിജെപിയുടെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ ഉയർത്തിവന്ന നിലപാടുകളിൽ വെള്ളം ചേർത്ത് പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച വിദ്യാഭ്യാസവകുപ്പ് നടപടിയിൽ സിപിഐക്ക് കടുത്ത അമർഷം. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ എതിർപ്പുകൾ പരിഗണിക്കാതെ ദേശീയ വിദ്യാഭ്യാസ നയ (എൻ.ഇ.പി)ത്തിന്റെ ഭാഗമായുള്ള പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് സംസ്ഥാന സർക്കാർ നടപടിയാണ് സിപിഐ നേതാക്കളെ ചൊടിപ്പിച്ചത്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും.
പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചിരുന്നു. ഇന്നു ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം കൂടുതൽ പ്രതികരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സർക്കാർ നടപടി വഞ്ചനാപരമെന്ന് സിപിഐയുടെ വിദ്യാർഥി സംഘടന എഐഎസ്എഫ് പ്രതികരിച്ചു. സർക്കാർ നടത്തിയത് വിദ്യാർഥി വിരുദ്ധ നടപടിയാണെന്നും എഐഎസ്എഫ് വ്യക്തമാക്കി.
പി.എം ശ്രീയിൽ ഒപ്പുവെക്കുന്ന കാര്യം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് സിപിഎം നേതൃത്വത്തിൽ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത്. വിഷയത്തിൽ മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. ഇന്നത്തെ യോഗത്തിന് ശേഷം മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും.
സർക്കാരിന് വേണ്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകിയാണ് ഡൽഹിയിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി എതിർത്തുവന്ന പദ്ധതിക്കാണ് സർക്കാർ ഇതോടെ വഴങ്ങിയത്. പദ്ധതിയിൽ ഒപ്പിട്ട സാഹചര്യത്തിൽ കേരളത്തിനു തടഞ്ഞുവച്ച 1500 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
പി.എം ശ്രീ പദ്ധതി പൂർണമായും ആർ.എസ്.എസ് അജൻഡയാണെന്നു ചൂണ്ടിക്കാണിച്ച് സിപിഐ കർശന നിലപാട് തുടരുന്നതിനിടെയാണ് ഇടതു മുന്നണിയെ പിടിച്ചുലയ്ക്കും വിധം സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒപ്പിട്ടത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാർ എതിർപ്പുന്നയിച്ചിരുന്നു. കേരളത്തിൽ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. സിപിഐയുടെ എതിർപ്പ് അവഗണിക്കില്ലെന്നും വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞിരുന്നത്. പദ്ധതിയിൽ ഒപ്പു വയ്ക്കുന്നതിനെതിരേ ആർജെഡിയും രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ സംഘ്പരിവാർ നയങ്ങൾക്ക് പണയപ്പെടുത്തുകയാണെന്ന പ്രതിപക്ഷ വിമർശത്തെ ബലപ്പെടുത്തും വിധമാണ് സ്വന്തം മുന്നണിയിലെ എതിർപ്പുകൾ പോലും അവഗണിച്ച് സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. പൂർണമായും അപമാനിക്കപ്പെട്ടതോടെ വിഷയത്തിൽ സിപിഐ നീക്കമെന്താണെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനെന്ന പേരിൽ 2022ൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിങ് ഇന്ത്യ (പി.എം ശ്രീ). രാജ്യത്തെ 14,500 സർക്കാർ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയർത്തുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 27,000 കോടി രൂപയാണ് വകയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."