കമ്മ്യൂണിസത്തെയും ഫാസിസത്തെയും കുറിച്ചുള്ള പുസ്തകങ്ങൾ മതവികാരം വ്രണപ്പെടുത്തി! അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റിനെതിരെ പൊലീസിന്റെ അസാധാരണ ആരോപണങ്ങൾ
ന്യൂഡൽഹി: മധ്യപ്രദേശ് പൊലിസ് അറസ്റ്റ് ചെയ്ത ആദിവാസി അവകാശ പ്രവർത്തകനും സന്നദ്ധ സംഘടനയായ ഹൗ വി ഓട്ട് ടു ലിവ് (ഹൗൾ) സഹസ്ഥാപകനുമായ സൗരവ് ബാനർജിക്കെതിരേ സമർപ്പിച്ച കുറ്റപത്രത്തിൽ കമ്മ്യൂണിസത്തെയും ഫാസിസത്തെയും കുറിച്ചുള്ള പുസ്തകങ്ങളും തെളിവ്. ഫാസിസത്തെക്കുറിച്ച് 88 പേജുള്ള ഹിന്ദി പുസ്തകവും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെക്കുറിച്ചുള്ള 70 പേജുള്ള പുസ്തകവും ആണ് മതവികാരം വ്രണപ്പെടുത്തിയെന്നതിന് തെളിവായി ഉദ്ധരിക്കുന്നത്. ബാനർജിയുടെ ബാങ്ക് അക്കൗണ്ടുകൾ യു.എസ് ഡോളറിലുള്ള ഇടപാടുകൾ കാണിക്കുന്നുവെന്നും ഇക്കാരണത്താൽ വിദേശ ധനസഹായത്തെക്കുറിച്ച് അന്വേഷിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
സംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന മതപരിവർത്തന ആരോപണങ്ങളുടെ പേരിൽ ജൂലൈയിൽ ഹിന്ദുത്വ സംഘടനകൾ ആക്രമിച്ചതിനെത്തുടർന്ന് സൗരവ് ബാനർജി വാർത്തകളിൽ ഇടം നേടിയിരുന്നു. മെയിൽ 'ഹൗൾ' ഹിന്ദു വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ഹിന്ദി പത്രം ഒന്നാം പേജിൽ വാർത്ത നൽകിയതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്. ആരോപണങ്ങൾ നിഷേധിച്ച് ജൂലൈ 24ന് 'ഹൗൾ' ഇൻഡോർ പ്രസ് ക്ലബിൽ വാർത്താസമ്മേളനം വിളിച്ചിരുന്നു. എന്നാൽ പരിപാടിയിലേക്ക് ഇരച്ചെത്തി ഹിന്ദുത്വവാദികൾ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ മറ്റ് അംഗങ്ങൾ ഓടിപ്പോയി. ഒറ്റപ്പെട്ട സൗരവ് ബാനർജിയെ വേദിയിൽ ഹിന്ദുത്വവാദികൾ കൂട്ടംചേർന്ന് ആക്രമിച്ചു.
എന്നാൽ ആക്രമിച്ചവർക്കെതിരേ കേസെടുക്കുന്നതിന് പകരം ഇരയാക്കപ്പെട്ട സൗരവിനെതിരേയാണ് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഭാരതീയ ന്യായ സംഹിതയുടെ 299, 302 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അടുത്തദിവസം അറസ്റ്റിലായെങ്കിലും രണ്ടുമാസത്തെ തടവിനൊടുവിൽ കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
വിചാരണ നടക്കുന്ന ദേവാസ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മായങ്ക് വർമയാണ് കുറ്റപത്രം സമർപ്പിച്ചത്. ഫാസിസവുമായി ബന്ധപ്പെട്ട ഹിന്ദി പുസ്തകവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഫാസിസത്തെയും കുറിച്ചുള്ള മറ്റൊരു പുസ്തകവും പിടിച്ചെടുത്തത് തെളിവായി പൊലിസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, സൗരവിനെതിരായ ആരോപണങ്ങളെല്ലാം അദ്ദേഹത്തിന്റെ അഭിഭാഷകനും കുടുംബവും നിഷേധിച്ചു. ജന്മനാ ഹിന്ദുവായ സൗരവിനെ തെറ്റായി പ്രതിചേർത്തതാണെന്ന് ബാനർജിയുടെ അഭിഭാഷകൻ പറഞ്ഞു. അദ്ദേഹം ഒരു ദൈവത്തിനെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടില്ല. വിദേശ കമ്പനികൾക്ക് വിവർത്തനം ചെയ്തു കൊടുത്തതിന് നിയമവിധേയമായാണ് വിദേശ പണം സ്വീകരിച്ചതെന്നും അഭിഭാഷകൻ പഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."