HOME
DETAILS

സി.പി.എം സംസ്ഥാന സമ്മേളനത്തന് ഇന്ന് കൊടിയിറക്കം; സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തന്നെ തുടര്‍ന്നേക്കും

  
Web Desk
March 09, 2025 | 2:07 AM

CPM State Conference Concludes Today in Kollam with Grand Rally

കൊല്ലം: നാലുദിവസം നീണ്ട സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്ത് പ്രതിനിധി സമ്മേളനം സമാപിക്കും. വൈകിട്ട് നാലിന് മഹാറാലി നടക്കും. അതേ സമയം എം.വി ഗോവിന്ദന്‍ തന്നെ സെക്രട്ടറിയായി തുടര്‍ന്നേക്കുമെന്നാണ് സൂചന. 
കൊല്ലം ഹൈസ്‌ക്കൂള്‍ ജങ്ഷന്‍, ക്യൂ.എ.സി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറിലേക്ക് (ആശ്രാമം മൈതാനം) റാലി പുറപ്പെടുക. വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും റാലിക്ക് മാറ്റുകൂട്ടും. റാലിക്കുശേഷം പൊതുസമ്മേളനം നടക്കും.

25000 പേര്‍ റെഡ് വളന്റിയര്‍ മാര്‍ച്ചിലും രണ്ട് ലക്ഷം പേര്‍ റാലിയിലും  അണിനിരക്കും. ആശ്രാമം മൈതാനത്ത് സീതാറാം യെച്ചൂരി നഗറില്‍ പൊതുസമ്മേളനം പാര്‍ട്ടി കോഓഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്യുക. മൂന്ന് ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തിന്റെ പൊതുചര്‍ച്ച ശനിയാഴ്ച പൂര്‍ത്തിയായിരുന്നു.

നയരേഖ ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ മറുപടി നല്‍കും. തുടര്‍ന്ന് റിപ്പോര്‍ട്ട് അംഗീകരിക്കലും അഭിവാദ്യ പ്രസംഗങ്ങളും നടക്കും. ശേഷം പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. അഞ്ച് ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പെടെ സംസ്ഥാന കമ്മിറ്റിയില്‍ പുതുമുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

നവകേരളത്തിനൊപ്പം തുടര്‍ഭരണവും പ്രധാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രതിനിധി ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്വയം വിമര്‍ശനത്തിനും നവീകരണത്തിനുമായാണ് സമ്മേളനം നടത്തുന്നത്. ചര്‍ച്ചകളും വിമര്‍ശനങ്ങളും അതിന്റെ ഭാഗമാണ്. വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്നു. തിരുത്തി മുന്നോട്ടു പോകാമെന്ന ആമുഖത്തോടെയായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ മറുപടി പ്രസംഗം.

എം.വി ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ഏഴരമണിക്കൂറാണ് ചര്‍ച്ച നടന്നത്. പങ്കെടുത്ത 47പേരില്‍ 12പേര്‍ വനിതകളായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിനും വിശേഷിച്ച് മുഖ്യമന്ത്രിക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമുണ്ടായി. ചില മന്ത്രിമാരുടെയെങ്കിലും പുറത്ത് കമ്മ്യൂണിസ്റ്റ് ആണെന്ന സ്റ്റിക്കര്‍ ഒട്ടിക്കേണ്ട അവസ്ഥയാണെന്ന് തിരുവനന്തപുരത്തുനിന്നുള്ള പ്രതിനിധി തുറന്നടിച്ചു. പാര്‍ട്ടി സെക്രട്ടറിക്കെതിരേയും വിമര്‍ശനമുയര്‍ന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ സെക്രട്ടറി എടുക്കുന്ന നിലപാടുകള്‍ 24 മണിക്കൂറിനകം തിരുത്തേണ്ടിവരുന്നതും നിലപാടുകളില്‍ വ്യക്തതയില്ലാത്തതും പ്രതിനിധി ചര്‍ച്ചയില്‍ ഉയര്‍ന്നു. സ്വകാര്യ സര്‍വകലാശാലകളെ സ്വാഗതംചെയ്യുന്നതും വിദേശ നിക്ഷേപവുമെല്ലാം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. ആശാ വര്‍ക്കര്‍മാരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടില്‍ പുനര്‍വിചിന്തനം വേണം. കിഫ്ബി ടോളിലും നിലപാട് വ്യക്തമാക്കണം. പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ഇ.പി ജയരാജന്റെ നടപടികളിലും പ്രതിനിധികള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാമാണ് എം.വി ഗോവിന്ദന്‍ മറുപടി നല്‍കിയത്.

തനിക്കെതിരായ വിമര്‍ശനങ്ങളെ ആരോഗ്യപരമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറിക്കസേരയിലെ പരിചയക്കുറവാണ് വിമര്‍ശനങ്ങള്‍ക്കാധാരം. ഇടപെടലുകളിലും പ്രവര്‍ത്തനങ്ങളിലും പോരായ്മയുണ്ടെങ്കില്‍ തിരുത്തും. വിമര്‍ശനവും സ്വയം വിമര്‍ശനവും എല്ലാവര്‍ക്കും ബാധകമാണ്. സംഘടനയില്‍ മോശം പ്രവണതകള്‍ കൂടുന്നുണ്ട്. സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനുണ്ടാക്കിയ പാര്‍ട്ടിയാണിത്. നേതാക്കളുടെ ജീവിതനിലവാരം ഉയര്‍ന്നാല്‍മാത്രം പോര. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങളുണ്ടാവണം. അതിന് ബ്രാഞ്ച് മുതല്‍ പ്രവര്‍ത്തനം സുസജ്ജമാക്കണം. സാമ്പത്തിക ഭദ്രതയില്ലാത്തവര്‍, ജപ്തിഭീഷണി നേരിടുന്നവര്‍, രോഗികള്‍ എന്നിവരോടെല്ലാം രാഷ്ട്രീയഭേദമെന്യേ ഐക്യപ്പെടണം. എങ്കിലേ പാര്‍ട്ടിക്കൊപ്പം ജനമുണ്ടാകൂ. നിലവില്‍ സര്‍ക്കാരിന്റെ നില ഭദ്രമാണെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ, വനം, പരിസ്ഥിതി മേഖലകളില്‍ ഏറെ പഴികേള്‍ക്കുന്നു. പൊലിസിന്റെ പ്രതിച്ഛായ നല്ലതെങ്കിലും കുറ്റകൃത്യങ്ങള്‍ പെരുകുന്നത് നേരാണ്. മയക്കുമരുന്ന് വ്യാപനം ഭീതിതമാണ്. 24ാം പാര്‍ട്ടി കോണ്‍ഗ്രസാണ് വരാനിരിക്കുന്നത്. ആവശ്യമായ ചര്‍ച്ചകളും തിരുത്തലുകളും അവിടെ നടക്കും. നേതാക്കള്‍ക്ക് നല്‍കേണ്ട ഇളവുകളും അവിടെ തീരുമാനിക്കുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

പി.പി ദിവ്യ വിഷയം അടഞ്ഞ അധ്യായമായി
നകൊല്ലം: എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച വിവാദം സംസ്ഥാന സമ്മേളനത്തില്‍ അടഞ്ഞ അധ്യായമായി. പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങളില്‍ വരെ കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്ന സംഭവം സംസ്ഥാന സമ്മേളനത്തില്‍ ഏറ്റുപിടിക്കാനും ആളുണ്ടായില്ല. വിഷയം പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയെന്ന വിമര്‍ശനവുമായി പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധികള്‍ മാത്രമാണ് രംഗത്തുവന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയ്‌ക്കെതിരേ പാര്‍ട്ടി നടപടി എടുത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. പി.പി ദിവ്യയ്‌ക്കെതിരേ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി ഉദയഭാനുവും നവീന്‍ ബാബുവിന്റെ ബന്ധുവായ സി.ഐ.ടി.യു നേതാവും മാത്രമായിരുന്നു നേരത്തെ പ്രധാനമായും രംഗത്തുവന്നത്. 
വിഷയത്തില്‍ കണ്ണൂര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറിമാര്‍ക്ക് രണ്ട് അഭിപ്രായങ്ങളായിരുന്നെങ്കിലും പത്തനംതിട്ട ജില്ലാ നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന സമീപനമായിരുന്നു പിന്നീട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാക്കുകളില്‍ കാണാനായത്. എന്നാല്‍, ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റായ പരാമര്‍ശമാണ് പി.പി ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ നടത്തിയതെന്നായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി എം.വി ജയരാജന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ജില്ലാ കമ്മിറ്റിയില്‍നിന്നു ചിലരെ ഒഴിവാക്കേണ്ടിവന്ന സാഹചര്യം പരാമര്‍ശിക്കുന്നതിനൊപ്പമായിരുന്നു ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിലയിരുത്തിയത്. പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചെന്നും അച്ചടക്ക നടപടിക്കു സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതോടെ വിഷയം കെട്ടടങ്ങുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  5 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  5 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  5 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  5 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  5 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  5 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  5 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  5 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  5 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  5 days ago