വെളിച്ചത്തിൽ പൊതിഞ്ഞ് ഷാർജയിലെ പുതിയ പള്ളി; റമദാനിൽ വിശ്വാസികൾക്ക് സവിശേഷാനുഭവം
ഷാർജ: റമദാൻ മാസത്തിൽ വിശ്വാസികൾക്ക് ആത്മീയ അനുഭൂതി പകരാൻ ഷാർജയിൽ അത്യാധുനിക വാസ്തുവിദ്യയിൽ തീർത്ത പുതിയ പള്ളി തുറന്നു. അൽ ദൈദിലെ ജബൽ ഒമർ പരിസരത്ത് നിർമിച്ചിരിക്കുന്ന 'അൽ നാസർ പള്ളി' ഗ്ലാസ് താഴികക്കുടം കൊണ്ടാണ് സന്ദർശകരെ ആകർഷിക്കുന്നത്.
ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് പള്ളിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
7,800 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ പരന്നുകിടക്കുന്ന പള്ളിയുടെ പ്രധാന ആകർഷണം 20 മീറ്റർ വ്യാസവും 16 മീറ്റർ ഉയരവുമുള്ള ഭീമൻ ഗ്ലാസ് താഴികക്കുടമാണ്. ഷഡ്ഭുജാകൃതിയിലുള്ള ഗ്ലാസ് പാനലുകൾ ഉപയോഗിച്ച് തേൻകൂട് മാതൃകയിൽ നിർമ്മിച്ച ഈ താഴികക്കുടം മേൽക്കൂരയുടെ 80 ശതമാനവും ഉൾക്കൊള്ളുന്നു.
സൂര്യാസ്തമയ സമയത്ത്, ഗ്ലാസ് പാനലുകളിലൂടെ അരിച്ചിറങ്ങുന്ന സ്വർണ്ണ വെളിച്ചം പ്രാർത്ഥനാ ഹാളിനെ അതീവ മനോഹരമാക്കുന്നു. പള്ളി വെളിച്ചത്താൽ നിർമ്മിച്ചതാണോ എന്ന് തോന്നിപ്പിക്കുന്ന ഈ കാഴ്ച വിശ്വാസികളിൽ സമാധാനം നിറയ്ക്കുന്നു. താഴികക്കുടത്തിന് പൂരകമായി 38 മീറ്റർ ഉയരമുള്ള വളഞ്ഞ രൂപത്തിലുള്ള മിനാരവും പള്ളിയുടെ ആധുനിക രൂപകൽപ്പനയ്ക്ക് മാറ്റുകൂട്ടുന്നു.
അത്യാധുനിക സൗകര്യങ്ങൾ
പ്രധാന പ്രാർത്ഥനാ ഹാളിന് പുറമെ, ഇമാമിന്റെ പ്രസംഗ പീഠമായ മിമ്പറും പരമ്പരാഗത ശൈലിയിൽ നിന്ന് മാറി ആധുനിക രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ 1,325 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാൻ സൗകര്യമുണ്ട്.
പള്ളിയുടെ പ്രവേശന കവാടത്തിലെ ജലധാര, പൂന്തോട്ടം എന്നിവ ഇഫ്താറിന് ശേഷം ഒത്തുചേരാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു. വുദു എടുത്താനുള്ള പ്രത്യേക ഇടങ്ങൾ, വിശ്രമമുറികൾ, ലൈബ്രറി, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
the newly illuminated mosque in sharjah offers believers a unique spiritual experience during ramadan, blending faith harmony, architecture, and night lighting, attracting visitors, worshippers, and tourists seeking peace, reflection, and cultural coexistence in the uae during sacred evenings of fasting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."