തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പുകൾ; താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം
താലൂക്ക് ആശുപത്രിയിൽ നിന്ന് തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പുകളെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണം. റാന്നി ബ്ലോക്കുപടി മൂഴിക്കൽ സ്വദേശി സുനിൽ ഏബ്രഹാമിന്റെ (52) നെറ്റിയിലെ മുറിവിൽ തുന്നലിട്ട ശേഷമാണ് ഉറുമ്പുകളെ കണ്ടത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി മുറിവ് അഴിച്ചു ഉറുമ്പുകളെ നീക്കം ചെയ്ത് വീണ്ടും തുന്നലിടേണ്ടി വന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് രേഖാമൂലം പരാതി നൽകുമെന്ന് സുനിൽ അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് 7 മണിക്ക് വാഹനം ഓടിക്കുന്നതിനിടെ രക്തസമ്മർദം കുറഞ്ഞ് സ്റ്റിയറിങ്ങിൽ ഇടിച്ചാണ് സുനിലിന്റെ നെറ്റിയിൽ മുറിവുണ്ടായത്. ഇതുവഴി വന്നവർ ആശുപത്രിയിൽ എത്തിച്ചപ്പോൾ 5 തുന്നലിട്ട് മരുന്ന് വച്ച് വിട്ടു. എന്നാൽ, വീട്ടിലെത്തിയപ്പോൾ മുറിവിൽ അസഹ്യ വേദന അനുഭവപ്പെട്ടതിനാൽ രാത്രി 10:30ഓടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി. സ്കാനിങ്ങിൽ മുറിവിൽ ഉറുമ്പുകളെ കണ്ടതായി സുനിൽ പറഞ്ഞു.
അടുത്ത ദിവസം താലൂക്ക് ആശുപത്രിയിൽ ഇഎൻടി ഡോക്ടറെ കാണാൻ എത്തിയെങ്കിലും സൂപ്രണ്ടിനെ കാണാനായില്ല. ചുമതലയുള്ള ഡോക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ അന്വേഷണം തുടങ്ങിയെന്നും സൂപ്രണ്ട് ലിൻഡ ജേക്കബ് വ്യക്തമാക്കി. മുറിവിൽ ഉറുമ്പുകളുണ്ടായിരുന്നത് മറച്ചുവച്ച് ജനറൽ ആശുപത്രി ഡോക്ടർമാർ ‘ഏതോ വസ്തു’ എന്ന് രേഖപ്പെടുത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് അഡിഷനൽ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്ന് അറിയിച്ചു.
English Summary: A serious allegation of negligence has been raised against Ranni Taluk Hospital after ants were found in the stitched wound of Sunil Abraham (52), a resident of Moozhikkal, Blockupadi, Ranni. The incident occurred after Sunil sought treatment for a forehead injury sustained in a vehicle accident caused by low blood pressure on a Sunday evening. Initially treated with five stitches at Ranni Taluk Hospital, he later experienced severe pain and visited Pathanamthitta General Hospital, where ants were discovered in the wound during a scan. The stitches were removed, the ants cleared, and the wound re-stitched.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."