ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്റർ അവനാണ്: അമ്പാട്ടി റായ്ഡു
ഹൈദരാബാദ്: ഐപിഎല്ലിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം പിന്തുടർത്തിറങ്ങിയ മുംബൈ 15.4 ഓവറിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
മത്സരത്തിൽ മുംബൈക്കായി മികച്ച പ്രകടനം നടത്തിയ സൂര്യകുമാർ യാദവിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായ്‌ഡു. സൂര്യകുമാറിനെ ടി-20യിലെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ എന്നാണ് റായ്ഡു വിശേഷിപ്പിച്ചത്.
''ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററാണ് അദ്ദേഹം. ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം മികച്ച രീതിയിൽ സ്വീപ് ഷോട്ടുകൾ കളിക്കുകയും തന്റെ ഫോം നിലനിർത്തുകയും ചെയ്യുന്നുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 200 സ്ട്രൈക്ക്റേറ്റിലാണ് അദ്ദേഹം 40 റൺസ് നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമല്ല തന്റെ മുഴുവൻ കരിയറിലും അദ്ദേഹം അത് കാണിച്ചിട്ടുണ്ട്'' മുൻ ഇന്ത്യൻ താരം പറഞ്ഞു.
ഹൈദരാബാദിനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് 19 പന്തിൽ പുറത്താവാതെ 40 റൺസ് നേടിയാണ് തിളങ്ങിയത്. അഞ്ചു ഫോറുകളും രണ്ട് സിക്സുമാണ് സൂര്യകുമാർ നേടിയത്.
ഈ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് സ്കൈ. എട്ട് മത്സരങ്ങളിൽ നിന്നും 373 റൺസാണ് താരം നേടിയത്. 62.16 എന്ന മികച്ച ആവറേജിലും 166.51 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും ആണ് സൂര്യകുമാർ യാദവ് ബാറ്റ് വീശിയത്. ഈ സീസണിൽ രണ്ട് അർദ്ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.
മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി രോഹിത് ശർമ്മയും മുംബൈക്കായി മികച്ച പ്രകടനമാണ് നടത്തിയത്. 46 പന്തിൽ 70 റൺസാണ് രോഹിത് സ്വന്തമാക്കിയത്. എട്ട് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മുംബൈ ബൗളിങ്ങിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ട്രെന്റ് ബോൾട്ടാണ് മികച്ച പ്രകടനം നടത്തിയത്. നാല് ഓവറിൽ വെറും 26 റൺസ് മാത്രം വിട്ടുനൽകിയാണ് ബോൾട്ട് തിളങ്ങിയത്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും ബോൾട്ട് തന്നെയാണ്. ദീപക് ചഹർ രണ്ട് വിക്കറ്റുകളും ജസ്പ്രീത് ബുംറ, ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Ambati Rayudu Praises Suryakumar Yadv performance in t20 format
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."