രോഹിത്തിന് വമ്പൻ തിരിച്ചടി, നിർണായകമായ നീക്കത്തിനൊരുങ്ങി ബിസിസിഐ; റിപ്പോർട്ട്
മുംബൈ: ഐപിഎൽ കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. ജൂണിലും ഓഗസ്റ്റിലുമായാണ് ഈ പരമ്പര നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. ഇപ്പോൾ ഈ പരമ്പരയിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ നിർണായകമായ ഒരു തീരുമാനം എടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് ബിസിസിഐ.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ രോഹിത് ഇന്ത്യയുടെ ക്യാപ്റ്റനായി തുടരില്ലെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി രോഹിത്തിന്റെ ക്യാപ്റ്റൻസി മാറ്റുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
രോഹിത്തിന്റെ കീഴിൽ റെഡ് ബോൾ ക്രിക്കറ്റിൽ സമീപകാലങ്ങളിൽ നിരാശജനകമായ പ്രകടനമാണ് ഇന്ത്യ നടത്തിയത്. കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കാതെ പോവുകയും ചെയ്തിരുന്നു. തുടർ തോൽവികൾക്ക് പിന്നാലെ പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും രോഹിത് സ്വയം പിന്മാറിയിരുന്നു.
പരമ്പരയിൽ ക്യാപ്റ്റൻസിക്ക് പുറമെ ബാറ്റിങ്ങിലും മോശം പ്രകടനങ്ങളാണ് രോഹിത് നടത്തിയത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രോഹിതിന് 31 റൺസ് മാത്രമേ നേടാനായുള്ളൂ. പിന്നീട് രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടി രോഹിത് കളിച്ചിരുന്നു. എന്നാൽ രഞ്ജിയിലും മോശം പ്രകടനമാണ് രോഹിത് നടത്തിയത്.
രോഹിത്തിന് പകരം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരം ജസ്പ്രീത് ബുംറയാണ്. ബുംറ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ബോഡർ ഗവാസ്‌കർ ട്രോഫിയിൽ ബുംറയുടെ കീഴിൽ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയിരുന്നത്. പരമ്പരയിൽ തകർപ്പൻ പ്രകടനമായിരുന്നു ബുംറ നടത്തിയിരുന്നത്.
അഞ്ചു മത്സരങ്ങളിൽ നിന്നും 32 വിക്കറ്റുകളാണ് ബുംറ നേടിയത്. ഓസ്‌ട്രേലിയയിൽ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമായും ബുംറ മാറിയിരുന്നു. 1977-78ൽ നടന്ന പരമ്പരയിൽ ബിഷൻ സിംഗ് ബേദി 31 വിക്കറ്റുകൾ നേടിയ ബിഷൻ സിംഗ് ബേദിയുടെ റെക്കോർഡാണ് ബുംറ മറികടന്നത്. ഈ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ പരമ്പരയിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കാനും ബുംറക്ക് സാധിച്ചു.
Rohit suffers a major setback BCCI preparing for a decisive move Report
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."