വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
കൊല്ലം: തേവലക്കര ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയുടെ സൂംബാ ഡാൻസിനെതിരെ പ്രതിപക്ഷവും രാഷ്ട്രീയ നേതാക്കളും രൂക്ഷ വിമർശനവുമായി രംഗത്ത്. സർക്കാർ അനാസ്ഥ മൂലം ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിട്ടും മന്ത്രി ആഘോഷ പരിപാടിയിൽ പങ്കെടുത്തത് അനുചിതമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരും ആരോപിച്ചു. “വയനാട്ടിൽ കടുവ സ്ത്രീയെ കടിച്ചുകൊന്ന ദിവസം വനംമന്ത്രി ഫാഷൻ ഷോയിൽ പാട്ടുപാടി. ഇപ്പോൾ കുഞ്ഞ് മരിച്ചപ്പോൾ മന്ത്രി സൂംബാ ഡാൻസ് കളിച്ചു. മന്ത്രിമാരുടെ നാവ് മുഖ്യമന്ത്രി നിയന്ത്രിക്കണം. ഇവർക്ക് മനസ്സാക്ഷിയില്ലേ?” എന്ന് വി. ഡി. സതീശൻ കുറ്റപ്പെടുത്തി. സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിഥുൻ ഷോക്കേറ്റ് മരിച്ചത് സഹപാഠികൾ വിലക്കിയിട്ടും ഷെഡിന് മുകളിൽ കയറിയതിനാലാണെന്ന മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രസ്താവന വിവാദമായി. “ഒരു പയ്യന്റെ ചെരുപ്പ് എടുക്കാൻ ഷെഡിന് മുകളിൽ കയറിയപ്പോൾ കാൽ തെന്നി, വലിയ കമ്പിയിൽ പിടിച്ചപ്പോൾ കറന്റ് കടന്നുവന്നു. അധ്യാപകരുടെ കുഴപ്പമല്ല,” എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഈ പരാമർശം കുട്ടിയെ കുറ്റപ്പെടുത്തുന്നതാണെന്നും മന്ത്രിമാർ ജനങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുതെന്നും വി. ഡി. സതീശൻ ആവശ്യപ്പെട്ടു.
വിദ്യാർഥിയുടെ മരണത്തിന് കെഎസ്ഇബിയും സ്കൂൾ അധികൃതരും ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് വി. ഡി. സതീശൻ ചൂണ്ടിക്കാട്ടി. “കെട്ടിടത്തിന് എങ്ങനെ ക്ലിയറൻസ് ലഭിച്ചു? സ്കൂളുകളിലും ആശുപത്രികളിലും സുരക്ഷാ ഓഡിറ്റ് നടത്തണം,” അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ അനാസ്ഥ മൂലം ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിട്ടും മന്ത്രി ആഘോഷത്തിലാണെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. “എന്തൊരു നെറികെട്ട കൂട്ടരാണ് കേരളം ഭരിക്കുന്നത്?” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിയുടെ വിശദീകരണം
തന്റെ വാക്കുകൾ മാറിപ്പോയതാണെന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി ജെ. ചിഞ്ചുറാണി വിശദീകരിച്ചു. “കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കും,” മന്ത്രി പറഞ്ഞു. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിലെ ലഹരിക്കെതിരായ ക്യാമ്പയിനിന്റെ ഭാഗമായാണ് താൻ സൂംബാ ഡാൻസിൽ പങ്കെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
മിഥുന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ ഫലമാണ് ഈ ദുരന്തമെന്ന് ജനങ്ങൾ ആരോപിക്കുന്നു. സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നു.
In the wake of a student's tragic death by electrocution in Thevalakkara, opposition leaders V.D. Satheesan and Sandeep Warrier have sharply criticized the minister's participation in a Zumba dance event, deeming it insensitive amidst the tragedy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."