എയ്ഡഡ് നിയമനാംഗീകാരം: കൂലി ചോദിക്കരുത്, വേല തുടരാം; പന്ത്രണ്ടായിരത്തോളം അധ്യാപകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സർക്കാർ
കോഴിക്കോട്: വർഷങ്ങളായി നിയമനാംഗീകാരവും ശമ്പളവും പ്രതീക്ഷിക്കുന്ന എയ്‌ഡഡ് സ്‌കൂൾ അധ്യാപകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സർക്കാർ. ഭിന്നശേഷി നിയമനം സംബന്ധിച്ച് എൻ.എസ്.എസ് സുപ്രിംകോടതിയിൽ നൽകിയ കേസിലെ വിധിന്യായം സമാന സൊസൈറ്റികൾക്കും വിഭാഗങ്ങൾക്കും അനുവദിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യമാണ് സർക്കാർ നിർബാധം തള്ളിയത്. പന്ത്രണ്ടായിരത്തോളം അധ്യാപകരാണ് നിയമന അംഗീകാരത്തിനായി 2018 മുതൽ കാത്തുനിൽക്കുന്നത്. ഇവരിൽ പലരും ദിവസവേതനംപോലും ലഭിക്കാത്തവരാണ്.
എൻ.എസ്.എസിനു കീഴിലുള്ള സ്‌കൂളുകളിലെ ജീവനക്കാരുടെ നിയമനം അംഗീകരിക്കുന്നതിനുള്ള സുപ്രിംകോടതി വിധിയും ഇത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവും മറ്റു സൊസൈറ്റികളുടെ സ്കൂളുകൾക്കും ബാധകമാക്കാമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കൺസോർഷ്യം ഓഫ് കാത്തലിക് മാനേജ്‌മെൻ്റ് 2025 ഏപ്രിൽ ഏഴിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ആവശ്യത്തിൽ സർക്കാർ ഹരജിക്കാരെ ഹിയറിങ് നടത്തിയും എൻ.എസ്.എസ് കേസിലെ സുപ്രിംകോടതി വിധി പരിഗണിച്ചും നാലുമാസത്തിനകം തീരുമാനമെടുക്കാനായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. ഈ മാസം ഏഴിന് ആണ് ഈ കാലാവധി അവസാനിക്കുന്നത്. എന്നാൽ, നാലുമാസം വരെ ഫയൽ പിടിച്ചുവച്ച സർക്കാർ അവസാനനിമിഷമാണ് മാനേജ്മെന്റുകളുടെ ആവശ്യംതള്ളി ഉത്തരവിറക്കിയത്.
ജൂലൈ 30ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത് സുപ്രിംകോടതി ഉത്തരവ് എൻ.എസ്.എസ് മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനങ്ങൾക്കുമാത്രം ബാധകമാണെന്നും മറ്റു സ്ഥാപനങ്ങളിൽ ഇത് നടപ്പാക്കണമെങ്കിൽ പ്രത്യേകകോടതി ഉത്തരവ് വേണമെന്നുമാണ്. നേരത്തേ ഈ തീരുമാനം എടുത്തിരുന്നെങ്കിൽ സുപ്രിംകോടതിയെ സമീപിക്കാൻ മാനേജ്‌മെന്റുകൾക്ക് കൂടുതൽ സമയം ലഭിക്കുമായിരുന്നു.
2018 മുതലുള്ള എയ്‌ഡഡ് സ്‌കൂൾ നിയമനമാണ് ഭിന്നശേഷി നിയമനക്കുരുക്കിലും പ്രതിസന്ധിയിലുമുള്ളത്. ഭിന്നശേഷിക്കാർക്കുള്ള നിശ്ചിത ശതമാനം സീറ്റുകൾ മാനേജ്‌മെൻ്റുകൾ മാറ്റിവച്ചാൽ ബാക്കിയുള്ള അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിനു തടസമില്ലെന്നതാണ് സുപ്രിംകോടതി എൻ.എസ്.എസ് കേസിൽ വ്യക്തമാക്കുന്നതെന്നാണ് വിവിധ അധ്യാപക സംഘടനകളും പറയുന്നത്. സുപ്രിംകോടതി വിധി പ്രകാരം സർക്കാരിന് നടപടി കൈക്കൊള്ളാമെന്നിരിക്കെയാണ് നിയമനാംഗീകാരം പ്രതീക്ഷിക്കുന്ന അധ്യാപകരെയും വിവിധ മാനേജ്‌മെന്റുകളെയും ഒരേപോലെ പ്രയാസപ്പെടുത്തുന്ന നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
എൻ.എസ്.എസ് കേസിൽ സുപ്രിംകോടതി നടത്തിയ വിധി ന്യായത്തിൽ തന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും വിഭാഗങ്ങൾക്കും ഈ വിധിന്യായം നടപ്പാക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നതായും അധ്യാപകർക്ക് സ്‌ഥിര നിയമനം നൽകിയാലുള്ള അധിക സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷപ്പെടാനാണ് സർക്കാർ അധ്യാപകദ്രോഹനിലപാട് സ്വീകരിക്കുന്നതെന്നും കേരള എയ്ഡഡ് ടീച്ചേഴ്സ് കലക്ടീവ് സംസ്ഥാന പ്രസിഡൻ്റ് ബിൻസിൻ മുഹമ്മദ് ഏക്കാട്ടൂർ പറഞ്ഞു.
The government has dashed the hopes of aided school teachers who have been waiting for appointment approval and salaries for years. The demand from school managements to extend the Supreme Court verdict on differently-abled appointments, filed by NSS, to similar societies and categories was rejected by the government.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."