അധിക നികുതി ഏർപ്പെടുത്തി ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച 'മൈ ഫ്രണ്ടി'നോട് അകന്ന മോദി, റഷ്യയോടും ചൈനയോടും അടുക്കുന്നു; പുടിനുമായി ഫോണിൽ സംസാരിച്ചു
ന്യൂഡൽഹി: ഇന്ത്യക്കെതിരായ അധിക തീരുവ വിഷയത്തിൽ യു.എസുമായി അകൽച്ച നിലനിൽക്കെ, റഷ്യയോടും ചൈനയോടും അടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ ചൈന സന്ദർശിക്കാൻ തീരുമാനിച്ച മോദി, ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനുമായി ഫോണിൽ സംസാരിച്ചു. ചർച്ചയ്ക്കിടെ പുടിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
നേരത്തെ പുടിൻ ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ക്രെംലിനിൽ എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മോദി- പുടിൻ ഫോൺ സംഭാഷണം. ഉക്രൈനുമായുള്ള യുദ്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയെ കുറിച്ചും നേതാക്കൾ സംസാരിച്ചു.
ഇന്ത്യ- റഷ്യ വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈവർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കാനാണ് പുടിൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. 'സുഹൃത്ത് പുടിനുമായി വളരെ നല്ല, വിശദമായ സംഭാഷണം നടത്തി. ഉക്രൈൻ വിഷയത്തിലെ സ്ഥിതിഗതികൾ അദ്ദേഹം ധരിപ്പിച്ചു. ഉഭയകക്ഷി വിഷയങ്ങളിലെ പുരോഗതിയും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. ഈവർഷം അവസാനം പുടിൻ ഇന്ത്യ സന്ദർശിക്കും'- മോദി എക്‌സിൽ കുറിച്ചു.
2021 ഡിസംബറിലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്.
അതേസമയം, സന്ദർശന മോഹം അറിയിച്ച മോദിയെ ചൈന സ്വാഗതം ചെയ്തു. മോദിയുടെ സന്ദർശനം പുതിയ തലത്തിലുള്ള ഐക്യദാര്‍ഢ്യവും സൗഹൃദവുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ കക്ഷികളുടെയും യോജിച്ച പരിശ്രമത്തോടെ, ടിയാന്‍ജിന്‍ ഉച്ചകോടി ഐക്യദാര്‍ഢ്യം, സൗഹൃദം, ഗുണകരമായ ഫലങ്ങള്‍ എന്നിവയുടെ ഒത്തുചേരലായിരിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. 31നാണ് ചൈനയിലെ തിയാന്‍ജിനില്‍ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടി സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും.
2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുവകള്‍ ഏര്‍പ്പെടുത്തുകയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുമേല്‍ സമ്മർദം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിനിടെയാണ് ഈ സന്ദര്‍ശനം.
While there is a rift with the US over the issue of additional tariffs against India, Prime Minister Narendra Modi is close to Russia and China.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."