പൗരത്വക്കേസിൽ മൗനം; നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ഉത്തരമില്ല
കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസുകളെക്കുറിച്ചും പിൻവലിച്ചതിനെക്കുറിച്ചും നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ഉത്തരമില്ല. എന്നാൽ, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എടുത്ത കേസുകളെക്കുറിച്ചും പിൻവലിച്ചതിനെക്കുറിച്ചും ഉത്തരമുണ്ട്.
കുറുക്കോളി മൊയ്തീനാണ് പൗരത്വ കേസുകളിലെ നിലവിലെ സ്ഥിതി ആരാഞ്ഞ് ചോദ്യങ്ങൾ ഉന്നയിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് എടുത്തിട്ടുള്ള കേസുകളുടെ എണ്ണവും അവയുടെ വിശദാംശവും ലഭ്യമാക്കാമോയെന്നും അതിൽ എത്ര കേസുകൾ പിൻവലിച്ചുവെന്നും നാളിതുവരെ പിൻവലിക്കപ്പെടാത്ത കേസുകളുടെ എണ്ണം എത്രയെന്നും നിലവിലുള്ള കേസുകൾ പിൻവലിക്കാത്തതിന് കാരണമെന്തെന്നുമായിരുന്നു ചോദ്യം. എന്നാൽ, ഇതിന് ഉത്തരം നൽകിയില്ല.
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു സർക്കാർ പറഞ്ഞെങ്കിലും അന്നു നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരേ പൊലിസ് കോടതിയിൽ കുറ്റപത്രങ്ങൾ സമർപ്പിച്ചുകൊണ്ടേയിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി 2019 ഡിസംബർ 10 മുതലാണ് കേരളത്തിൽ കേസുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങിയത്. പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7,913 പേർക്കെതിരേ 835 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
114 കേസുകൾ പിൻവലിച്ചു. 241 കേസുകളിൽ ശിക്ഷ വിധിച്ചു. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്തരാക്കി. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണാഘട്ടത്തിലാണ്. ഇത് പിൻവലിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിൽ എത്ര പിൻവലിച്ചുവെന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഒളിച്ചുകളി.
എം. വിൻസെന്റ്, എ.പി അനിൽ കുമാർ, ഉമ തോമസ്, ചാണ്ടി ഉമ്മൻ എന്നിവരാണ് ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സമരം നടത്തിയവർക്കെതിരേ എടുത്ത കേസുകളുടെ വിവരങ്ങൾ ആരാഞ്ഞത്. ഇതിന് മുഖ്യമന്ത്രി മറുപടി നൽകി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമരം ചെയ്തവർക്കെതിരേ 2634 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസുകളുടെ സ്വഭാവം കണക്കിലെടുത്ത് 1047 കേസുകൾക്ക് കോടതിയിൽ കുറ്റപത്രം നൽകിയെന്നും മറ്റുള്ളവ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി സഭയിൽ ഉത്തരം നൽകി.
ഇതിൽ 86 കേസുകൾ കോടതിമാറ്റത്തിൽ തീർപ്പാക്കി. 278 കേസുകൾ വെറുതേവിട്ടു. 726 കേസുകളിൽ ശിക്ഷിച്ചു. 692 കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും ഗുരുതര ക്രിമിനൽ കേസുകൾ അല്ലാത്തവ എത്രയും വേഗം പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുവെന്നുമായിരുന്നു മറുപടി.
നടപ്പുസമ്മേളനത്തിൽ മുഖ്യമന്ത്രിയോട് ഉന്നയിച്ച
ചോദ്യങ്ങളിൽ ചിലത്
ചോദ്യം: സണ്ണി ജോസഫ് - മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രയുടെ വിശദാംശങ്ങൾ, ചെലവഴിച്ച തുക എന്നീ വിവരങ്ങൾ ഇനം തിരിച്ച് ലഭ്യമാക്കാമോ?
ഉത്തരം - വിവരം ശേഖരിച്ച് നൽകും
ചോദ്യം: പി.കെ ബഷീർ - ഈ സർക്കാരിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയല്ലാതെ നടത്തിയിട്ടുള്ള കരാർ നിയമനങ്ങളുടെയും താൽക്കാലിക നിയമനങ്ങളുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ?
ഉത്തരം: വിവരം ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല
ചോദ്യം: യു.എ ലത്തീഫ് - ഈ സർക്കാർ വന്നശേഷം സർവിസിൽ നിന്ന് വിരമിച്ച എത്ര ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് പുനർനിയമനം നൽകിയിട്ടുള്ളത്, പേരുവിവരം ?
ഉത്തരം: വിവരം ശേഖരിച്ചുവരുന്നു
ചോദ്യം: മാത്യു കുഴൽനാടൻ - 2016 ജൂൺ 1 മുതൽ ഇതുവരെ വിവിധ കേസുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ല എന്നു വാദിക്കാൻ പ്രത്യേകം അഭിഭാഷകരെ കൊണ്ടുവന്നതിൽ ഓരോ കേസിനും എത്ര രൂപയായി? ശുഹൈബ് വധക്കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ടോ. കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടർ ആരെന്ന് വ്യക്തമാക്കാമോ?
ഉത്തരമില്ല
ചോദ്യം: നജീബ് കാന്തപുരം - 2016 ജനുവരി ഒന്നു മുതൽ 2025 ഓഗസ്റ്റ് 31 വരെ എത്ര കസ്റ്റഡി മർദനങ്ങൾ, എത്ര പൊലിസുകാർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്?
ഉത്തരമില്ല
ചോദ്യം: ഐ.സി ബാലകൃഷ്ണൻ - സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമങ്ങൾ എത്രയെണ്ണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിശദാംശം വ്യക്തമാക്കുമോ?
ഉത്തരമില്ല
ചോദ്യം: കുറുക്കോളി മൊയ്തീൻ - ജയിലുകളിൽനിന്ന് 2021 മുതൽ നാളിതുവരെയും മോഷണംപോയ വസ്തുക്കളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും വിവരം ?
ഉത്തരമില്ല
ചോദ്യം: രാഹുൽ മാങ്കൂട്ടത്തിൽ - പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളിയെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച എട്ടാം പ്രതി സുബീഷിന് പരോൾ അനുവദിച്ച സാഹചര്യം?
ഉത്തരമില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."