'ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും കരുത്തായത് നിങ്ങളുടെ പ്രാർഥനകൾ'; ആശുപത്രിയുടെ വാതിലുകൾ കടന്ന് വീട്ടിലേക്ക് മടങ്ങുന്ന സന്തോഷം പങ്കുവെച്ച് എം.കെ മുനീർ
കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ചികിത്സയിലായിരുന്ന എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ ഡോ.എം.കെ മുനീർ വീട്ടിലേക്ക് മടങ്ങി. വിദഗ്ധ ചികിത്സയ്ക്ക് പിന്നാലെയാണ് അദ്ദേഹം ഇന്ന് ആശുപത്രി വിട്ടത്. ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള നിമിഷത്തിൽ കൂടെ പ്രാർഥനയുമായി നിന്ന എല്ലാവരോടും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ നന്ദി പറഞ്ഞു. അതിജീവനത്തിന്റെ പാതയിൽ വെല്ലുവിളികൾ അവസാനിക്കുന്നില്ല, തുടർന്നും നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.
'രോഗവിവരം അറിഞ്ഞ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രാർഥനകൾ കൊണ്ടും സ്നേഹം കൊണ്ടും എന്നെ പുതച്ചു മൂടിയ പ്രിയപ്പെട്ടവർ, സഹപ്രവർത്തകർ, പണ്ഡിതന്മാർ, ഗുരുതുല്യരായ രാഷ്ട്രീയ നേതാക്കൾ, സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, എല്ലാ മതസംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ശക്തമായ പ്രാർഥനകളാണ് യഥാർഥത്തിൽ എനിക്ക് പുതുജീവൻ നൽകി, മറ്റൊരു ജന്മം പോലെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചു' - എം.കെ മുനീർ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സർവ്വശക്തനായ നാഥന് സ്തുതി.
പ്രിയപ്പെട്ടവരെ,
നിങ്ങൾ ചൊരിഞ്ഞ സ്നേഹത്തിനും പ്രാർഥനകൾക്കും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല.
ജീവിതം ഒരു പ്രയാണമാണ്; ചിലപ്പോഴത് തീർത്തും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് നമ്മെ നയിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ എന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും, നിങ്ങൾ ഓരോരുത്തരുടെയും പ്രാർഥനകൾ ഒരു കവചം പോലെ എന്നെ പൊതിഞ്ഞു നിന്നു. ആശുപത്രിയുടെ വാതിലുകൾ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, ഒരു ജനത എന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിർവചനീയമായ കടപ്പാട് അറിയിക്കുന്നു.
ഈ അത്യാസന്ന ഘട്ടത്തിൽ എന്റെ ജീവൻ രക്ഷിക്കാൻ രാവും പകലും പോലെ പ്രവർത്തിച്ച മെയ്ത്ര ആശുപത്രിയിലെ ഡിപ്പാർട്ട്‌മെന്റ് എച്ച്.ഓ.ഡിമാർ, അനുബന്ധ ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി മാനേജ്‌മെൻ്റ്, ജി.ഡി.എ. സ്റ്റാഫുകൾ, ആരോഗ്യ മേഖലയിലെ മറ്റു പ്രിയപ്പെട്ടവർ ഇവരെ ഞാൻ ഈ അവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു.
അതുപോലെ, എന്റെ രോഗവിവരം അറിഞ്ഞ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രാർഥനകൾ കൊണ്ടും സ്നേഹം കൊണ്ടും എന്നെ പുതച്ചു മൂടിയ പ്രിയപ്പെട്ടവർ, സഹപ്രവർത്തകർ, പണ്ഡിതന്മാർ, ഗുരുതുല്യരായ രാഷ്ട്രീയ നേതാക്കൾ, സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, എല്ലാ മതസംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ശക്തമായ പ്രാർഥനകളാണ് യഥാർഥത്തിൽ എനിക്ക് പുതുജീവൻ നൽകി, മറ്റൊരു ജന്മം പോലെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചു.
സ്നേഹത്തോടെ,
ഡോ. എം.കെ മുനീർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."