കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പ്രതികളുടെ വീടുകളിൽ പൊലിസ് റെയ്ഡ്, പണവും രേഖകളും പിടിച്ചെടുത്തു
തൃശൂർ: ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ പലിശക്കാരുടെ വീടുകളിൽ പൊലിസ് പരിശോധന. തൈവളപ്പിൽ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്പിക്കൽ ദിവേക് എന്നിവരുടെ വീടുകളിലാണ് ടെമ്പിൾ എസ്എച്ച്ഒ ജി അജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
ദിവേകിന്റെ വീട്ടിൽ നിന്ന് വാഹനങ്ങളുടെ ആർസി ബുക്കുകളും, കണക്കിൽപ്പെടാത്ത പണവും, മറ്റ് സുപ്രധാന രേഖകളും പൊലിസ് പിടിച്ചെടുത്തു. എന്നാൽ, പ്രഗിലേഷിന്റെ വീട് അടച്ചിട്ടിരുന്നതിനാൽ പുറത്ത് പരിശോധന നടത്തിയ ശേഷം പൊലിസ് കാവൽ ഏർപ്പെടുത്തി.
സംഭവം ഇങ്ങനെ
കർണ്ണംകോട്ട് ബസാർ മേക്കണ്ടനകത്ത് മുസ്തഫയെ (മുത്തു) ഒക്ടോബർ 10നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണിയാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലിസ് കണ്ടെടുത്തിരുന്നു. പിന്നാലെയാണ് കൊള്ളപ്പലിശക്കാരുടെ വീടുകളിൽ പൊലിസ് പരിശോധന നടത്തിയത്.
മുസ്തഫ ആറു ലക്ഷം രൂപ പലിശക്കെടുത്തതിന് പകരമായി 40 ലക്ഷം രൂപയോളം അടയ്‌ക്കേണ്ടി വരികയും, നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഗുരുവായൂർ നഗരസഭയുടെ മഞ്ജുളാൽ ഷോപ്പിംഗ് കോംപ്ലക്‌സിൽ കച്ചവടം നടത്തിയിരുന്ന ആളാണ് മുസ്തഫ.
കുടുംബത്തിന്റെ പരാതി
ഒന്നര വർഷം മുമ്പ് 20 ശതമാനം പലിശ നിരക്കിൽ 50 ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കാമെന്ന ധാരണയിലാണ് പ്രഗിലേഷ്, ദിവേക് എന്നിവരിൽ നിന്ന് മുസ്തഫ 6 ലക്ഷം രൂപ പലിശയ്ക്ക് എടുത്തിരുന്നത്. 40 ലക്ഷം രൂപയോളം നൽകിയിട്ടും പലിശ മുടങ്ങിയെന്ന് ആരോപിച്ച് ഇരുവരും വീട്ടിലും കടയിലുമെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
അസുഖബാധിതനായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന മുസ്തഫയെ പലിശക്കാർ ബലമായി ഇറക്കിക്കൊണ്ടുവന്ന് കാറിൽ കയറ്റി മർദിച്ചതായും, പിന്നീട് വീട്ടിലെത്തി ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് വീണ്ടും മർദിച്ചതായും കുടുംബം പരാതിയിൽ പറയുന്നു. ഇതിനു പുറമെ, മുസ്തഫയുടെ പേരിലുണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലം പലിശക്കാർ എഴുതി വാങ്ങിയതായും സൂചനയുണ്ട്.
നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത ടെമ്പിൾ പൊലിസ്, കുടുംബത്തിന്റെ പരാതിയെ തുടർന്ന് ആത്മഹത്യാപ്രേരണ കുറ്റത്തിന് പ്രഗിലേഷിനെ ഒന്നാം പ്രതിയാക്കിയും ദിവിഷിനെ (ദിവേക്) രണ്ടാം പ്രതിയാക്കിയുമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. കേസിൽ കുബേര ആക്ട് (നിരോധിക്കപ്പെട്ട പണമിടപാടുകൾ സംബന്ധിച്ച നിയമം) കൂടി ചേർക്കുമെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
A businessman in Guruvayur, Kerala, died by suicide after allegedly being threatened by loan sharks (usurers). Following the incident, police raided the homes of the two accused, Praglesh and Divek. During the raids, police seized unaccounted cash, vehicle RC books, and crucial documents. The victim's family claims he was forced to pay nearly ₹40 lakh against an initial loan of ₹6 lakh and was subjected to continuous harassment and assault. The police have registered a case for abetment of suicide, adding charges under the Kerala Prohibition of Charging Exorbitant Interest Act (Kuber Act).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."