ഛത്തിസ്ഗഡില്‍ ക്രിസ്ത്യന്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തം: ബഹിഷ്‌കരണ ബോര്‍ഡുകളെ അംഗീകരിച്ച കോടതി നടപടിയില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ചുള്ള തീവ്ര ഹിന്ദുത്വവാദികളുടെ നീക്കങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. മതപരിവര്‍ത്തന നിരോധനനയിമത്തിന്റെ പേരിലുള്ള ലക്ഷ്യംവയ്ക്കലുകള്‍ക്കൊപ്പം ക്രിസ്ത്യാനികള്‍ക്ക് പ്രവേശനം വിലക്കിയുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയും ഇതിനെതിരായ ഹരജിയില്‍ കോടതി ഹിന്ദുത്വവാദികളുടെ നിലപാട് സാധൂകരിക്കുകയും ചെയ്തതോടെയാണ്, പ്രതിഷേധം കനത്തത്. ഗോത്രമേഖലകളിലെ എട്ട് ഗ്രാമങ്ങളില്‍ ആണ് പാസ്റ്റര്‍മാര്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും പ്രവേശനം ഇല്ലെന്ന് അറിയിക്കുന്ന ബോര്‍ഡുകള്‍ ഉള്ളത്.
 
ബോര്‍ഡുകള്‍ക്കെതിരേ ഛത്തിസ്ഗഡ് ഹൈക്കോടതിയില്‍ രണ്ട് ഹരജികള്‍ എത്തിയെങ്കിലും, പ്രലോഭനത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനാണ് അവ സ്ഥാപിച്ചതെന്നും ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കാനാവില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് രമേശ് സിന്‍ഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിലപാടെടുത്തത്. തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെയും പ്രാദേശിക സാംസ്‌കാരിക പൈതൃകത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ഗ്രാമസഭകള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും കോടതി പറയുകയുണ്ടായി.
  
ക്രിസ്ത്യാനികളെയും അവരുടെ മതനേതാക്കളെയും മുഖ്യധാരാ ഗ്രാമ സമൂഹത്തില്‍ നിന്ന് വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ബഹിഷ്‌കരണഭീഷണികളെക്കുറിച്ചും ഹരജിക്കാര്‍ ആശങ്ക പങ്കുവച്ചെങ്കിലും, ഹരജിക്കാര്‍ക്ക് അനുകൂലമായ തീരുമാനം കോടതിയില്‍നിന്ന് ഉണ്ടായിരുന്നില്ല.
ഗോത്രവര്‍ഗക്കാരെ മതപരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗ്രാമത്തില്‍ പ്രവേശിക്കുന്ന പുറത്തുനിന്നുള്ള ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ വാദം കോടതി മുഖവിലക്കെടുക്കുകയായിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരെ ചത്തിസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നും സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള നീക്കങ്ങള്‍ക്ക് അയവില്ലെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. അതേസമയം, ഛത്തിസ്ഗഡിലെ ക്രിസ്ത്യന്‍ വിരുദ്ധ ബോര്‍ഡുകളെ സിറോ മലബാര്‍ സഭ അപലപിച്ചു. വര്‍ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണിതെന്നാണ് സഭ അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷവിഭാഗത്തെ രണ്ടാംതരം പൗരന്‍മാരാക്കി മാറ്റുന്ന നടപടിയാണിതെന്നും സഭ സമൂഹാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞമാസം കാങ്കേര്‍ ജില്ലയിലെ 35 ഓളം ഗ്രാമങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പേര്‍ പങ്കെടുത്ത യോഗത്തിലാണ്, ക്രിസ്ത്യന്‍ വിരുദ്ധ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ഗോത്ര പൈതൃക സംരക്ഷണം എന്ന പേരില്‍, ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള നിരവധി പ്രമേയങ്ങള്‍ ആണ് അവതരിപ്പിച്ചത്. ഒരു ഗ്രാമത്തിലും മതപരിവര്‍ത്തനം അനുവദിക്കില്ലെന്ന് യോഗം പ്രതിജ്ഞയെടുത്തു. മതംമാറുന്നവരെ ബഹിഷ്‌കരിക്കും, പുറത്തുനിന്നെത്തുന്നവരെ നിരീക്ഷിക്കും, ക്രിസ്ത്യന്‍ ശ്മശാനങ്ങള്‍ക്കായി ഭൂമി അനുവദിക്കില്ല, മതപരമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും, മിഷനറിമാരെ തടയും തുടങ്ങിയ തീരുമാനങ്ങളും കൈക്കൊണ്ടു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്ത ദീപക് യാദവ് എന്നയാളെ ഗ്രാമത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."