ലോകകപ്പ് നേടാൻ ഞങ്ങളെ സഹായിച്ചത് അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ്: ഹർമൻപ്രീത് കൗർ
ചരിത്രത്തിലാദ്യമായി ഇന്ത്യ ഐസിസി വനിത ഏകദിന ലോകകപ്പ് കിരീടം കൈപ്പിടിയിലാക്കിയിരിക്കുകയാണ്. ഇന്ത്യൻ പെൺപടയുടെ ചരിത്ര വിജയത്തിന്റെ ആഘോഷങ്ങളും തുടർന്ന് കൊണ്ടിരിക്കുകയാണ്. കലാശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും ലോകത്തിന്റെ നെറുകയിലെത്തിയത്. ചരിത്രത്തിലെ മൂന്നാം ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യ ഇത്തവണ കിരീടം നേടിയാണ് മടങ്ങിയത്. ഇതിന് മുമ്പ് 2005ലും 2017ലുമാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയിരുന്നത്. എന്നാൽ ഈ രണ്ട് ഫൈനലിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ഇപ്പോൾ ഫൈനൽ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഇതിഹസം സച്ചിൻ ടെണ്ടുൽക്കറിൽ നിന്നും ലഭിച്ച ഒരു വലിയ ഉപദേശത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത്. ടീമിന്റെ സമതുലിതാവസ്ഥ നിലനിർത്തണമെന്നായിരുന്നു സച്ചിന്റെ ഉപദേശങ്ങളെന്നും സച്ചിനിൽ നിന്നും ലഭിച്ച ഉപദേശങ്ങൾ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഐസിസി റിവ്യൂസിൽ സംസാരിക്കുകയായിരുന്നു ഹർമൻപ്രീത്.
''ലോകകപ്പ് ഫൈനലിന് മുമ്പ് സച്ചിൻ സാർ വിളിച്ചിരുന്നു. അദ്ദേഹം തന്റെ അനുഭവങ്ങൾ പറഞ്ഞു. ടീമിന്റെ ബാലൻസ് നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. മത്സരം വേഗത്തിലാണ് പോവുന്നതെങ്കിൽ അൽപ്പം വേഗത കുറക്കാനും മത്സരത്തിന്റെ വേഗതയിൽ എപ്പോഴും നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വേഗത കൂടുമ്പോൾ കാലിടറി വീഴാനുള്ള സാധ്യത കൂടുതലായിരിക്കും. ക്ഷമയോടെ മുന്നോട്ട് പോവുക. കൃത്യമായ സമയം അതിനെ മുതലെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു'' ഹർമൻപ്രീത് കൗർ വ്യക്തമാക്കി.
ഫൈനലിൽ സൗത്ത് ആഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് പുറത്താവുകയായിരുന്നു.
കിരീടത്തിനൊപ്പം മറ്റൊരു ചരിത്ര നേട്ടവും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്വന്തമാക്കി. ഐസിസി വിമൺസ് വേൾഡ് കപ്പ് വിജയിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റൻ കൂടിയാണ് ഹർമൻ റെക്കോർഡിട്ടത്. 36 വയസും 239 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റനെ ഈ നേട്ടം തേടിയെത്തിയത്. ഓസ്‌ട്രേലിയൻ താരം ബെലിൻഡ ക്ലർക്കിന്റെ റെക്കോർഡ് തകർത്താണ് ഹർമൻ ചരിത്രം രചിച്ചത്. 2005ൽ ഓസ്‌ട്രേലിയ കിരീടം കൂടുമ്പോൾ ബെലിൻഡക്ക് 34 വയസും 212 ദിവസവുമായിരുന്നു പ്രായം.
അതേസമയം ഫൈനലിൽ ഇന്ത്യക്കായി ഷഫാലി വർമ്മ, ദീപ്തി ശർമ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. തിളങ്ങി. 78 പന്തിൽ നിന്നും ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 87 റൺസാണ് ഷഫാലി വർമ്മയുടെ ബാറ്റിൽ നിന്നും പിറന്നത്. ദീപ്തി ശർമ്മ 58 പന്തിൽ 58 റൺസും നേടി തിളങ്ങി. മൂന്നു ഫോറുകളും ഒരു സിക്സും ആണ് ദീപ്തി നേടിയത്. സ്‌മൃതി മന്ദാന 58 പന്തിൽ 45 റൺസും റിച്ചാ ഘോഷ് 24 പന്തിൽ 34 റൺസ് നേടി നിർണായകമായി.
ബൗളിങ്ങിലും ദീപ്തി ശർമ്മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയാണ് താരം തിളങ്ങിയത്. ഷഫാലി വർമ്മ രണ്ടു വിക്കറ്റുകൾ നേടിയപ്പോൾ നല്ലപുരെഡ്ഡി ചരണി ഒരു വിക്കറ്റും വീഴ്ത്തി.
India has won the ICC Women's ODI World Cup for the first time in history. Now, ahead of the final match, Indian captain Harmanpreet has spoken about a big piece of advice she received from Indian legend Sachin Tendulkar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."