അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു
ലക്‌നൗ: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന ഹിന്ദുത്വ ഭീകരവാദികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. പത്ത് പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ സിആര്‍പിസി സെക്ഷന്‍ 321 പ്രകാരം ബിജെപി സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. പ്രതികള്‍ക്കെതിരായ എല്ലാ കുറ്റവും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതം ബുദ്ധ നഗറിലെ അപ്പര്‍ സെഷന്‍സ് കോടതിയിലാണ് ഹരജി ഫയല്‍ ചെയ്തത്.
2015 സെപ്റ്റംബര്‍ 28നാണ് ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് 52കാരനായ വയോധികനെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞജയ് റാണയുടെ മകന്‍ വിശാല്‍ റാണ ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസിലുള്ളത്. ഇവര്‍ക്കെതിരെ ഐപിസി 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 323 (മനപൂര്‍വം പരിക്കേല്‍പ്പിക്കുക), 504, 506 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഗൗതം ബുദ്ധ നഗറിലെ അസിസ്റ്റന്റ് ജില്ലാ ഗവണ്‍മെന്റ് കൗണ്‍സല്‍ ഭാഗ് സിങ്ങാണ് കോടതിയില്‍ കേസ് പിന്‍വലിക്കല്‍ ഹരജി നല്‍കിയത്.
ബിസാര ഗ്രാമത്തിലെ താമസക്കാരനായ അഖ്‌ലാഖിന്റെ വീട്ടില്‍ ബീഫ് സൂക്ഷിച്ചതായി ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ വിളിച്ച് പറഞ്ഞാണ് അക്രമികള് സ്ഥലത്തെത്തിയത്. വീട്ടിലേക്ക് ഇരച്ചെത്തിയ ഹിന്ദുത്വ അക്രമികള്‍ അഖ്‌ലാഖിനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച അഖ്‌ലാഖിന്റെ മകന്‍ ദാനിഷിനെ അക്രമികള്‍ തയ്യല്‍ മെഷീന്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
അഖ്‌ലാഖിനെ വീട്ടില്‍ നിന്ന് ഇറക്കിയ അക്രമികള്‍ പുറത്ത് കാത്തുനിന്ന അക്രമികള്‍ക്കിടയിലേക്ക് വയോധികനെ വലിച്ചെറിഞ്ഞ് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ചുറ്റം കൂടിനിന്നവരും അഖ്‌ലാഖിനെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവമറിഞ്ഞ് പൊലിസ് എത്തിയപ്പോഴേക്കും അഖ്‌ലാഖ് മരണത്തിന് കീഴടങ്ങിയിരുന്നു. തലയോട്ടി തകര്‍ന്ന് രക്തം വാര്‍ന്ന് മരണത്തോട് മല്ലിട്ട മകനെ പൊലിസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
കേസും അറസ്റ്റും
അഖ്‌ലാഖ് കൊല്ലപ്പെടുന്ന ദിവസത്തിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ വഴി അഖ്‌ലാഖിനും കുടുംബത്തിനുമെതിരെ ആസൂത്രിതമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് അമ്പലത്തിലെ ഉച്ചഭാഷണിയിലൂടെ അഖ്‌ലാഖിനെ ആക്രമിക്കാന്‍ ഹിന്ദുത്വര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്. ഗോവധത്തിന് പ്രതികാരം ചെയ്യാനായിരുന്നു ആഹ്വാനം.
രാജ്യം നടുങ്ങിയ സംഭവത്തില്‍ ആറ് വര്‍ഷത്തിന് ശേഷമായിരുന്നു വിചാരണ ആരംഭിച്ചത്. കേസ് നടപടികള്‍ മനപൂര്‍വ്വം വൈകിപ്പിക്കാനുള്ള പൊലിസ് നടപടി വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അഖ്‌ലാഖിന്റെ അക്രമികളെ പിടികൂടുന്നതിന് പകരം ഗോവധ നിരോധനം കേസ് ചുമത്തി അഖ്‌ലാഖിനും കുടുംബത്തിനും എതിരെ കേസെടുക്കാനാണ് പൊലിസും സര്‍ക്കാരും മുന്നിട്ടിറങ്ങിയത്. 2016ല്‍ അഖ്‌ലാഖിനെതിരെ കേസെടുക്കാനുള്ള ജില്ല കോടതിയുടെ ഉത്തരവ് അലഹബാദ് കോടതി പിന്നീട് മരവിപ്പിച്ചു.
വിശദമായ പൊലിസ് അന്വേഷണത്തില്‍ അഖ്‌ലാഖും കുടുംബവും ഗോവധം നടത്തിയിട്ടില്ലെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. വെറ്ററിനറി വകുപ്പ് നടത്തിയ പരിശോധനയില്‍ അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ആട്ടിറച്ചിയാണെന്ന് തെളിഞ്ഞു. രാജ്യവ്യാപകമായി പ്രതിഷേധം കനത്തതോടെ പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ യോഗി സര്‍ക്കാര്‍ നിര്‍ബന്ധിതരായി. പത്ത് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും കേസന്വേഷണത്തില്‍ പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല. മതിയായ തെളിവുകള്‍ ഹാജരാക്കാനാവതെ വന്നതോടെ അലഹബാദ് ഹൈക്കോടതി മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം നല്‍കുകയും ചെയ്തു.
The Yogi government is preparing to withdraw cases against Hindutva extremists who beat Mohammad Akhlaq to death over allegations of possessing beef.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."