യുഎഇ ദേശീയ ദിനം; 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി
ഫുജൈറ: യുഎഇയുടെ 54-ാമത് യൂണിയൻ ദിനം ആഘോഷിക്കുന്ന വേളയിൽ, 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന വിവിധ രാജ്യക്കാരായ 129 തടവുകാരെയാണ് മോചിപ്പിക്കുന്നത്.
നല്ല പെരുമാറ്റം കാഴ്ചവെക്കുകയും മോചനത്തിനായുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്ത വ്യക്തികളെയാണ് ഈ മാനുഷിക നടപടിക്കായി തിരഞ്ഞെടുത്തത്. തടവുകാർക്ക് രണ്ടാം അവസരം നൽകാനും സമൂഹത്തിലേക്ക് പുനഃസംയോജനം സാധ്യമാക്കാനും, ദേശീയ ആഘോഷവേളയിൽ അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനും ലക്ഷ്യമിട്ടാണ് ഭരണാധികാരിയുടെ ഈ നടപടി.
ദേശീയ ദിനത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിച്ചുകൊണ്ട് യുഎഇ വളരെക്കാലമായി ഈ ദിനം ആചരിച്ചുവരുന്നുണ്ട്. ഇത് രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹത്തോടുമുള്ള പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ യൂണിയൻ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ ശിക്ഷാ കേന്ദ്രങ്ങളിൽ നിന്ന് 2,937 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. തടവുകാരുടെ ശിക്ഷയുടെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക പിഴകൾ വഹിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇതിനുപുറമേ ഷാർജ ഭരണാധികാരിയും തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 366 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടതായി ഷാർജ മീഡിയ ഓഫീസാണ് റിപ്പോർട്ട് ചെയ്തത്.
the ruler of fujairah has ordered the release of 129 prisoners ahead of the uae national day celebrations. the humanitarian gesture aims to give eligible inmates a fresh start and reunite them with their families. authorities said the decision reflects the leadership’s commitment to compassion, social harmony, and national unity as the country marks its 53rd national day with various events and community initiatives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."