“ink was applied on the hand, but someone else cast the vote; fake voting complaint in kochi.”
HOME
DETAILS
MAL
കൈയിൽ മഷി പുരട്ടി; പക്ഷേ, വോട്ട് മറ്റാരോ ചെയ്തു; കൊച്ചിയിലെ കള്ളവോട്ട് പരാതി
December 10, 2025 | 2:25 AM
കൊച്ചി: കോർപറേഷനിലെ 27ാം ഡിവിഷനിൽ കള്ളവോട്ട് നടന്നതായി പരാതി. ഐ.ജി.എം സ്‌കൂളിലെ 3, 4 ബൂത്തുകളിലാണ് കള്ളവോട്ട് ഉണ്ടായതെന്ന് യു.ഡി.എഫ് സ്ഥാനാർഥി സീന ടീച്ചർ പരാതിപ്പെട്ടു. ബൂത്ത് നാലിൽ നാലും ബൂത്ത് 3ൽ ഒരു കള്ളവോട്ടുമാണ് നടന്നത്. യഥാർഥ വോട്ടറുടെ കൈയിൽ മഷിപുരട്ടിയശേഷമാണ് മറ്റാരോ വോട്ട് ചെയ്തതായി പ്രിസൈഡിങ് ഓഫിസർ ചൂണ്ടിക്കാട്ടിയത്. തുടർന്ന് ടെൻഡർ വോട്ട് ചെയ്യാൻ അനുവദിച്ചു.യു.ഡി.എഫിലെ സീന ടീച്ചർക്ക് പുറമേ എൽ.ഡി.എഫിലെ ഗിരീഷ്, ബി.ജെ.പിയിലെ രാജേഷ് എന്നിവരും ട്വന്റി 20, ഒരു സ്വതന്ത്രൻ എന്നീ സ്ഥാനാർഥികളുമാണ് ഇവിടെ മത്സരിച്ചത്.
കാണാതായ സ്ഥാനാർഥി പൊലിസ് സ്റ്റേഷനിൽ ഹാജരായി
ചൊക്ലി (കണ്ണൂർ): ചൊക്ലിയിൽ സ്ഥാനാർഥിയെ കാണാനില്ലെന്ന പരാതിയുമായി മാതാവ് രംഗത്തെത്തിയതിന് പിന്നാലെ ആൺസുഹൃത്തിനൊപ്പം പൊലിസ് സ്റ്റേഷനിൽ ഹാജരായി. ചൊക്ലി പഞ്ചായത്തിലെ ഒൻപതാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ടി.പി അറുവയെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ചൊക്ലി പൊലിസിൽ പരാതി നൽകിയതിന് പിന്നാലെ അന്വേഷണം നടത്തുന്നതിനിടെയാണ് പൂക്കോം സ്വദേശിയായ ആൺസുഹൃത്തിനൊപ്പം സ്റ്റേഷനിൽ ഹാജരായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും. രണ്ട് മക്കളുടെ അമ്മയാണ് 29കാരിയായ അറുവ.
പത്രികാ സമർപ്പണം മുതൽ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാർഥിയെ ഇക്കഴിഞ്ഞ ആറാം തീയതി മുതലാണ് കാണാതായത്. നാമനിർദേശപത്രിക സമർപ്പിച്ചത് മുതൽ തങ്ങളുടെ സ്ഥാനാർഥികളെ പിൻവലിക്കാൻ സി.പി.എം പല കുതന്ത്രങ്ങളും പയറ്റിയിട്ടുണ്ടെന്നും ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിന് സി.പി.എം നടത്തിയ നാടകമാണിതെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ജയേഷും പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."