ഇനി എൽ.എച്ച്.ബി കോച്ചുകൾ; ഫെബ്രുവരി മുതൽ ട്രെയിനുകൾക്ക് പുതിയ മുഖം
പാലക്കാട്: മലയാളികൾക്കിനി വൃത്തിയുള്ള കോച്ചുകളിൽ യാത്ര ചെയ്യാം. മംഗളൂരു മെയിൽ, തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ആലപ്പി സൂപ്പർഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളിലാണ് മാറ്റം വരുത്തുന്നത്. കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകൾക്കെല്ലാം ഇനി എൽ.എച്ച്.ബി കോച്ചുകളാണ് വരാൻ പോകുന്നത്. 2026 ഫെബ്രുവരിയോടെ ഇത് സാധ്യമാകും.
ഫെബ്രുവരി ഒന്നിന് മംഗളൂരു സെൻട്രൽ- ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറും. ഫെബ്രുവരി മൂന്നിനും നാലിനുമായി മംഗളുരു -ചെന്നൈ ട്രെയിൻ, ചെന്നൈ- മംഗളുരു ട്രെയിൻ, ചെന്നൈ- മംഗളുരു മെയിൽ എൽ.എച്ച്.ബി കോച്ചുകളാകും. ഫെബ്രുവരി ഒന്നിന് ചെന്നൈ- ആലപ്പിയും ഫെബ്രുവരി രണ്ടിന് ആലപ്പി-ചെന്നൈയും പുതിയ രൂപത്തിലേക്ക് മാറും. ഫെബ്രുവരി മൂന്നിന് ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റും, ഫെബ്രുവരി നാലിന് തിരുവനന്തപുരം -ചെന്നൈ സൂപ്പർ ഫാസ്റ്റും ഈ രീതിയിലേക്ക് മാറ്റപ്പെടും.
ചെന്നൈ-മംഗളൂരു - ചെന്നൈ മെയിൽ, ചെന്നൈ- മംഗളൂരു- ചെന്നൈ വെസ്റ്റ് കോസ്റ്റ് ട്രെയിനുകൾക്ക് ഒരു ഫസ്റ്റ് എ.സിയും, ഒരു സെക്കൻ്റ് എ.സിയും, അഞ്ച് തേഡ് എ.സിയും പുതുതായി ഉണ്ടാകും. കൂടാതെ ഒൻപത് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകളും ഉണ്ടാകും.
ഒരു ഫസ്റ്റ് എ.സി, ഒരുസെക്കൻ്റ് എ.സി, മൂന്ന് തേഡ് എ.സി, ഒൻപത് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ് എന്നീ കോച്ചുകൾ ചെന്നൈ- ആലപ്പി- ചെന്നൈ, തിരുവനന്തപുരം- ചെന്നൈ ട്രെയിനുകളിൽ കൂട്ടിച്ചേർക്കും. വർഷങ്ങളായി തുടരുന്ന ദുരിതയാത്രയ്ക്ക് ഇതോടെ മാറ്റം വരുമെന്ന് കരുതുന്നു. ശ്വാസം മുട്ടിക്കുന്ന തിരക്കിനും വൈകിയോടുന്ന ട്രെയിനുകൾക്കുമിടയിൽ പെട്ടുപോകുന്ന മലയാളികൾ അടക്കമുള്ള യാത്രക്കാർക്കും ഈ മാറ്റങ്ങൾ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."