ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി
വടകര: പാർട്ടിയുടെ രൂപീകരണ ശേഷമുള്ള നാലാമത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും കരുത്തുതെളിയിച്ച് ആർ.എം.പി.ഐ. യു.ഡി.എഫിനൊപ്പം മത്സരിച്ചാണ് ആർ.എം.പി.ഐ മികച്ച വിജയം നേടിയത്. ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും ആർ.എം.പി.ഐ മുന്നണി നേടി. ഇവിടെ ഏഴ് സീറ്റുമായി ആർ.എം.പി.ഐ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ഏറാമല പഞ്ചായത്തിലും മുന്നണി ഭരണം നിലനിർത്തിയപ്പോൾ അവിടെയും ആറ് സീറ്റുനേടി. ചോറോട് പഞ്ചായത്തിൽ മൂന്ന് സീറ്റ് നേടിയപ്പോൾ ആദ്യമായി മത്സരിച്ച മണിയൂർ പഞ്ചായത്തിലെ സി.പി.എം ശക്തികേന്ദ്രമായ കുറുന്തോടി വെസ്റ്റിലും വിജയിക്കാൻ ആർ.എം.പി.ഐക്ക് കഴിഞ്ഞു.
വടകര ബ്ലോക്ക് പഞ്ചായത്തിൽ മൂന്ന് സീറ്റുനേടിയപ്പോൾ ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷനിൽ വിജയിച്ചത് ആർ.എം.പി.ഐക്ക് നേട്ടമായി. വടകര നഗരസഭ യു.ഡി.എഫ് കൈവിട്ടെങ്കിലും ആർ.എം.പി.ഐ മത്സരിച്ച രണ്ട് സീറ്റുകളിൽ ഒന്ന് നേടാനായി. ആർ.എം.പി.ഐ ഒറ്റയ്ക്ക് മത്സരിച്ച കുന്നംകുളം നഗരസഭയിൽ നാല് സീറ്റ് നേടിയപ്പോൾ തളിക്കുളം പഞ്ചായത്തിലും ഒരു സീറ്റ് നേടി. വടകര മേഖലയിൽ മുന്നേറ്റം തുടർന്നപ്പോഴും അഴിയൂർ പഞ്ചായത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെന്നത് ക്ഷീണമാണ്. കഴിഞ്ഞ തവണ ഒഞ്ചിയത്ത് കഷ്ടിച്ചാണ് ആർ.എം.പി.ഐ നേതൃത്വം നൽകുന്ന ജനകീയമുന്നണി വിജയിച്ചതെങ്കിൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം തുടരാൻ കഴിഞ്ഞുവെന്നത് മേഖലയിൽ പാർട്ടിയുടെ ശക്തിക്ക് കോട്ടം തട്ടിയില്ലെന്നതിന്റെ തെളിവാണ്.
പാർട്ടി രൂപീകരിച്ച് 17 വർഷം കഴിയുമ്പോൾ ആർ.എം.പി.ഐയുടെ അടിത്തറ ഇളകിയെന്ന സി.പി.എം പ്രചരണത്തിന് ശക്തമായ ഭാഷയിൽ മറുപടി പറയുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."