കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജുമുഅ നമസ്‌കാര സമയം പുതുക്കിയതെന്ന് യു.എ.ഇ അധികൃതര്‍
അബുദാബി: യു.എ.ഇയില്‍ എല്ലാ മസ്ജിദുകളിലും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം 12.45ന് ഏര്‍പ്പെടുത്തിയ തീരുമാനം മതപരമായ കാരണങ്ങൾ മൂലമല്ലെന്നും തികച്ചും സാമൂഹിക കാര്യങ്ങള്‍ കണക്കിലെടുത്തുമാണെന്ന് ഇസ്ലാമിക് എന്‍ഡോവ്‌മെന്റ്‌സ് & സകാത്ത് ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ. ഉമര്‍ ഹബ്തൂര്‍ അല്‍ ദാറൈ അറിയിച്ചു.
നാല് വര്‍ഷം നീണ്ട പഠനവും തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങളും പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് അല്‍ ദാറൈ വ്യക്തമാക്കി. ജോലിയിലും കുടുംബ ജീവിത ശൈലികളിലും ഉണ്ടായ മാറ്റങ്ങള്‍ വെള്ളിയാഴ്ച ദിവസത്തെ സാമൂഹിക ഘടന തന്നെ മാറ്റിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 ജനുവരി 2 മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കുടുംബസംഗമങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കാനുമാണ് പുതിയ മാറ്റത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. മതപരമായി ഇത് പൂര്‍ണമായും അംഗീകരിക്കാവുന്നതാണെന്നും അല്‍ ദാറൈ പറഞ്ഞു.
ളുഹര്‍ നമസ്‌കാര സമയം മുതല്‍ അസര്‍ വരെ ജുമുഅ നമസ്‌കാരം നിര്‍വഹിക്കാമെന്നതിനാല്‍ 12.45 നുളള ജുമുആ സമയം ശരീരഅത്ത് വിരുദ്ധമല്ലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.ഇ 'ഇയര്‍ ഓഫ് ദ ഫാമിലി' ആഘോഷത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ പുതിയ തീരുമാനം.
2022ല്‍ യുഎഇയില്‍ പുതുക്കിയ ജോലി ദിവസങ്ങള്‍ (തിങ്കള്‍-വെള്ളി വരെ) നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്‌കാര സമയം 1.15 ആയി നിജപ്പെടുത്തിയത്. അതേസമയം വെള്ളിയാഴ്ച പൊതുമേഖലയ്ക്ക് അര്‍ധദിന അവധിയാക്കുകയും ചെയ്തിരുന്നു. ഈ മാറ്റങ്ങള്‍ കുടുംബങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ദിനചര്യയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചതായി വിലയിരുത്തലില്‍ കണ്ടെത്തി.
എന്നാല്‍, ഇപ്പോഴത്തെ പുതിയ തീരുമാനം പൊതുജനങ്ങളില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സ്‌കൂള്‍ സമയക്രമം, വിദ്യാര്‍ത്ഥികളുടെ ഗതാഗത സൗകര്യം, ബസ് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കാനാകുമോ തുടങ്ങിയ ആശങ്കകള്‍ മാതാപിതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ മുന്‍കൂട്ടി വിടാനും സമയക്രമത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനും അധികാരികള്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ വെള്ളിയാഴ്ചകളില്‍ വര്‍ക്ക് ഫ്രം ഹോം പോലെയുളള റിമോട്ട് വര്‍ക്ക് സംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.
A four-year study and extensive public feedback informed the UAE’s decision to standardise Friday prayer timings at 12.45pm across all mosques, according to Dr Omar Habtoor Al Darei, Chairman of the General Authority of Islamic Affairs, Endowments and Zakat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."