after a poor performance in thrissur in local body election, disputes have started in the bjp; criticism says the union minister has become a burden because promises were not kept
HOME
DETAILS
MAL
തൃശൂരിലെ ദയനീയ പ്രകടനം: ബി.ജെ.പിയിൽ തർക്കം; വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്രമന്ത്രി ബാധ്യതയെന്ന് വിമർശനം
December 16, 2025 | 2:04 AM
തൃശൂർ: കോർപറേഷൻ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെച്ചൊല്ലി ബി.ജെ.പിയിൽ തർക്കം. കൊട്ടിഘോഷിച്ച് നടത്തിയ അവകാശവാദങ്ങൾ പാളിയതിന് മുഖ്യ ഉത്തരവാദി കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയാണെന്നും അദ്ദേഹത്തിന്റെ യാഥാർഥ്യബോധമില്ലാത്ത നിലപാടുകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നുമാണ് ഒരുവിഭാഗം പരാതിപ്പെടുന്നത്. സുരേഷ്‌ഗോപിക്ക് ലീഡുണ്ടായിരുന്ന പല ഡിവിഷനുകളിലും അമിതപ്രതീക്ഷയോടെ മത്സരിക്കാനിറങ്ങിയവർ ദയനീയ പരാജയമേറ്റു വാങ്ങി. വെറും 8 സീറ്റിൽ മാത്രമാണ് ജയിച്ചത്. 26 സീറ്റുകളെങ്കിലും നേടുമെന്നായിരുന്നു നേതൃത്വത്തിന്റെ അവകാശവാദം.
കേന്ദ്രമന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ലോക്‌സഭാ മണ്ഡലത്തിൽ ഒരു വികസനപദ്ധതി പോലും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും വോട്ടർമാർ ക്ഷുഭിതരാണെന്നും പ്രാദേശികഘടകങ്ങൾ സമ്മതിക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്ക് മാറ്റാൻ ഫ്‌ളൈഓവറുകൾ നിർമിക്കുമെന്നും മെട്രോ ട്രെയിൻ സർവിസ് കോയമ്പത്തൂരിലേക്കു നീട്ടുമെന്നുമുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നടത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. കലുങ്കുചർച്ചയിലെ സുരേഷ്‌ഗോപിയുടെ നിലപാടുകൾ വോട്ടർമാർക്ക് അങ്ങേയറ്റം അസ്വീകാര്യമായി. പരാതിയുമായി എത്തിയവരെ അധിക്ഷേപിച്ചത് വോട്ടർമാർക്കിടയിൽ അമർഷമുണ്ടാക്കി. എയിംസ് വിഷയത്തിലും തൃശൂരിന് അനുകൂലമല്ല സുരേഷ് ഗോപിയുടെ നിലപാടുകൾ.
സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർ അംഗീകരിച്ച് പ്രഖ്യാപിച്ച കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷനിലെ സ്ഥാനാർഥി വി. ആതിരയെ പിൻവലിച്ച് അന്തരിച്ച ആർ.എസ്.എസ് നേതാവ് ജി. മഹാദേവന്റെ മകൾ ശ്രീവിദ്യയെ രംഗത്തിറക്കിയിട്ടും എൻ.ഡി.എയ്ക്കു പിടിച്ചുനിൽക്കാനായില്ല. അരണാട്ടുകരയിൽ മത്സരിച്ച കെ.ജി നിജി മൂന്നാംസ്ഥാനത്തേക്കു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."