പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന
ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ഊർജിതമാക്കി. ഇറാനിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്ന പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതി തയ്യാറാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഒഴിപ്പിക്കൽ നടപടികളുടെ ആദ്യ ഘട്ടത്തിൽ വിദ്യാർഥികൾക്കാണ് മുൻഗണന നൽകുന്നത്. ഗോലെസ്താൻ സർവകലാശാല, ഷാഹിദ് ബെഹെഷ്തി മെഡിക്കൽ സയൻസസ് സർവകലാശാല, തെഹ്‌റാൻ മെഡിക്കൽ സയൻസസ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാകും ആദ്യ ബാച്ചിൽ ഉണ്ടാവുക. നാളെ, വെള്ളിയാഴ്ചയോടെ ആദ്യ സംഘം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ തെഹ്‌റാനിലെ ഇന്ത്യൻ എംബസി ശേഖരിച്ചതായും ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ (JKSA) അറിയിച്ചു. ആദ്യ ബാച്ചിനോട് വെള്ളിയാഴ്ച രാവിലെ 8 മണിയോടെ തയ്യാറായി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാനിൽ പലയിടങ്ങളിലും ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ തടസ്സപ്പെട്ടത് ഒഴിപ്പിക്കൽ നടപടികളെ ബാധിക്കുന്നുണ്ട്. അതിനാൽ, എംബസി ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തിയാണ് വിദ്യാർഥികളുമായി ബന്ധപ്പെടുന്നത്. വിമാന സർവീസുകൾക്കുണ്ടായ നിയന്ത്രണങ്ങളും ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറാൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് എയർ ഇന്ത്യയുടെ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു. നിലവിൽ വ്യോമാതിർത്തി വീണ്ടും തുറന്നിട്ടുണ്ട്. ഇറാനിലെ മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ രാഷ്ട്രീയ തലത്തിലും ഇടപെടലുകൾ നടക്കുന്നുണ്ട്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി.
സഹായത്തിനായി ബന്ധപ്പെടാം
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ ബന്ധുക്കൾക്കും അടിയന്തര സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വഴിയോ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാവുന്നതാണ്:
+98 9128109115
+98 9128109109
+98 9128109102
+98 9932179359
ഇമെയിൽ: [email protected]
വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി മുഴുവൻ വിദ്യാർഥികളെയും നാട്ടിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
As the conflict in Iran intensifies, the Indian government has launched an urgent operation to repatriate its citizens. In view of the deteriorating security situation, the Indian Embassy in Tehran has advised all Indian nationals including students, pilgrims, and tourists to leave the country immediately.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."