കുതിപ്പിനിടയിലും റബര്‍ വിലയിടിക്കാന്‍ ടയര്‍ലോബി
കൊച്ചി : ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും രാജ്യാന്തര വിപണിയിലുള്‍പ്പെടെ റബര്‍വിലയില്‍ കുതിപ്പ് തുടരുമ്പോഴും സംസ്ഥാനത്ത് വിലയിടിക്കാനുള്ള കുതന്ത്രങ്ങള്‍ പയറ്റി ടയര്‍ ലോബി. ആഭ്യന്തര വിപണിയില്‍ റബര്‍ ഷീറ്റിന്റെ വില അനുദിനം വര്‍ധിച്ചുവരുന്നതിനിടെ കിലോഗ്രാമിന് 225 രൂപ വരെ വിലയെത്തിയിരുന്നു. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ വ്യാപാരികളുള്‍പ്പെടെ റബര്‍ ഷീറ്റ് സംഭരിച്ച് തുടങ്ങിയിരുന്നു. ഇങ്ങനെ സംഭരിക്കുന്ന റബര്‍ ഷീറ്റ് വിപണിയിലെത്തിക്കാനാണ് ടയര്‍ വ്യവസായ ലോബികള്‍ മനപ്പൂര്‍വം വിലയിടിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി വിപണി വിലയിലും താഴ്ന്ന വിലയ്ക്കാണ് ടയര്‍ വ്യവസായികളുടെ ഡീലര്‍മാര്‍ റബര്‍ വാങ്ങിയത്. ടയര്‍ കമ്പനികളുടെ ഈ നീക്കം റബര്‍ വിപണിയിലുണ്ടായ ഉണര്‍വിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണുള്ളത്.
ഫെബ്രുവരിയോടെ ചൈനീസ് വിപണിയും സജീവമായതോടെ രാജ്യാന്തര വിപണിയിലും വലിയ ഉണര്‍വാണുണ്ടായിരുന്നത്. ഒസാക്ക തായിലന്റെ ബാങ്കോക്ക് വിപണികളില്‍ ഉയര്‍ന്ന നിരക്കിലാണ് കച്ചവടം നടക്കുന്നത്. ഗള്‍ഫ് സംഘര്‍ഷത്തില്‍ ആശങ്കയുയര്‍ന്നെങ്കിലും റബര്‍ വിലയിലെ മുന്നേറ്റം തുടരുകയാണ്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ ആഭ്യന്തര വിപണിയില്‍ നിന്ന് ഉത്തരേന്ത്യന്‍ ചെറുകിട വ്യാപാരികളും ടയര്‍ കമ്പനികളും വിപണിവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ഡീലര്‍മാരുടെ പക്കല്‍നിന്നും ഷീറ്റ് വാങ്ങാന്‍ തുടങ്ങിയിരുന്നതുമാണ്.
2026ല്‍ ആഗോള റബറിന്റെ ആവശ്യം 15.6 ദശലക്ഷം ടണ്ണായി ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റബര്‍ ഉല്‍പാദനം 15.1 ദശലക്ഷം ടണ്ണിനു മുകളില്‍ ഉയരാനിടയില്ല. ഈ സാഹചര്യത്തില്‍ റബര്‍ ഷീറ്റ് വില 300 രുപയ്ക്ക് മുകളിലേക്ക് ഉയരുമെന്ന പ്രതീതി ഉണ്ടായപ്പോഴാണ് ടയര്‍ ലോബികള്‍ വിലയിടിക്കാനുള്ള നീക്കം തുടങ്ങിയത്. ടയര്‍ വ്യവസായ ലോബിയുടെ ഈ നീക്കങ്ങളെ നിസംഗതയോടെ നോക്കി നില്‍ക്കുന്ന റബര്‍ബോര്‍ഡിന്റെ നിലപാടിനെതിരേ വലിയ പ്രതിഷേധമാണുയരുന്നത്.
സ്വാഭാവിക റബറിന് രാജ്യാന്തര വിപണിയിലുള്‍പ്പെടെ വലിയ തോതില്‍ ആവശ്യമുണ്ടായിട്ടും വിപണിയില്‍ നിന്ന് വന്‍കിട ടയര്‍ കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ റബര്‍ഷീറ്റ് കൈക്കലാക്കാന്‍ കമ്പനി ഡീലര്‍മാര്‍ നടത്തുന്ന കുതന്ത്രങ്ങള്‍ക്ക് റബര്‍ ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്നും കര്‍ഷകര്‍ ഇതിനെ ചെറുത്തുതോല്‍പ്പിക്കുമെന്നും കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."