തലയ്ക്കു മീതെ മിസൈലുകള്‍.. രാവുറങ്ങാതെ പ്രാര്‍ഥനയോടെ പ്രവാസികള്‍
മലപ്പുറം: ടെലിവിഷനിലൂടെയും മറ്റും മാത്രം കണ്ട സംഭവങ്ങള്‍ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്നു.. തലയ്ക്ക് മീതെ മിസൈലുകള്‍.. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഉറങ്ങാന്‍ പോലും കഴിയാതെ പകച്ചിരുന്നുപോയ ഒരു രാപ്പകല്‍.. ഇതു പറയുമ്പോഴും ബഹ്‌റൈനിൽ പ്രവാസിയായ അബ്ദുല്‍ റഹൂഫ് രാമനാട്ടുകരയുടെ ആധി ഒഴിഞ്ഞിട്ടില്ല. ഇറാൻ ആക്രമിച്ച, ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിനു വിളിപ്പാടകലെയാണ് അബ്ദുല്‍ റഹൂഫും കുടുംബവും താമസിക്കുന്നത്. ആരോടും അനാവശ്യമായി പുറത്തിറങ്ങരുതെന്നു നിര്‍ദേശമുണ്ട്.
പ്രവാസികള്‍ ഏറെ ആശങ്കയോടെയാണ് കഴിയുന്നതെന്നും റഹൂഫ് പറയുന്നു. ഒമാന്‍ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണെന്ന് കാല്‍ നൂറ്റാണ്ടിലേറെയായി ഒമാനിൽ പ്രവാസിയായ കൊണ്ടോട്ടി സ്വദേശി പി.പി ഫസലുറഹ്‌മാന്‍ പറയുന്നു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം അറിഞ്ഞത്. ഉടനെ അവിടെ അടുത്തുള്ള സുഹൃത്തായ തമിഴ്നാട്ടുകാരനെ വിളിച്ചു. അവൻ്റെ സംസാരത്തിൽ തന്നെ ഭയപ്പാടുണ്ടന്നും ഫസൽ പറഞ്ഞു. യു.എ.ഇയിൽ യുദ്ധഭീതി പാരമ്യത്തിലാണെന്ന് കെ.ഇ മുഫീദുറഹ്മാൻ പറഞ്ഞു. യു.എ.ഇയിലെ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. യു.എ.ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ താൽക്കാലികമായി അടച്ചത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വിമാനങ്ങളൊന്നും പറക്കുന്നില്ല. വിസിറ്റിങ് വിസയിലടക്കം യു.എ.ഇയിൽ എത്തിയവർക്ക് മടങ്ങാനാകാത്ത അവസ്ഥയാണ്. നിരവധിപേരാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്. പെരുന്നാളിന് നാട്ടിലെത്താൻ ടിക്കറ്റ് എടുത്തവരും ആശങ്കയിലാണ്. ഒറ്റ ദിവസം കൊണ്ട് യു.എ.ഇയിലെ പ്രവാസികൾ ആകെ മാറിപ്പോയ അവസ്ഥയാണെന്ന് ദുബൈ ഭരണകൂടത്തിന് കീഴിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരനായ പി.പി നബീൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."