മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല: 'ബാബറി മസ്ജിദ് തകർത്തപ്പോൾ ഒത്താശ ചെയ്തു; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
കൊല്ലം: കോൺഗ്രസ് ഒരു കാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ലെന്നും എക്കാലത്തും വർഗീയതയുമായി സന്ധി ചെയ്യാനാണ് അവർ ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുനലൂരിൽ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതനിരപേക്ഷത ഇന്ന് വലിയ ഭീഷണി നേരിടുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആർഎസ്എസിന്റെ നയങ്ങളാണ് ബിജെപി സർക്കാർ നടപ്പിലാക്കുന്നത്. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനാണ് അവർ ശ്രമിക്കുന്നത്. ഈ വെല്ലുവിളികൾക്കിടയിൽ രാജ്യത്തിന്റെ പൊതുസ്വഭാവം സംരക്ഷിക്കാൻ ഇടതുപക്ഷം എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ കോൺഗ്രസിന്റെ പങ്കിനെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മസ്ജിദ് തകർത്തത് സംഘപരിവാറാണെങ്കിലും അതിന് നിസംഗതയോടെ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അന്നത്തെ കോൺഗ്രസ് സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു.
ബാബറി മസ്ജിദ് തകർക്കപ്പെടുന്ന സമയത്ത് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ ബന്ധപ്പെടാൻ മതനിരപേക്ഷവാദികളായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹം ആരുടെയും പരിധിക്ക് പുറത്തായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മസ്ജിദ് പൂർണ്ണമായും തകർക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തെ ഫോണിൽ കിട്ടിയതെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു.
രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു. നെഹ്‌റുവിന്റെ രക്തമാണ് തങ്ങളിൽ ഒഴുകുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പ്രസംഗിക്കാറുണ്ട്. എന്നാൽ കോൺഗ്രസിന്റെ പിൽക്കാല ചരിത്രം പരിശോധിക്കുമ്പോൾ നെഹ്‌റുവിയൻ മൂല്യങ്ങളിൽ നിന്ന് അവർ എത്രത്തോളം അകന്നുവെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയെ ശരിയായ രീതിയിൽ എതിർക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കോൺഗ്രസിന്റെ പല പ്രമുഖ നേതാക്കളും ഇന്ന് ബിജെപി പാളയത്തിലാണ്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വലിയ രീതിയിലുള്ള ഒഴുക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ കാരണം കോൺഗ്രസ് നേതാക്കളുടെ മൃദുസമീപനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഘപരിവാർ നേതാക്കൾ സ്വീകരിക്കുന്നതിന് സമാനമായ വർഗീയ നിലപാടുകൾ പല കോൺഗ്രസ് നേതാക്കളും സ്വീകരിക്കുന്നുണ്ട്. പലതരത്തിലുള്ള മതവെറികൾ വളർത്താനാണ് ഇത്തരം നേതാക്കൾ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മതനിരപേക്ഷതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത. എന്നാൽ ഈ പ്രത്യേകത ഇല്ലാതാക്കി ഒരു മതരാഷ്ട്രമായി ഇന്ത്യയെ മാറ്റാനാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഈ നീക്കങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസ് പരാജയപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പോലും വർഗീയ സംഘടനകളുമായി കൊടുക്കൽ വാങ്ങലുകൾ നടത്താൻ യുഡിഎഫിന് മടിയുണ്ടായിരുന്നില്ല. രണ്ട് സീറ്റുകൾക്ക് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്ന നിലയിലേക്ക് കോൺഗ്രസും യുഡിഎഫും മാറിയിരിക്കുകയാണെന്ന് പിണറായി വിജയൻ പരിഹസിച്ചു.
രാജ്യം ഇന്ന് കടന്നുപോകുന്നത് അതീവ സങ്കീർണ്ണമായ ഒരു സാഹചര്യത്തിലൂടെയാണ്. ഈ ഘട്ടത്തിൽ മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ ഇടതുപക്ഷത്തിനും സിപിഐഎമ്മിനും വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു. ന്യൂനപക്ഷങ്ങൾ പലതരത്തിൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം നൽകാനോ അവരുടെ അവകാശങ്ങൾക്കായി പോരാടാനോ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മതനിരപേക്ഷതയ്ക്ക് വേണ്ടി ശബ്ദിക്കുന്ന ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ ബിജെപിയും കോൺഗ്രസും ഒരേപോലെ ശ്രമിക്കുകയാണ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവം തകർക്കാൻ അനുവദിക്കില്ല. വർഗീയ ശക്തികളുമായി ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും ഇടതുപക്ഷം തയ്യാറാവില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
kerala chief minister pinarayi vijayan has launched a scathing attack on the congress party, accusing it of failing to protect india's secular fabric and compromising with communal forces for political gains.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."