അടിയന്തര ചികിത്സയ്ക്ക് പണമില്ലെങ്കിലും ചികിത്സ നിഷേധിക്കരുത്; രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ നിയമം; ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യസേവന രംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം കർശനമായി നടപ്പിലാക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആശുപത്രികളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നടപടി.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ, സർക്കാർ ആരോഗ്യ സ്ഥാപനങ്ങളും സേവന നിരക്കുകൾ പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ അറിയിച്ചു.
അത്യാഹിത സാഹചര്യങ്ങളിൽ എത്തുന്ന രോഗികൾക്ക് മുൻകൂർ പണമടച്ചില്ലെന്ന കാരണത്താൽ ചികിത്സ നിഷേധിക്കരുത്. പ്രാഥമിക ചികിത്സ നൽകി രോഗിയുടെ ജീവൻ സംരക്ഷിക്കേണ്ടത് ഓരോ ആരോഗ്യ സ്ഥാപനത്തിന്റെയും ഉത്തരവാദിത്തമാണ്. രേഖകളുടെ പേരിൽ തടസ്സമില്ല കൃത്യമായ തിരിച്ചറിയൽ രേഖകളോ മറ്റ് സാങ്കേതിക വിവരങ്ങളോ ഹാജരാക്കാൻ വൈകിയാലും ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തരുത്.
തുടർ ചികിത്സയ്ക്കായി രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നാൽ, ആവശ്യമായ യാത്രാസൗകര്യം ഒരുക്കേണ്ടത് നിലവിലെ ആശുപത്രിയുടെ ചുമതലയാണ്. ഇതിനൊപ്പം ചികിത്സാ വിവരങ്ങൾ രോഗിക്ക് നൽകണം, ചികിത്സയെ സംബന്ധിക്കുന്ന എല്ലാ മെഡിക്കൽ രേഖകളും കേസ് ഷീറ്റുകളും പരിശോധനാ റിപ്പോർട്ടുകളും ഡിസ്ചാർജ് വേളയിൽ തന്നെ രോഗിക്കോ ബന്ധുക്കൾക്കോ ലഭ്യമാക്കണം. റിപ്പോർട്ടുകളും സ്കാനിംഗ് ഫലങ്ങളും രോഗിക്ക് നൽകിയിരിക്കണം. ഇതിനായി 72 മണിക്കൂറിലധികം രോഗിയെ കാത്തുനിർത്താൻ പാടുള്ളതല്ലെന്ന് നിയമം അനുശാസിക്കുന്നു.
സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇല്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുവാദമില്ല. ലബോറട്ടറികൾ, ഡെന്റൽ ക്ലിനിക്കുകൾ, ആയുഷ് കേന്ദ്രങ്ങൾ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും.
സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾ കാണുന്ന വിധത്തിൽ പ്രധാന കവാടത്തിലോ റിസപ്ഷനിലോ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. വെബ്സൈറ്റുകളിലും ഈ വിവരങ്ങൾ ലഭ്യമാക്കണം. പാക്കേജുകൾ, റൂം വാടക, ഐസിയു നിരക്കുകൾ എന്നിവയിൽ കൃത്യമായ വ്യക്തത ഉണ്ടായിരിക്കണം.
ഓരോ സ്ഥാപനത്തിലും പരാതി പരിഹാരത്തിനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണം. ഈ ഉദ്യോഗസ്ഥന്റെ പേരും ഫോൺ നമ്പറും ഇമെയിൽ വിലാസവും രോഗികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കണം. പരാതികൾ സമർപ്പിക്കാൻ ഡിജിറ്റൽ സംവിധാനമോ രജിസ്റ്ററോ ഏർപ്പെടുത്തണം. പരാതി നൽകുന്നവർക്ക് എസ്എംഎസ് വഴിയോ പേപ്പർ രസീത് വഴിയോ റഫറൻസ് നമ്പർ സഹിതം കൈപ്പറ്റ് രസീത് നൽകേണ്ടത് നിർബന്ധമാണ്.
ലഭിക്കുന്ന പരാതികളിൽ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പുകൽപ്പിക്കണം. ആശുപത്രി തലത്തിൽ പരിഹരിക്കപ്പെടാത്ത ഗൗരവകരമായ പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്കോ (DMO) രജിസ്റ്ററിംഗ് അതോറിറ്റിക്കോ കൈമാറണം.
ആശുപത്രിയിലെ സേവനങ്ങളെക്കുറിച്ചും ഇൻഷുറൻസ് പോളിസികളെക്കുറിച്ചും വ്യക്തമാക്കുന്ന ലഘുലേഖകൾ രോഗികൾക്ക് ലഭ്യമാക്കണം. ക്യാഷ്‌ലെസ് സൗകര്യങ്ങളെക്കുറിച്ചും ഡിപ്പോസിറ്റ് തുക തിരികെ നൽകുന്ന നയത്തെക്കുറിച്ചും ഇതിൽ വിശദീകരിക്കണം. പരിശോധനകൾക്കും ശസ്ത്രക്രിയകൾക്കും മുൻപായി കൃത്യമായ എസ്റ്റിമേറ്റ് നൽകണം. പ്രദർശിപ്പിച്ചിട്ടുള്ള നിരക്കുകളേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടും.
രോഗികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. ചികിത്സാ വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. മരുന്ന്, പരിശോധന, ആംബുലൻസ് എന്നിങ്ങനെ ഓരോ സേവനത്തിനും ഇനം തിരിച്ചുള്ള (Itemized) ബില്ലുകൾ നിർബന്ധമായും നൽകണം. ബില്ലിംഗിലെ സുതാര്യത ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനം പ്രോത്സാഹിപ്പിക്കും.
സേവനങ്ങളിൽ അപര്യാപ്തത നേരിടുന്നവർക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കാം. ചതിയോ കബളിപ്പിക്കലോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിൽ പരാതി നൽകാനും രോഗികൾക്ക് അവകാശമുണ്ട്.
അതിക്രമങ്ങളോ ഗുരുതരമായ നിയമലംഘനങ്ങളോ ഉണ്ടായാൽ ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലിസ് മേധാവിക്കോ നേരിട്ട് പരാതി അയക്കാവുന്നതാണ്. നിയമസഹായത്തിനായി ലീഗൽ സർവീസസ് അതോറിറ്റിയുടെ സേവനവും തേടാം. ആശുപത്രി മാനേജ്‌മെന്റുകൾ അവരുടെ വെബ്‌സൈറ്റുകൾ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യണം. നിരക്കുകളിൽ മാറ്റം വരുമ്പോൾ അത് ഉടനടി വെബ്‌സൈറ്റിലും ഡിസ്‌പ്ലേ ബോർഡുകളിലും പ്രതിഫലിക്കണം.
ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റികൾ ആശുപത്രികളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും. പരാതി രജിസ്റ്ററുകളും ബില്ലിംഗ് രീതികളും ഈ പരിശോധനയുടെ ഭാഗമായിരിക്കും. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 2018-ലെ നിയമപ്രകാരം വൻ തുക പിഴ ചുമത്താനും സ്ഥാപനം അടച്ചുപൂട്ടാനും സർക്കാരിന് അധികാരമുണ്ടാകും. ആരോഗ്യരംഗത്തെ അഴിമതിയും ചൂഷണവും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
The Kerala Health Department has issued strict directives to implement the Clinical Establishments Act across both private and government hospitals. Under these rules, all hospitals are now required to prominently display their treatment charges so patients are aware of costs upfront. Furthermore, the department emphasized that no patient should be denied emergency treatment even if they are unable to make an advance payment. This move aims to ensure transparency in healthcare and protect patients' rights during medical emergencies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."