ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ
കോഴിക്കോട്: വിവാഹ ബന്ധങ്ങളിലെ വിള്ളൽ, സംസ്ഥാനത്തെ കുടുംബ കോടതികളിലെ വിവാഹ മോചനക്കേസുകളിൽ വർധന. സംസ്ഥാനത്ത് ഓരോ മാസവും 2500 ലധികം വിവാഹമോചനക്കേസുകൾ ഉണ്ടാവുന്നതായാണ് കണക്കുകൾ. പ്രതിവർഷം 30000 ലധികം വിവാഹ മോചന ക്കേസുകളാണ് കേരളത്തിലെ വിവിധ കുടുംബ കോടതികളിലായെത്തുന്നത്. ഇവയിൽ ഭൂരിഭാഗവും വിവാഹമോചനത്തിലാണ് കലാശിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ 1.2 ലക്ഷത്തിലധികം വിവാഹ മോചന കേസുകൾ ഉണ്ടായിട്ടുണ്ട്. അവയിൽ പലതും ഹൃസ്വകാല ബന്ധങ്ങളായിരുന്നു. വിവാഹം കഴിയുമ്പോഴേക്കും വിവാഹ മോചനത്തെ കുറിച്ച് ചിന്തിക്കുന്ന പ്രവണത പുതു തലമുറയിൽ കൂടുതലായി കാണപ്പെടുന്നു.
സമീപകാലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 1.10 ലക്ഷം വിവാഹങ്ങളാണ് നടക്കുന്നത്. വിവാഹങ്ങളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലധികമാണ് വിവാഹമോചന കേസുകൾ. 2020 ൽ 20000 ൽ താഴെ മാത്രമുണ്ടായിരുന്ന വിവാഹ മോചനക്കേസുകൾ 2021 ലെത്തിയപ്പോൾ കാൽ ലക്ഷത്തിലെത്തി. 2022 മുതൽ 2025 വരെയുള്ള നാല് വർഷങ്ങളിലും തുടർച്ചയായി 30000 നു മുകളിൽ കേസുകളുണ്ടാവുന്നുവെന്നത് വിവാഹ ബന്ധങ്ങൾ കൂടുതൽ ശിഥിലമായിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. കാര്യമായ കാരണങ്ങളില്ലാതെ വിവാഹ മോചനം നേടുന്നവരാണധികവും. ബന്ധങ്ങളുടെ പവിത്രത തിരിച്ചറിയുകയും പരസ്പരം മനസിലാക്കി മുന്നോട്ട് പോവുകയും ചെയ്തിരുന്ന കാലത്ത് നിന്നും സോഷ്യൽ മീഡിയ യുഗത്തിലേക്കെത്തിയപ്പോഴാണ് ഈ മാറ്റം പ്രകടമായത്. റീലുകളുടെ(മിഥ്യയുടെ) ലോകത്ത് റിയൽ (യഥാർഥ) ജീവിതത്തെ ഉൾക്കൊള്ളാൻ പുതുതലമുറ വിമുഖത കാണിക്കുന്നതാണ് വിവാഹ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നതിന്റെ കാരണങ്ങളിലൊന്ന്. പരസ്പരമുള്ള സ്വരച്ചേർച്ചയില്ലായ്മ വെര്യത്തിലേക്കും അക്രമങ്ങളിലേക്കും നയിക്കുന്ന സാഹചര്യങ്ങളുമുണ്ടാവുന്നുണ്ട്.
സംസ്ഥാനത്ത് നിലവിൽ 28 കുടുംബ കോടതികളാണുള്ളത്. കേസുകളുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്ത് തിരുവനന്തപുരം, എറണാംകുളം പോലെയുള്ള ജില്ലകളിൽ നാല് വരെ കുടുംബ കോടതികളുണ്ട്. നിലവിലെ കോടതികളുടെ എണ്ണം അപര്യാപ്തമായതിനാൽ ചിലയിടങ്ങളിൽ കൂടുതൽ കുടംബ കോടതികൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്ന് വരുന്നുണ്ട്.
വില്ലൻ സോഷ്യൽ മീഡിയ ഭ്രമമോ ?
വിവാഹ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നതിൽ വില്ലൻ സോഷ്യൽ മീഡിയയാണെന്ന അഭിപ്രായങ്ങൾ ഉയർന്ന് വരുന്നുണ്ട്. ഇതിനെ സാധീകരിക്കുന്നതാണ് സമീപകാലത്തെ ചില സംഭവവികാസങ്ങൾ. കൊവിഡിന് ശേഷമാണ് വിവാഹ ബന്ധങ്ങൾ കൂടുതലായും ശിഥിലമായി തുടങ്ങിയത്. സാമൂഹ്യമാധ്യമങ്ങളിൽ വ്ലോഗർമാരും റീൽസുകളും വർധിച്ചതും ഈ കാലത്താണ്. സ്ത്രീകളുടെ കടന്നുകയറ്റം സോഷ്യൽമീഡിയയിൽ വ്യാപകമായിട്ടുണ്ട്. സ്ത്രീകൾക്ക് ഏറ്റവും മികച്ച പരിഗണന നൽകുകയും അവരെ സംരക്ഷിക്കുകയും ചെയ്തിരുന്ന സാഹചര്യങ്ങളിൽ നിന്നും മാറി നടക്കാൻ തുടങ്ങുന്നതും അപകടങ്ങൾ വിളിച്ചുവരുത്തുന്നുണ്ട്. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം നടന്ന വിജയാഹ്ലാദപ്രകടനങ്ങളിൽ അരങ്ങേറിയ അരുതായ്മകൾ വലിയ വിമർശനത്തിനാണ് ഇടയാക്കിയത്.
സ്ത്രീ
ലൈക്കും കമന്റും റീച്ചും ലഭിക്കുന്നതിനായി ശരീരം പ്രദർശിപ്പിക്കുന്ന ചെറുതല്ലാത്ത വിഭാഗം സ്ത്രീകളും സോഷ്യൽ മീഡിയയിലുണ്ട്. സ്വകാര്യ ജീവിതം സാമൂഹ്യ മാധ്യങ്ങളിൽ കൊണ്ടാടപ്പെടുമ്പോൾ അത് ചിലപ്പോഴെല്ലാം ദാമ്പത്യ ബന്ധങ്ങളുടെ തകർച്ചക്കും കാരണമാവുന്നുണ്ട്. റീച്ചിനായുള്ള സ്ത്രീയുടെ ശ്രമഫലമായി ഒരാൾ ജീവനൊടുക്കിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വ്ലോഗർമാരായ സ്ത്രീകളിൽ ചിലരെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയതോടെയാണ് വിവാഹമോചനത്തിലേക്കെത്തിയതെന്ന വസ്തുതയും വിസ്മരിക്കാവതല്ല. വിർച്വൽ ലോകത്തെ സൗഹൃദങ്ങളുടെ ഭംഗി വാക്കുകളിൽ അഭിരമിച്ച് ബന്ധങ്ങൾ തകർത്തെറിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. റീൽസ് ഭ്രമം ബാധിച്ച് റീച്ചിന് വേണ്ടി ആരെയും അവഹേളിക്കുന്ന രീതിയിലേക്ക് ചില സ്ത്രീകൾ മാറുന്നുവെന്നത് ആശങ്കകൾക്കിടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."