അതിവേഗ റെയിൽപാത വരും; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ
മലപ്പുറം: കേരളത്തിൽ സിൽവർ ലൈനിന് പകരം അതിവേഗ റെയിൽപാത വരുമെന്ന് പ്രതീക്ഷ പങ്കുവെച്ച് മെട്രോമാൻ ഇ. ശ്രീധരൻ. റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും പിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തിയതായും ഇ.ശ്രീധരൻ അറിയിച്ചു. റെയിൽവെയുടെ നിർദേശപ്രകാരം മുന്നോട്ട് പോകുകയാണ്. സംസ്ഥാന സർക്കാരുമായി നിലവിൽ ചർച്ച ചെയ്തിട്ടില്ലെന്നും 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.
മണിക്കൂറിൽ 200 കി.മീ. ആയിരിക്കും ട്രെയിനുകളുടെ വേഗത. കേരളത്തിലാകെ 22 സ്റ്റേഷനുകൾ ആകും അതിവേഗ റെയിൽപാതയ്ക്ക് ഉണ്ടാവുക. പാതയുടെ 70 ശതമാനം എലവേറ്റഡ് പാതയായിരിക്കും. 20 ശതമാനം തുരങ്കപാതയും ഉണ്ടാകും. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്. വിമാനത്താവളങ്ങളെ കൂടി ബന്ധിപ്പിച്ചായിരിക്കും പാത കടന്നു പോവുക.
തിരുവനന്തപുരം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. ആദ്യപഠനത്തിൽ യാത്രക്കാർ കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാസർകോടിനെ ഒഴിവാക്കിയിട്ടുണ്ട്.
പദ്ധതിക്കെതിരെ സമരം പാടില്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലമേറ്റെടുപ്പ്. ഭൂമിയിൽ തൂണുകളുടെ പണി കഴിഞ്ഞാൽ ആ ഭൂമി ഉടമയ്ക്ക് തന്നെ തിരികെ നൽകും. എന്നാൽ ഇവിടെ വീട് കെട്ടാൻ പാടില്ല, പകരം കൃഷിക്ക് ഉപയോഗിക്കാം.
തുടക്കത്തിൽ എട്ട് കോച്ചുകളുള്ള ട്രെയിനുകളാകും ഉണ്ടാവുക. ഇതിൽ ഒരേസമയം 560 പേർക്ക് യാത്ര ചെയ്യാം. പിന്നീട് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കും. അപകടവും യാത്രാ ചെലവും കുറയും എന്നതാണ് അതിവേഗ റെയിലിൻറെ പ്രത്യേകത. ഇപ്പോഴുള്ള പാതയുമായി അതിവേഗ പാതയ്ക്ക് കണക്ഷൻ ഉണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."