2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം
2026 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 128 റൺസ് വിജയലക്ഷ്യം. രാജസ്ഥാന്റെ തട്ടകമായ ബർസപാര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 19.4 ഓവറിൽ 127 റൺസിനാണ് രാജസ്ഥാൻ എറിഞ്ഞു വീഴ്ത്തിയത്.
രാജസ്ഥാൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നന്ദ്രേ ബർഗർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബ്രിജേഷ് ശർമ്മ, സന്ദീപ് ശർമ്മ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടിയപ്പോൾ ചെന്നൈ ബാറ്റിംഗ് നിര തകരുകയായിരുന്നു.
2008 ഐപിഎൽ സീസണ് ശേഷം ഇതാദ്യമായാണ് ചെന്നൈ രാജസ്ഥാനെതിരെ ഐപിഎല്ലിൽ ഓൾ ഔട്ട് ആവുന്നത്. ഐപിഎല്ലിന്റെ ആദ്യ സീസണിൽ 109 റൺസിനാണ് രാജസ്ഥാനെതിരെ സിഎസ്കെ പുറത്തായത്. ഐപിഎല്ലിൽ ചെന്നൈയെ ഏറ്റവും കൂടുതൽ തവണ ഓൾ ഔട്ടാക്കിയ രണ്ടാമത്തെ ടീമും രാജസ്ഥാനാണ്.
രണ്ട് തവണ സിഎസ്കെയെ പുറത്താക്കിയ പഞാബിനൊപ്പമാണ് രാജസ്ഥാൻ. അഞ്ചു തവണ ഐപിഎല്ലിൽ ചെന്നൈയെ പുറത്താക്കിയ മുംബൈ ഇന്ത്യൻസാണ് ഒന്നാം സ്ഥാനത്തുള്ളത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകൾ ഓരോ തവണയും സിഎസ്കെയെ ഓൾ ഔട്ടാക്കി.
ചെന്നൈക്കായി 36 പന്തിൽ 43 റൺസ് നേടി ജാമി ഓവർട്ടൻ ടോപ് സ്കോററായി. കാർത്തിക് ശർമ്മ 18 റൺസും സർഫറാസ് ഖാൻ 17 റൺസും നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തി. സിഎസ്കെക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം സഞ്ജു സാംസൺ ആറ് റൺസാണ് നേടിയത്.
രാജസ്ഥാൻ റോയൽസ് പ്ലെയിങ് ഇലവൻ
യശസ്വി ജെയ്സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ഷിംറോൺ ഹെറ്റ്‌മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാൻഡ്രെ ബർഗർ, സന്ദീപ് ശർമ്മ, രവി ബിഷ്ണോയ്, ബ്രിജേഷ് ശർമ്മ.
ചെന്നൈ സൂപ്പർ കിങ്‌സ് പ്ലെയിങ്
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, മാത്യു ഷോർട്ട്, ശിവം ദുബെ, കാർത്തിക് ശർമ്മ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."