മോദിയുടെ അജണ്ടകള്‍ക്കായി എപ്സ്റ്റീനെ ഉപയോഗിച്ചു; അനില്‍ അംബാനിയും എപ്സ്റ്റീനും തമ്മില്‍ രഹസ്യബന്ധമെന്ന് വെളിപ്പെടുത്തല്‍ | Epstein Files
ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗികകുറ്റവാളിയും അമേരിക്കന്‍ ശതകോടീശ്വരനും ഇസ്‌റാഈല്‍ ചാര ഏജന്റുമായ ജെഫ്രി എപ്സ്റ്റീനുമായി ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ അനില്‍ അംബാനി എപ്സ്റ്റീനുമായി നിരന്തരം സന്ദേശങ്ങള്‍ കൈമാറിയിരുന്നതായും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര അജണ്ടകള്‍ക്കായി എപ്സ്റ്റീന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ അനില്‍ ശ്രമിച്ചതായും യു.എസ് നീതിന്യായ വകുപ്പിന്റെ നിര്‍ണ്ണായക രേഖകള്‍ സൂചിപ്പിക്കുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് 23ന്, അനില്‍ അംബാനി ന്യൂയോര്‍ക്കിലെ എപ്സ്റ്റീന്റെ വസതിയില്‍ എത്തിയതായി ഇമെയിലുകള്‍ വ്യക്തമാക്കുന്നു. അന്ന് വൈകീട്ട് ട്രംപിന്റെ മുന്‍ തന്ത്രജ്ഞന്‍ സ്റ്റീവ് ബാനന് അയച്ച സന്ദേശത്തില്‍, 'മോദി അയച്ച ഒരാളെ താന്‍ കണ്ടു' എന്ന് എപ്സ്റ്റീന്‍ കുറിച്ചു.
വൈറ്റ് ഹൗസുമായുള്ള ബന്ധത്തിനും പ്രതിരോധ മേഖലയിലെ സഹകരണത്തിനും എപ്സ്റ്റീന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുന്നതായി 2017 മാര്‍ച്ചില്‍ അനില്‍ അംബാനി അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ എന്തുവേണമെങ്കിലും നല്‍കാമെന്നും അംബാനി, എപ്സ്റ്റീന് വാഗ്ദാനം ചെയ്തു.
ട്രംപിന്റെ മരുമകന്‍ ജറാഡ് കുഷ്‌നര്‍, സ്റ്റീവ് ബാനന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ അനില്‍ അംബാനി, എപ്സ്റ്റീന്റെ സഹായം തേടി. മോദിയുടെ വാഷിങ്ടണ്‍ സന്ദര്‍ശനത്തിന് മുന്നോടിയായായിരുന്നു ഈ നീക്കങ്ങളെല്ലാം. മോദിയുടെ പ്രധാന ശത്രു ചൈനയാണെന്നും ചൈനയെ തടയാന്‍ സ്റ്റീവ് ബാനന്റെ ആശയങ്ങളുമായി മോദി യോജിക്കുന്നുണ്ടെന്നും എപ്സ്റ്റീന്‍ സന്ദേശങ്ങളില്‍ അവകാശപ്പെടുന്നു.
വിഷയത്തില്‍ അനില്‍ അംബാനിയുടെ ഓഫിസോ ബി.ജെ.പിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിലയന്‍സ് അനില്‍ ദിരുഭായ് അംബാനി ഗ്രൂപ്പ് ചെയര്‍മാനായ അനില്‍ അംബാനി നിലവില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലും നിയമനടപടികളിലുമാണ്.
തന്റെ നിര്‍ദ്ദേശപ്രകാരം നരേന്ദ്രമോദി ഇസ്‌റാഈല്‍ സന്ദര്‍ശിച്ച് പാട്ടുപാടിയും നൃത്തം ചെയ്തും അമേരിക്കന്‍ പ്രസിഡന്റിനെ സന്തോഷിപ്പിച്ചന്നെ എപ്സ്റ്റീന്റെ ഇമെയില്‍ പരാമര്‍ശം വിവാദത്തിന് കാരണമാക്കിയിരുന്നു. ഇതിന് പിന്നാലൊണ് മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."