ഇറാനിലെ അഹ്‌വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം
അഹ്‌വാസ്: ഇറാനിലെ അഹ്‌വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം നടന്നതായി റിപ്പോർട്ട്. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്നിം' ആണ് വിവരം പുറത്തുവിട്ടത്. ഖാസിം സുലൈമാനി അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖുസെസ്ഥാൻ ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തസ്നിം അറിയിച്ചു.
ഇറാന്റെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അമേരിക്ക പുതിയ ആക്രമണങ്ങൾക്ക് തുടക്കം നൽകുന്നതെന്ന് മിഡിൽ ഈസ്റ്റ് വിദഗ്ധനും Amwaj.media എഡിറ്ററുമായ മുഹമ്മദ് അലി ഷബാനി വ്യക്തമാക്കി. ഈ നീക്കം മേഖലയിൽ വൻതോതിലുള്ള പ്രാദേശിക സംഘർഷത്തിന് വഴിതെളിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
അമേരിക്ക എന്തിനും സന്നദ്ധമാണെന്ന് കാണിക്കാനാണ് ഇറാനിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതെന്ന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഷബാനി ആശങ്ക വ്യക്തമാക്കിയത്. ഇരുവിഭാഗത്തിനും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ഒരു യുദ്ധ സാഹചര്യമാണ് നിലവിലുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളിൽ മേഖലയിൽ ഒരു വലിയ പോരാട്ടം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് തന്റെ കർക്കശമായ നിലപാട് ആവർത്തിച്ചു. ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയത്. ഇറാൻ ഉടൻ ഒരു കരാറിലെത്തിയില്ലെങ്കിൽ, എല്ലാം പൊട്ടിത്തെറിക്കും. അവരുടെ എണ്ണപ്പാടങ്ങൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നു. ഇറാനിലുടനീളമുള്ള പാലങ്ങളും വൈദ്യുത നിലയങ്ങളും തകരുന്നത് വരും ദിവസങ്ങളിൽ നിങ്ങൾ കാണും എന്ന് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി.
തിങ്കളാഴ്ചയോടെ ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്നും ചില ഇറാനിയൻ ഉദ്യോഗസ്ഥർ ചർച്ചകൾക്ക് തയ്യാറാണെന്നും ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ വാദങ്ങളെ ഇറാൻ ഭരണകൂടം പൂർണ്ണമായും തള്ളി. ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾ ഇറാൻ ഉദ്യോഗസ്ഥർ നിഷേധിച്ചു. ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Reports suggest a joint US-Israeli air strike targeted the Ahvaz International Airport (also known as Qasem Soleimani International Airport) in southwestern Iran. While the Iranian semi-official Tasnim News Agency confirmed the strikes, local officials in the Khuzestan Governorate stated that no casualties have been reported thus far.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."