നാടിനെ നടുക്കി ഇരട്ടക്കൊലപാതകം: റിട്ട. നേവി ക്യാപ്റ്റനെയും ഭാര്യയെയും മകൻ കുത്തിക്കൊന്നു
ബെംഗളൂരു: സാമ്പത്തിക തർക്കത്തെത്തുടർന്ന് ബെംഗളൂരു വിജ്ഞാൻ നഗറിലെ ലക്ഷ്വറി വില്ലയിൽ റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനെയും ഭാര്യയെയും മകൻ ക്രൂരമായി കൊലപ്പെടുത്തി. ഇന്ത്യൻ നേവിയിൽ നിന്ന് ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച നവീൻ ചന്ദ്ര ഭട്ട് (60), ഭാര്യയും ദന്തഡോക്ടറുമായ ശ്യാമള ഭട്ട് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകനും സോഫ്റ്റ്‌വെയർ എൻജിനീയറുമായ രോഹൻ ചന്ദ്ര ഭട്ടിനെ (33) എച്ച്.എൽ (HAL) പൊലിസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
കൊലപാതക കാരണം: തന്റെ പുതിയ സ്റ്റാർട്ടപ്പിന് മൂലധനമായി രോഹൻ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വലിയ തുക നൽകാൻ മാതാപിതാക്കൾ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഏകദേശം 4 ലക്ഷം രൂപയോളം ഇയാൾ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. തർക്കം രൂക്ഷമായതോടെ രോഹൻ കത്തിയെടുത്ത് മാതാപിതാക്കളെ പലതവണ കുത്തുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ അയൽവാസികളും ജോലിക്കാരും ചേർന്ന് ഇരുവരെയും ഉടൻ തന്നെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണിപ്പാൽ ആശുപത്രിയിലെ ഡോക്ടറും അയൽവാസിയുമായ ഡോ. മാധവി നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രോഹനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
കുടുംബ പശ്ചാത്തലം:
അമേരിക്കയിൽ നിന്ന് മൂന്ന് വർഷം മുൻപാണ് രോഹൻ ഇന്ത്യയിൽ തിരിച്ചെത്തിയത്. വിവാഹിതനല്ലാത്ത ഇയാൾ സാമ്പത്തിക ആവശ്യങ്ങൾക്കായി മാതാപിതാക്കളുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. വഴക്ക് പതിവായതോടെ ഇയാൾ മാറി താമസിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച വീട്ടിലെത്തിയ ഇയാൾ വീണ്ടും പണത്തിനായി സമ്മർദ്ദം ചെലുത്തുകയും അത് ഇരട്ടക്കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട ദമ്പതികളുടെ മകൾ അമേരിക്കയിലാണ്. അവർ എത്തിയ ശേഷം മാത്രമേ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിക്കുകയുള്ളൂ. നിലവിൽ മൃതദേഹങ്ങൾ ബൗറിംഗ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."