ദിവസവും സൈക്കിള്‍ ചവിട്ടി അവര്‍ അംഗനവാടിയിലെത്തും, വൃത്തിയാക്കി പായ വിരിച്ച് ഒരിക്കലും വരാത്ത കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കും; ഒഡിഷയിലെ ദലിത് യുവതിയുടെ കഥ
ഭുവനേശ്വര്‍: ഒഡീഷയിലെ തീരദേശ ഗ്രാമമായ നുഗാവോണിന്റെ അഭിമാനമായിരുന്നിരിക്കണം ഒരിക്കല്‍ സര്‍മിഷ്ട സേഥി. ആ ദീരദേശ ഗ്രാമത്തില്‍ നിന്ന് പ്രത്യേകിച്ച് അവരുടെ സമുദായത്തില്‍ നിന്ന് ബിരുദം നേടുന്ന ആദ്യ വ്യക്തി. ഏറെ അധ്വാനിച്ച് നേടിയ ജോലിയും കയ്യില്‍. എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും മധുരമേറിയ ദിനങ്ങളാവേണ്ടിയിരുന്ന ഈ നാളുകള്‍ സര്‍മിഷ്ടയുടെ ജീവിതത്തിലെ കയ്‌പേറിയ നാളുകളായിരിക്കുകയാണ്. കടുത്ത ജാതിവിവേചനവും സാമൂഹിക ബഹിഷ്‌കരണവും നേരിടുകയാണ് ഈ 21 കാരിയും കുടുംബവും. ഗ്രാമത്തിലെ അങ്കണവാടിയില്‍ ഹെല്‍പ്പര്‍-കം-കുക്ക് ആയി ജോലിക്ക് കയറിയതാണ് ഇവര്‍ ചെയ്ത 'കുറ്റം'.
കഴിഞ്ഞ നാല് മാസമായി ഇവരും കുടുംബവും ഗ്രാമത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ശനിയാഴ്ച ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവും ഗ്രാമം സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കാമെന്ന് ഗ്രാമവാസികളെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്താവും എന്നതില്‍ വലിയ പ്രതീക്ഷയൊന്നുമില്ല സര്‍മിഷ്ടക്ക്.
നവംബര്‍ രണ്ടാം വാരത്തില്‍ സര്‍മിഷ്ടക്ക് ജോലി ലഭിച്ചതിനെക്കുറിച്ചുള്ള വിവരം അറിയിക്കാന്‍ ഗ്രാമത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ തന്നെ ഉയര്‍ന്ന ജാതിക്കാരായ 50-60 ഓളം പേര്‍ അവളെ ഭീഷണിപ്പെടുത്തിയിരുന്നു. 'പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നീ എന്തിന് ഈ ജോലിക്ക് അപേക്ഷിച്ചു എന്നായിരുന്നു അവരുടെ ചോദ്യം. തന്നോടും അച്ഛനോടും അവര്‍ ഭീഷണി മുഴക്കി. ഞാന്‍ പാകം ചെയ്യുന്ന ഭക്ഷണം കുട്ടികള്‍ കഴിച്ചാല്‍ ദൈവകോപം ഉണ്ടാകുമെന്നാണ് അവര്‍ പറയുന്നത്'- സര്‍മിഷ്ട കണ്ണീരോടെ പറയുന്നു.
നവംബര്‍ 20-ന് സര്‍മിസ്ത ജോലിയില്‍ പ്രവേശിച്ചതു മുതല്‍ കുട്ടികള്‍ അംഗന്‍വാടിയില്‍ വരുന്നത് നിര്‍ത്തി. അംഗന്‍വാടിയില്‍ കുട്ടികളുടെ എണ്ണം പൂജ്യമാണ് ഇപ്പോള്‍. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള റേഷന്‍ വാങ്ങാന്‍ പോലും ആരും എത്തുന്നില്ല- അവര്‍ ചൂണ്ടിക്കാട്ടുന്നു. ആകെ രണ്ട് ദലിത് കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ അവിടെ വരുന്നത്.42 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണിത്. ഗ്രാമവാസികളുടെ സമ്മര്‍ദം കാരണം നേരത്തെ അങ്കണവാടി പ്രവര്‍ത്തിച്ചിരുന്ന വീടിന്റെ ഉടമസ്ഥ സര്‍മിഷ്ടയ്ക്ക് അവിടെ പ്രവേശനം നിഷേധിച്ചു. ഇപ്പോള്‍ ഒരു പ്രൈമറി സ്‌കൂള്‍ കെട്ടിടത്തിലാണ് അംഗനവാടി പ്രവര്‍ത്തിക്കുന്നത്.
പ്രതിമാസം 5,000 രൂപ വേതനമുള്ള ഈ ജോലിക്ക് പന്ത്രണ്ടാം ക്ലാസ് യോഗ്യത മതി. എന്നാല്‍ ഒരു അധ്യാപികയാകുക എന്ന ലക്ഷ്യത്തോടെയാണ് ബിരുദധാരിയായ സര്‍മിഷ്ട ഇത് തിരഞ്ഞെടുത്തത്. തന്റെ മകളുടെ അടുത്തേക്ക് ട്യൂഷന് തങ്ങളുടെ മക്കളെ അയക്കാന്‍ ഇതേ ഗ്രാമവാസികള്‍ക്ക് മടിയുണ്ടായിരുന്നില്ലെന്ന് അമ്മ മിനാതി പറയുന്നു. മകള്‍ക്ക് യോഗ്യതയുള്ളത് കൊണ്ടാണ് ഈ ജോലി ലഭിച്ചത്. ചില സ്വാധീനമുള്ളവര്‍ക്ക് അവളോടുള്ള അസൂയയാണ് ഇതിന് പിന്നിലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഗ്രാമത്തില്‍ ജാതി വിവേചനം പ്രത്യക്ഷത്തില്‍ തന്നെ കാണാം. ഏഴ് ദലിത് കുടുംബങ്ങള്‍ ഗ്രാമത്തിന്റെ പ്രവേശന കവാടത്തിലാണ്താമസിക്കുന്നത്. ഉയര്‍ന്ന ജാതിക്കാരായ മറ്റ് 90 കുടുംബങ്ങള്‍ അവിടെ നിന്ന് ഏറെ ദൂരെയുമാണ്. ഗ്രാമത്തിലെ സദ്യകളിലും മറ്റും ദലിതര്‍ മാറി നില്‍ക്കണമെന്നതാണ് ഇവിടുത്തെ നിയമം!.
സര്‍മിഷ്ടയെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം തങ്ങള്‍ കൂട്ടായെടുത്തതാണ് എന്ന് ഗ്രാമവാസിയായ കുലാമണി റൗട്ട് തുറന്നു പറയുന്നു. എന്നാല്‍ നിയമനടപടി ഭയന്ന് ജാതിയുടെ പേര് പറയാന്‍ പലരും മടിക്കുന്നുണ്ട്. അതേസമയം, ബഹിഷ്‌ക്കരണം തങ്ങളുടെ കൂട്ടായ തീരുമാനമാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.
താന്‍ ഭക്ഷമം ഉണ്ടാക്കുന്നതാണ് പ്രശ്‌നമെങ്കില്‍ അരിയും മറ്റും അതുപോലെ കൊണ്ടുപോവാന്‍ ഗ്രാമവാസികളോട് പറഞ്ഞു. എന്നാല്‍ അവര്‍ വഴങ്ങുന്നില്ല സര്‍മിഷ്ട പറയുന്നു. പതിവായി താന്‍ വന്നു തുടങ്ങിയാല്‍ എന്തെങ്കിലും മാറ്റമുണ്ടായെങ്കിലോ എന്ന പ്രതീക്ഷയില്‍ അവര്‍ തന്റെ വരവ് മുടക്കാറില്ല. രാവിലെ സൈക്കിള്‍ ചവിട്ടി വരും. അംഗനവാടി വൃത്തിയാക്കും. കുട്ടികള്‍ക്കായി പായ വിരിച്ചിട്ട് കാത്തിരിക്കും. അവര്‍ ഒരിക്കലും വരില്ലെന്ന് അറിയാമെങ്കിലും- സര്‍മിഷ്ട പറഞ്ഞു നിര്‍ത്തുന്നു.
a 21-year-old dalit graduate appointed as anganwadi helper-cum-cook in odisha’s nugawona village faces severe caste discrimination and social boycott.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."