ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങലിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം; മോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ബംഗ്ലാദേശിൽ അധികാരത്തിലെത്തിയ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങലിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം. ചൊവ്വാഴ്ച്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ത്യക്ക് പുറമെ പാകിസ്താൻ പ്രധാനമന്ത്രിയെയും ചെെനീസ് പ്രസിഡന്റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചതായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അറിയിച്ചു. സാർക്ക് രാജ്യങ്ങളുടെ പ്രാതിനിധ്യം ചടങ്ങിലുറപ്പിക്കാനാണ് ബംഗ്ലാദേശിൻറെ തീരുമാനം.
എന്നാൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡന്റ് ചൊവ്വാഴ്ച്ച ഇന്ത്യയിലെത്തുന്നതിനാലാണ് മോദി വിട്ടുനിൽക്കുന്നത്. മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകാര്യമന്ത്രിയോ ചടങ്ങിൽ പങ്കെടുത്തേക്കും. പാക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടണോയെന്നതിലും ഇന്ത്യ ആലോചനയിലാണ്.
അതേസമയം ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തിനുശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി)ക്ക് മിന്നുന്ന ജയം നേടാനായിരുന്നു. ഫലം പ്രഖ്യാപിച്ച 297 സീറ്റിൽ 209 സീറ്റുകളും നേടിയാണ് ബി.എൻ.പി അധികാരത്തിലെത്തിയത്. 60 കാരനായ താരിഖ് ആണ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത്.
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ബി.എൻ.പി, ജമാഅത്തെ ഇസ്‌ലാമി സഖ്യങ്ങളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ബി.എൻ.പി സഖ്യത്തിന് 212 സീറ്റുകൾ ലഭിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള 11 അംഗ സഖ്യകക്ഷികൾക്ക് ആകെ 77 സീറ്റുകളാണ് ലഭിച്ചത്. ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് ജമാഅത്തെ ഇസ് ലാമിക്ക് 68 സീറ്റുകൾ ലഭിച്ചു. ബംഗ്ലാദേശ് പാർലമെന്റിലേക്കുള്ള എം.പിമാരെ തെരഞ്ഞെടുക്കുന്നതിനൊപ്പം ഭരണഘടനാ ഭേദഗതിക്കുള്ള ജൂലൈ ചാർട്ടർ അംഗീകരിക്കുന്നതിനുള്ള ഹിത പരിശോധനയും നടന്നിരുന്നു.
india has been invited to the swearing-in ceremony of the government led by Tarique Rahman, who has come to power in Bangladesh. the swearing-in ceremony will be held on tuesday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."