ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്
ചാലക്കുടി: നഗരത്തിലെ ജനവാസ കേന്ദ്രത്തിൽ കുരങ്ങിന്റെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റു. വെട്ടുകടവ് പാലത്തിന് സമീപം പുഴയോരം സ്ട്രീറ്റിൽ ചിറയത്ത് മുണ്ടൻമാണി ആഗസ്തിയുടെ ഭാര്യ മോളി (75), പരിയാരം സ്വദേശിനി ഗിരിജ (59) എന്നിവർക്കാണ് പരുക്കേറ്റത്. ശനിയാഴ്ച പകൽ പതിനൊന്ന് മണിയോടെയായിരുന്നു പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ സംഭവം.
വീട്ടുപറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന മോളിയെ പുറകിലൂടെ എത്തിയ കുരങ്ങ് ചാടിക്കയറി ആക്രമിക്കുകയായിരുന്നു. മോളിയുടെ മുതുകിൽ കുരങ്ങ് മാരകമായി മാന്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. നിലവിളിച്ചെങ്കിലും ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഏകദേശം ഒരു മിനിറ്റോളം നീണ്ട ആക്രമണത്തിന് ശേഷം കുരങ്ങ് ഓടിമറയുകയായിരുന്നു. ഇതിന് പിന്നാലെ 400 മീറ്റർ അകലെയുള്ള തോട്ടാൻ ജോർജിന്റെ വീട്ടിലെത്തിയ കുരങ്ങ്, അവിടെ ജോലിയിലുണ്ടായിരുന്ന ഗിരിജയെയും ആക്രമിച്ചു. ഗിരിജയുടെ കാലിനാണ് പരുക്കേറ്റത്.
പരുക്കേറ്റ ഇരുവരെയു ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്. സംഭവമറിഞ്ഞ് വനംവകുപ്പിന്റെ മൊബൈൽ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കേറ്റവർക്ക് വന്യജീവി ആക്രമണത്തിനുള്ള സർക്കാർ ധനസഹായം ലഭ്യമാക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ചാലക്കുടി പുഴയോരം കേന്ദ്രീകരിച്ച് കുരങ്ങുകൾ തമ്പടിക്കുന്നത് ഇപ്പോൾ വെട്ടുകടവ് നിവാസികളുടെ ദൈനംദിന ജീവിതത്തിന് പോലും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
Monkey attack in Chalakudy: Two women seriously injured. Two women were seriously injured in a monkey attack at a residential area in Chalakudy town on Saturday morning. The victims, identified as Moly (75) and Girija (59), were attacked while they were working in their house compounds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."