114 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം; ചോദ്യമുനയിൽ കേന്ദ്രം യു.പി.എ സർക്കാരിന്റെ കാലത്തെ പദ്ധതി റദ്ദാക്കിയത് ചർച്ചയാകുന്നു
ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് 114 റഫേൽ വിമാനങ്ങൾകൂടി വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതോടെ, 126 റഫേൽ വിമാനങ്ങൾ വാങ്ങാനുള്ള യു.പി.എ സർക്കാറിന്റെ തീരുമാനം റദ്ദാക്കിയ നടപടി ചർച്ചയാകുന്നു. യു.പി.എ സർക്കാറിൽ എ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് 126 മീഡിയം മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റുകൾ വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇരട്ട എൻജിൻ റഫേൽ വിമാനങ്ങൾ വാങ്ങാനായിരുന്നു പദ്ധതി. എന്നാൽ, നടപടി പൂർത്തിയാകും മുമ്പ് മോദി സർക്കാർ അധികാരത്തിലെത്തുകയും പദ്ധതി റദ്ദാക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു കരാറുണ്ടാക്കി കൂടുതൽ വില നൽകി 36 റഫേലുകൾ വാങ്ങി. 58,000 കോടിയുടെ കരാറായിരുന്നു അത്.
14 വർഷത്തിന് ശേഷം 114 അതേ റഫേൽ മീഡിയം മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റുകൾ വാങ്ങാനാണ് ഇപ്പോൾ മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിന് പ്രാഥമിക അനുമതിയും നൽകിയിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞതോടെ അതേ വിമാനങ്ങൾ കൂടുതൽ വിലനൽകിയാണ് മോദി സർക്കാർ വാങ്ങുന്നത്. അങ്ങനെയെങ്കിൽ എന്തിനായിരുന്നു അന്നത്തെ പദ്ധതി റദ്ദാക്കിയതെന്നായിരുന്നു ഇപ്പോൾ കേന്ദ്രം നേരിടുന്ന ചോദ്യം.
നേരത്തെ വാങ്ങിയിരുന്നെങ്കിൽ ഫ്രാൻസിന്റെ പങ്കാളിത്ത പിന്തുണയോടെ ആഭ്യന്തരമായി നിർമിച്ച റഫേലുകളുടെ കൂടുതൽ ശേഖരം തന്നെ ഇന്ത്യയ്ക്കുണ്ടാകുമായിരുന്നു. 126 വിമാനങ്ങൾക്ക് ഏകദേശം 10-−12 ബില്യൻ ഡോളറായിരുന്നു യു.പി.എ സർക്കാർ വില കണക്കാക്കിയിരുന്നത്. ഇതിൽ സാങ്കേതിക വിദ്യ കൈമാറൽ, 108 യൂനിറ്റുകളിലായി ആഭ്യന്തര ഉൽപാദനം എന്നിവയും ഉൾപ്പെടുന്നു.
ഇപ്പോൾ മോദി സർക്കാർ വാങ്ങുന്ന 114 വിമാനങ്ങൾക്ക് ആയുധ പാക്കേജുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ടെക്‌നീഷ്യൻ പരിശീലനം എന്നിവ കൂടാതെതന്നെ 30-−35 ബില്യൺ ഡോളർ ചെലവാകും. ഇതിന്റെ വിശദാംശങ്ങളിൽ വ്യക്തതയുമില്ല. യു.പി.എ കാലത്തെ പദ്ധതി പ്രകാരം ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡായിരുന്നു ഇന്ത്യയിലെ പ്രധാന നിർമാണ പങ്കാളി. പുതിയ പദ്ധതിയിൽ ഇത് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."