കിങ് സൽമാൻ റോയൽ റിസർവിൽ പക്ഷി സർവേ പൂർത്തിയായി; 2,850 അപൂർവ ഇനങ്ങളെ കണ്ടെത്തി
റിയാദ്: സഊദി അറേബ്യയിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് വികസന അതോറിറ്റിയുടെ പരിധിയിൽ 2,850ലധികം അപൂർവ്വ ഇനം വേട്ടയാടി പക്ഷികളെ കണ്ടെത്തി. പക്ഷികളുടെ സുരക്ഷിത താവളമായാണ് ഈ പ്രദേശത്തെ കണക്കാക്കുന്നത്. ദേശീയ തലത്തിൽ നടന്ന സ്റ്റെപ്പി ഈഗിളുകളുടെ കണക്കെടുപ്പിലാണ് ഈ വിവരം അധികൃതർക്ക് ലഭിച്ചത്. സഊദി ഓർണിത്തോളജിക്കൽ സൊസൈറ്റി, നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ്, ബേർഡ് ലൈഫ് ഇന്റർനാഷനൽ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ജനുവരി 16 മുതൽ 26 വരെയായിരുന്നു ഈ നിരീക്ഷണം.
1,600ലധികം സ്റ്റെപ്പി ഈഗിളുകൾ, 1,200ലധികം കരിമ്പരുന്തുകൾ, 35 സിനേറിയസ് വൾച്ചറുകൾ, 25 ഈസ്റ്റേൺ ഇംപീരിയൽ ഈഗിളുകൾ തുടങ്ങിയ പക്ഷികളെയാണ് നിരീക്ഷിച്ചത്. അതിരാവിലെയും വൈകുന്നേരവുമാണ് ഫീൽഡ് ടീമുകൾ നിരീക്ഷണം നടത്തിയത്. പക്ഷികൾ കൂടുതൽ സജീവമാകുന്ന സമയമായതിനാലാണ് ഈ സമയം തെരഞ്ഞെടുത്തത്. അത്യാധുനിക മാർഗങ്ങളും സർവ്വേയും സ്വീകരിച്ചാണ് നിരീക്ഷണം നടത്തിയത്. വൈദ്യുത ലൈനുകളിൽ തട്ടി പക്ഷികൾ ചാവുന്നത് ഒഴിവാക്കാൻ അതോറിറ്റി സ്വീകരിച്ച നടപടികളെല്ലാം ഫലം കണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വൈൽഡ് ലൈഫുമായി ചേർന്ന് മീഡിയം വോൾട്ടേജ് പവർ ടവറുകളിൽ ഇൻസുലേഷൻ പണികൾ പൂർത്തിയാക്കിയതിനാൽ പക്ഷികൾ ഷോക്കേറ്റ് മരിച്ച സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടുത്തെ പക്ഷി വർഗങ്ങളിൽ 88 ശതമാനവും ദേശാടന പക്ഷികളാണ്. ബാക്കി 12 ശതമാനം മാത്രമാണ് സ്ഥിരതാമസക്കാരായ പക്ഷികൾ.
Over 2,850 rare birds of prey, including endangered Steppe Eagles, were recorded at the King Salman bin Abdulaziz Royal Reserve in Saudi Arabia. The survey highlights the reserve's success in habitat protection and bird safety measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."