അവനെ രാജാവിനെ പോലെയാണ് രാജസ്ഥാൻ പരിഗണിക്കുന്നത്: മുൻ ഇന്ത്യൻ താരം
2026 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായി റിയാൻ പരാഗിനെ നിയമിച്ച തീരുമാനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിസ് ശ്രീകാന്ത്. രാജസ്ഥാൻ റോയൽസ് പരാഗിനെ രാജാവിനെ പോലെയാണ് പരിഗണിക്കുന്നതെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്. പരാഗ് ഉള്ളപ്പോൾ ജെയ്‌സ്വാളിന് ടീമിൽ മന്ത്രിയായി മാത്രമേ നിലനിൽക്കാൻ കഴിയുകയുള്ളൂവെന്നും ശ്രീകാന്ത് പറഞ്ഞു.
''പരാഗ് എങ്ങനെയാണ് ക്യാപ്റ്റൻ ആയതെന്ന് എല്ലാവർക്കും അറിയാം. അവിടെ അവനെ രാജാവിനെ പോലെയാണ് പരിഗണിക്കുന്നത്. അതുകൊണ്ട് ജെയ്‌സ്വാളിന് മന്ത്രിയാകാൻ മാത്രമേ കഴിയു. കഴിഞ്ഞ സീസൺ പരാഗിന് അത്ര മികച്ചതായിരുന്നില്ല. എന്നാൽ അതിനു മുമ്പ് അവൻ മികച്ച പ്രകടനം നടത്തി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയില്ല'' ക്രിസ് ശ്രീകാന്ത് പറഞ്ഞു.
17ാം വയസിലാണ് പരാഗ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. ആ സീസണിൽ അർദ്ധ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായും പരാഗ് മാറി. 2024 സീസണിൽ രാജസ്ഥാന്റെ ഉയർന്ന റൺ വേട്ടക്കാരനായിരുന്നു പരാഗ്. ഐപിഎല്ലിൽ രാജസ്ഥാനായി 141.84 സ്‌ട്രൈക്ക് റേറ്റിൽ 1566 റൺസാണ് പരാഗിന്റെ സമ്പാദ്യം.
രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ എന്നിവരെ മറികടന്നാണ് പരാഗിനെ മാനേജ്‌മെന്റ് ക്യാപ്റ്റനായി നിയമിച്ചത്. 2025 ഐപിഎൽ സീസണിൽ സഞ്ജു സാംസൺ പരുക്കേറ്റ് പുറത്തായിരുന്ന മത്സരങ്ങളിൽ ടീമിനെ നയിച്ചത് പരാഗ് ആയിരുന്നു. സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലാണ് രാജസ്ഥാന്റെ ക്യാപ്റ്റനായി പരാഗ് കളത്തിൽ ഇറങ്ങിയത്.
ഇതോടെ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായും പരാഗ് മാറി. തന്റെ 23 വയസിലാണ് പരാഗ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 24ാം വയസിൽ രാജസ്ഥാന്റെ ക്യാപ്റ്റനായ ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് പരാഗ് ഈ നേട്ടം കൈവരിച്ചത്. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. മാർച്ച് 30ന് ഗുഹാഹത്തിയിലാണ് മത്സരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."