ആശുപത്രികളിലെ അനാസ്ഥ; പത്തുവര്‍ഷത്തിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 45 ലേറെ അന്വേഷണങ്ങള്‍, നടക്കുന്നത് റിപ്പോര്‍ട്ട് തേടല്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ തുടര്‍ച്ചയായ വീഴ്ചകള്‍ സര്‍ക്കാരിനെ വെട്ടിലാക്കുമ്പോള്‍ പത്തുവര്‍ഷത്തിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 45 ലേറെ അന്വേഷണങ്ങള്‍. വണ്ടാനം മെഡിക്കല്‍ കോളജില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രികമറന്നുവച്ചതുമുതല്‍ കോട്ടയം മെഡിക്കല്‍ കോജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ചതടക്കം കോഴിക്കോട്ടെ ഹര്‍ഷിനക്കുണ്ടായ ദുരനുഭവം വരെ വീഴ്ച്ചകള്‍ക്ക് കൈയ്യും കണക്കുമില്ല. ഓരോ പരാതികള്‍ ഉയരുമ്പോഴും റിപ്പോര്‍ട്ട് തേടുകയും സമിതിയെ നിയോഗിക്കുകയും അന്വേഷണം തുടങ്ങിയെന്നുമുള്ള പതിവ് പല്ലവികള്‍ മാത്രമാണുള്ളകത്.
പാലക്കാട്ട് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുള്ള കുട്ടിയും എസ്.എ.ടി ആശുപത്രിയിലെ അണുബാധയും സിസേറിയനിടെ വയറ്റില്‍ തുണിവച്ച് തുന്നിക്കെട്ടി വിട്ട മാനന്തവാടിയിലെ യുവതിയും വരെ വീഴ്ചകളുടെ ഇരകളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ മരണത്തെ തുടര്‍ന്ന് ചികിത്സാ ഉപകരണങ്ങള്‍പോലും ആവശ്യത്തിനില്ലെന്ന് തുറന്നടിച്ച ഡോ. ഹാരിസിന്റെ അവസ്ഥയും ആരോഗ്യവകുപ്പിനെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
സിസ്റ്റം പരാജയപ്പെട്ടതിന് മറ്റു തെളിവെന്തിനെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ വരെ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയതിന്റെ പേരില്‍ കേരളത്തെ വാഴ്ത്തുമ്പോഴാണ് സിസ്റ്റം തകര്‍ച്ചാ പരാതികളിലെ ഒടുവിലത്തെ സംഭവമായി വണ്ടാനം മാറുന്നത്.യു.ഡി.എഫിന്റെ ഇരുണ്ടകാലത്തേക്ക് മടങ്ങിപ്പോകണോ എന്ന സി.പി.എമ്മിന്റെ പ്രചാരണത്തെ ആരോഗ്യരംഗത്തെ പ്രതിസന്ധി ഉയര്‍ത്തി നേരിടുന്ന യു.ഡി.എഫിന് ലഭിച്ച മികച്ച ആയുധമാണ് ആലപ്പുഴ സംഭവം.
കേരള മോഡല്‍ ആരോഗ്യരംഗം തകര്‍ന്നപ്പോള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളാണെന്ന പ്രതിരോധമാണ് ആരോഗ്യ വകുപ്പിന്റേത്. ആലപ്പുഴ സ്വദേശിനിയായ ഉഷാ ജോസഫിന്റെ വയറിനുള്ളില്‍ നടന്ന ശസ്ത്രക്രിയയില്‍കത്രിക കുടുങ്ങിയ സംഭവമാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന പരാതി. ഗര്‍ഭപാത്രത്തിലെ ശസ്ത്രക്രിയക്ക് ശേഷം വയറില്‍ കത്രിക തുന്നിക്കെട്ടിയ ഗൈനക്കോളജി വിഭാഗം മേധാവി, നെഞ്ചില്‍ ഘടിപ്പിച്ച ഗൈഡ് വയര്‍ പുറത്തെടുക്കാത്ത സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ്, പ്രസവശേഷം പഞ്ഞി പുറത്തെടുക്കാത്ത ഗൈനക്കോളജി വിഭാഗം, ഇടതുകാലിനു പകരം വലതുകാലില്‍ ചെയ്ത ശസ്ത്രക്രിയ വിജയമാണെന്ന് പ്രഖ്യാപിച്ച അസ്ഥിരോഗ ചികിത്സാ വിഭാഗം മേധാവി, ഇടതുകണ്ണിനു പകരം വലതുകണ്ണില്‍ കുത്തിവയ്പ്പെടുത്ത ഡോക്ടര്‍, ഏഴുവയസുകാരന് മൂക്കിനു പകരം വയറില്‍ ശസ്ത്രക്രിയ ചെയ്ത മെഡിക്കല്‍ കോളജ് എന്നിങ്ങനെ നീളുകയാണ് പത്തുവര്‍ഷത്തെ വീഴ്ചകള്‍.
എല്ലാത്തിലും അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആരോഗ്യവകുപ്പുതന്നെയാണ് പ്രതിക്കൂട്ടിലായത്. ജീവനക്കാരില്‍ നിന്നുണ്ടായത് കുറ്റകരമായ കൃത്യവിലോപവും. അപ്പോഴാണ് അനാസ്ഥയുടെ ദുരന്തമായി പുതിയ സംഭവം.
Kerala’s healthcare system has come under renewed scrutiny as more than 45 investigations have been announced over the past decade into alleged hospital negligence, with critics claiming most resulted only in report-seeking exercises.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."