ജീവനക്കാരെ പത്തു കൊല്ലം ഊറ്റിയിട്ട് ഇപ്പോൾ കരുതലോ?; ആദ്യം എന്റെ ശമ്പളം തരാൻ എസ്പിയോട് പറയൂ; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: സർക്കാർ ജീവനക്കാർക്ക് ഡിഎ കുടിശ്ശിക അനുവദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച വ്യക്തിഗത വാട്സ്ആപ്പ് സന്ദേശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുൻ പൊലിസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന്. "ഇങ്ങനെയൊരു സന്ദേശം അയക്കാൻ ഉളുപ്പുണ്ടോ മുഖ്യമന്ത്രീ" എന്നാണ് ഫേസ്ബുക്കിലൂടെ ഉമേഷ് ചോദിക്കുന്നത്. ജോലി ചെയ്ത ശമ്പളയിനത്തിൽ തന്നെ തനിക്ക് ലക്ഷങ്ങൾ കിട്ടാനുണ്ടെന്നും, അതൊന്ന് നൽകാൻ പത്തനംതിട്ട എസ്പി ആനന്ദനോട് പറയാമോ എന്നും ഉമേഷ് വള്ളിക്കുന്ന് പരിഹസിച്ചു.
സർക്കാർ ജീവനക്കാരെ കഴിഞ്ഞ പത്തു വർഷമായി ഊറ്റിയിട്ട്, തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടപ്പോഴാണ് 'ഉറപ്പും കരുതലും' ആയി മുഖ്യമന്ത്രി ഇറങ്ങിയിരിക്കുന്നതെന്നും ഉമേഷ് കുറ്റപ്പെടുത്തി. സ്തുതി പാടാൻ അടിമകൾക്ക് ഇത് ധാരാളം മതിയാകും, എന്നാൽ ബോധമുള്ളവർക്ക് ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണം വിട്ടുപോകുമ്പോൾ ഉത്തരവിറക്കാൻ ആർക്കും പറ്റും, ഭരിക്കാൻ തുടങ്ങുമ്പോൾ അത് ചെയ്യാൻ ഇത്തിരി പുളിക്കും എന്നും അദ്ദേഹം തന്റെ കുറിപ്പിൽ കുറിച്ചു.
ജീവനക്കാരുടെ പേര് സഹിതം അഭിസംബോധന ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശം പ്രചരിക്കുന്നത്. ബജറ്റിലെ വാഗ്ദാനം പാലിച്ച് 10% ഡിഎ കൂടി അനുവദിച്ചിട്ടുണ്ടെന്നും ഇതോടെ ആകെ ഡിഎ വർദ്ധനവ് 35% ആയി എന്നും സർക്കാർ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം 3 ശതമാനവും ഏപ്രിലിലെ ശമ്പളത്തോടൊപ്പം ബാക്കി 10 ശതമാനവും ലഭിക്കും. ഭവന നിർമ്മാണ അഡ്വാൻസ് (HBA) പുനഃസ്ഥാപിച്ചതായും, ഉറപ്പാണ് വാക്ക് എന്ന വാചകത്തോടെയുമാണ് സന്ദേശം അവസാനിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന 'സ്പാർക്ക്' (SPARK) സോഫ്റ്റ്‌വെയറിൽ നിന്നും വിവരങ്ങൾ ചോർത്തിയാണ് രാഷ്ട്രീയ പ്രചാരണത്തിനായി മുഖ്യമന്ത്രി സന്ദേശം അയക്കുന്നതെന്ന് വിവിധ ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നുണ്ട്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം 13 ശതമാനം ഡിഎ കുടിശ്ശികയും ഇതോടെ അനുവദിച്ചെങ്കിലും ഇതിന് മുൻകാല പ്രാബല്യമില്ലെന്നത് ജീവനക്കാർക്കിടയിൽ ചർച്ചയാകുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
former police officer umesh vallikkunnu has hit out at kerala cm pinarayi vijayan for sending personalized whatsapp messages to government employees regarding the dearness allowance (da) hike. in a scathing facebook post, umesh asked the cm if he felt "any shame" in claiming to care for employees after allegedly neglecting them for a decade.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."