ഇറാന്റെ മിസൈൽ ആക്രമണം; ദുബൈയിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം
ദുബൈ/അബുദബി: ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ യുഎഇയിൽ അതീവ ജാഗ്രത തുടരുന്നു. ആക്രമണങ്ങളെത്തുടർന്ന് വ്യോമാതിർത്തി ഭാഗികമായി അടച്ചതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB), ദുബൈ വേൾഡ് സെൻട്രൽ (DWC) എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ തടസ്സപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
പ്രാദേശിക സുരക്ഷാ സംഭവവികാസങ്ങൾ കണക്കിലെടുത്ത് അസാധാരണമായ മുൻകരുതൽ നടപടികളാണ് ദുബൈ വിമാനത്താവളങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്. വിമാനങ്ങൾ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ ക്ഷേമത്തിനും പ്രവർത്തന സുരക്ഷയ്ക്കുമാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വിമാനങ്ങളുടെ നിലവിലെ സ്ഥിതി അറിയാൻ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അബൂദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണു; ഒരാൾ കൊല്ലപ്പെട്ടു
യുഎഇയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ അബുദബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇറാന്റെ മിസൈലുകളെ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും, അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചതാണ് മരണത്തിന് കാരണമായത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അൽ-ദഫ്ര വ്യോമതാവളം ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണമെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
'യുഎഇക്ക് തിരിച്ചടിക്കാൻ അവകാശമുണ്ട്'
ഇറാന്റെ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. "ഭീരുത്വപരമായ ഈ പ്രവൃത്തിയോട് ഉചിതമായ രീതിയിൽ പ്രതികരിക്കാൻ യുഎഇക്ക് പൂർണ്ണ അവകാശമുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് അപകടകരമായ സാഹചര്യമാണ്. ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ രാജ്യം സുസജ്ജമാണ്," മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യുദ്ധഭീതിയിൽ ഗൾഫ് മേഖല
യുഎഇക്ക് പുറമെ ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിട്ടതായാണ് വിവരം. ഗൾഫ് മേഖലയിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് പ്രതികരിച്ചു. സംഘർഷം ലഘൂകരിക്കാൻ വിവിധ അറബ് നേതാക്കളുമായും ഇസ്റാഈലുമായും ചർച്ചകൾ നടത്തിവരികയാണെന്നും അവർ കൂട്ടിച്ചേർത്തു. വരും മണിക്കൂറുകളിൽ കൂടുതൽ സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്ന നിഗമനത്തിലാണ് അന്താരാഷ്ട്ര നിരീക്ഷകർ.
after the iran missile attack, authorities impose restrictions at dubai airports and issue safety advisories for passengers. flights face delays and operational changes amid heightened security measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."