പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു; രാജ്യം പാചകവാതക പ്രതിസന്ധിയിലേക്ക്
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുകയും ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുകയും ചെയ്തതോടെ രാജ്യം രൂക്ഷമായ പാചകവാതക (എൽ.എൻ.ജി) പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇന്ത്യയുടെ പ്രധാന പാചകവാതക ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽ.എൻ.ജി പാചകവാതക ഉൽപാദകരായ ഖത്തർ എനർജി, ഇന്ത്യയിലെ അതിന്റെ സ്വീകർത്താക്കളായ ഗെയിൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയ്ക്ക് ഫോഴ്സ് മജ്യൂർ നോട്ടിസ് നൽകി.
യുദ്ധങ്ങളോ പ്രകൃതി ദുരന്തങ്ങളോ പോലുള്ള അപ്രതീക്ഷിതവും നിയന്ത്രണാതീതവുമായ സാഹചര്യങ്ങളാൽ കരാർ ബാധ്യതകൾ നിറവേറ്റാൻ കഴിയില്ലെന്ന് അറിയിക്കുന്ന ഔദ്യോഗിക കത്താണ് ഫോഴ്സ് മജ്യൂർ നോട്ടിസ്. ഇതു കൂടാതെ പാചകവാതക ഉൽപാദനം നിർത്തിവച്ചതായി അറിയിക്കുന്ന,ഫോഴ്സ് മജ്യൂറിന് തുല്യമായൊരു നോട്ടീസ് ഖത്തർ എനർജിയും പുറപ്പെടുവിച്ചു.
ഇന്ത്യ പ്രകൃതിവാതക ആവശ്യങ്ങളുടെ പകുതിയോളം നിറവേറ്റുന്നതിന് എൽ.എൻ.ജിയെയാണ് ആശ്രയിക്കുന്നത്, ഖത്തറിൽ നിന്നും യു.എ.ഇയിൽ നിന്നുമുള്ള ഇന്ത്യയുടെ എൽ.എൻ.ജി ഇറക്കുമതിയുടെ പകുതിയിലധികവും ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയായ ഹോർമുസ് കടലിടുക്ക് വഴിയാണ്. ആഗോളതലത്തിൽ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, വാതക ഗതാഗത പോയിന്റാണിത്. ആഗോള ലിക്വിഡ് പെട്രോളിയം ഉപഭോഗത്തിന്റെയും എൽ.എൻ.ജി വ്യാപാരത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഇതിലൂടെയാണ്. ഖത്തറിൽ നിന്ന് പ്രതിവർഷം 8.5 ദശലക്ഷം ടൺ എൽ.എൻ.ജി വാങ്ങാൻ പെട്രോനെറ്റ് എൽ.എൻ.ജിക്ക് ദീർഘകാല കരാറുണ്ട്.
മറ്റ് ഇന്ത്യൻ എണ്ണ, വാതക കമ്പനികൾ യു.എ.ഇയിൽ നിന്ന് എൽ.എൻ.ജി വാങ്ങുന്നു. മൊത്തത്തിൽ, ഇന്ത്യ വിവിധ സ്രോതസ്സുകളിൽ നിന്ന് ഏകദേശം 27 ദശലക്ഷം ടൺ എൽ.എൻ.ജിയാണ് ഇറക്കുമതി ചെയ്യുന്നത്. അതിൽ പകുതിയിലധികവും ഗൾഫ് മേഖലയിൽ നിന്നാണ്.
ഇന്ത്യയിൽ നിലവിൽ കുറഞ്ഞത് ആറ് മുതൽ എട്ട് ആഴ്ച വരെയുള്ള അസംസ്‌കൃത എണ്ണയും ഇന്ധന സ്റ്റോക്കും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, രാജ്യം എൽ.എൻ.ജിയുടെ കാര്യത്തിൽ ദുർബലമാണ്. അസംസ്‌കൃത എണ്ണ, പെട്രോളിയം ഇന്ധനങ്ങളെ അപേക്ഷിച്ച് എൽ.എൻ.ജി സംഭരണം പ്രയാസകരമാണ്. അതിനാൽ രാജ്യത്ത് സ്റ്റോക്കും കുറവാണ്.
ഖത്തറിന്റെ എൽ.എൻ.ജി ഉൽപാദനം ഒരു ആഴ്ചയോ 10 ദിവസമോ തടസ്സപ്പെട്ടാൽ എൽ.എൻ.ജി വിതരണത്തിൽ കാര്യമായ തടസ്സമുണ്ടാകില്ലെങ്കിലും അത് നീണ്ടുനിൽക്കുകയാണെങ്കിൽ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ഈ സാഹചര്യത്തിൽ മറ്റ് സ്രോതസ്സുകളിൽ നിന്ന് കൂടുതൽ എൽ.എൻ.ജി ലഭ്യമാക്കാൻ ഇന്ത്യൻ എണ്ണ, വാതക കമ്പനികൾ സജീവമായി അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."