പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം പാചകവാതക ലഭ്യതയെ ബാധിച്ചതോടെ രാജ്യത്തെ ഹോട്ടൽ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്ര സർക്കാർ. വാണിജ്യ സിലിണ്ടറുകൾക്ക് പകരം കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ പെട്രോളിയം മന്ത്രാലയം റെസ്റ്റോറന്റുകൾക്ക് അനുമതി നൽകി.
എൽപിജി സിലിണ്ടറുകളുടെ ദൗർലഭ്യം കണക്കിലെടുത്ത് രാജ്യത്തുടനീളം കൽക്കരി, മണ്ണെണ്ണ എന്നിവയുടെ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ധന വിലവർധനവും ദൗർലഭ്യവും വിവിധ നഗരങ്ങളിൽ ഹോട്ടലുകൾ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ ഇടപെടൽ.
കൂടാതെ, കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന്റെ വില 5,000 രൂപ വരെയായി ഉയർന്നത് ഹോട്ടൽ ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ പല ഹോട്ടലുകളും വിറകടുപ്പുകളിലേക്ക് മാറുന്ന സാഹചര്യമുണ്ടായി. കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ അനുവാദം നൽകുന്നതോടെ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
അതേസമയം, ഊര്‍ജ പ്രതിസന്ധി രൂക്ഷമായതോടെ വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഗ്രാമീണ മേഖലയില്‍ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി. നഗരപ്രദേശങ്ങളില്‍ ഇത് 21ല്‍ നിന്ന് 25 ദിവസമാക്കി ഉയര്‍ത്തിയും സര്‍ക്കാര്‍ ഉത്തരവിറക്കി.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് കേന്ദ്രം. പ്രതിസന്ധി ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു.
നേരത്തെ നഗരപ്രദേശങ്ങളിലെ ബുക്കിങ് ഇടവേള 17ല്‍ നിന്ന് 21ലേക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് ദിവസം കൂടി കൂട്ടിയത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനംവരെ കുറവുണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കൂകൂട്ടല്‍.
അതേസമയം പാചകവാതക പ്രതിസന്ധിയിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. വിതരണത്തിൽ മുൻഗണന ക്രമം നിശ്ചയിക്കാനാണ് തീരുമാനം. ഇതുപ്രകാരം ആശുപത്രികൾക്കും, സ്‌കൂളുകൾക്കും പ്രഥമ പരിഗണന നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി.
പാചകവാതക സിലിണ്ടറുകളുടെ ഉപഭോഗം നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിങ് കമ്മിറ്റി സജ്ജീകരിക്കും. ഗാർഹികേതര വിതരണത്തിനും മുൻഗണനക്രമം നിശ്ചയിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്‌സ്‌മെന്റ് സംഘം രൂപീകരിക്കാനും തീരുമാനമായി. കൂടാതെ സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തിൽ ധാരണയായി.
In response to the severe shortage of commercial LPG cylinders caused by the ongoing war in West Asia, the Union Petroleum Ministry has granted restaurants and hotels permission to use coal and kerosene as alternative fuels. The move aims to address the growing crisis in the hospitality sector, where many establishments have been forced to shut down due to fuel scarcity and skyrocketing prices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."