കാര്യവട്ടം മാത്രമല്ല, ഇതാ കേരളത്തിൽ മറ്റൊരു സ്റ്റേഡിയവും; പുതിയ തട്ടകത്തിന്റെ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരം മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറുമണിക്ക് നിർവഹിക്കും. ചടങ്ങിൽ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ടൂർണമെന്റിലെ താരവുമായ സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും.
അത്യാധുനിക എൽ.ഇ.ഡി ഫ്‌ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിർമാണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഈ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്‌ലഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.
രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളിൽ ഫ്‌ലഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്‌നിഫൈ (ഫിലിപ്‌സ്) ആണ് ഇതിന്റെ നിർമാണ കമ്പനി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കുറി ഇലക്ട്രിക്കൽ കോർപറേഷൻ ആണ് ഫ്‌ലഡ് ലൈറ്റ് കോൺട്രാക്ടർ.ബി.സി.സി.ഐയുടെ ലൈറ്റിങ് കൺസൾട്ടന്റായ ലൈറ്റിങ് എൻവിറോൺമെന്റ് ഡിസൈൻസിന്റെ മേൽനോട്ടത്തിലാണ് ഫ്‌ലഡ്‌ലൈറ്റ് സംവിധാനം പൂർത്തിയാക്കിയത്.പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."