"ബ്ലോക്കിൽ തോറ്റവർ എന്തിന് നിയമസഭയിലേക്ക്?" ചെങ്ങന്നൂരിൽ നേതൃത്വത്തിനെതിരെ പ്രവർത്തകർ; സ്ഥാനാർഥി നിർണ്ണയത്തിൽ പുകഞ്ഞ് ബിജെപി
കൊച്ചി: നിയമസഭാ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നത പരസ്യമായതോടെ, പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച ന്യൂനപക്ഷ മോർച്ച നേതാവ് നോബിൾ മാത്യുവിനെ ബിജെപി സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂരിലെ സ്ഥാനാർഥി നിർണ്ണയത്തിലും പ്രവർത്തകർക്കിടയിൽ ശക്തമായ പ്രതിഷേധം പുകയുകയാണ്.
ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ ചെങ്ങന്നൂരിൽ എം.വി. ഗോപകുമാറിനെ സ്ഥാനാർഥിയാക്കിയതാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. പി.എസ്. ശ്രീധരൻ പിള്ളയോ ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതിയോ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവർത്തകർക്ക് ഗോപകുമാറിന്റെ വരവ് തിരിച്ചടിയായി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിൽ പോലും പരാജയപ്പെട്ട ഒരാളെ നിയമസഭയിലേക്ക് പരിഗണിക്കുന്നത് സിപിഎമ്മുമായുള്ള ഒത്തുകളിയാണെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആരോപണം.
കാഞ്ഞിരപ്പള്ളി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് നോബിൾ മാത്യു രംഗത്തെത്തിയത്. പ്രകാശ് ജാവദേക്കർ അടക്കമുള്ളവർ അനുനയത്തിന് ശ്രമിക്കുമ്പോൾ ജോർജ് കുര്യൻ ഇടപെട്ടാണ് തന്നെ പുറത്താക്കിയത്. കുര്യന്റെ പല ഇടപാടുകളും പുറത്തു പറയേണ്ടി വരും എന്ന് നോബിൾ മാത്യു പറഞ്ഞു.
സസ്‌പെൻഷന് പിന്നാലെ കാഞ്ഞിരപ്പള്ളിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് നോബിളിന്റെ നീക്കം. ഇത് എൻഡിഎ ക്യാമ്പുകളിൽ വലിയ ആശങ്കയ്ക്ക് വഴി വെച്ചിട്ടുണ്ട്. ട്വന്റി ട്വന്റി ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് കൂടുതൽ സീറ്റുകൾ വിട്ടുനൽകുന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിലും ഒരു വിഭാഗം നേതാക്കൾക്ക് അമർഷമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർഥി പട്ടികകൾ പുറത്തുവരുന്നതോടെ പാർട്ടിയിലെ പൊട്ടിത്തെറികൾ തെരുവിലേക്ക് എത്തുമെന്നാണ് സൂചന.
The BJP is facing a major internal crisis following its candidate announcement for the upcoming assembly elections. In Chengannur, local workers are protesting the nomination of M.V. Gopalakrishnan, alleging that fielding a candidate who previously lost a block panchayat election is a "strategic adjustment" with the CPM.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."