പാലക്കാട് രമേശ് പിഷാരടി,തവനൂരിൽ വി.എസ് ജോയി; 55 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണ്ണയത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി കോൺഗ്രസ്. 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് പുറത്തിറക്കി. എന്നാൽ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ പ്രധാന മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയും പൂർണ്ണമായും ഒഴിവാക്കിയാണ് നിലവിൽ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി പ്രഖ്യാപനം ഹൈക്കമാൻഡ് തൽക്കാലം മാറ്റിവെച്ചു.
സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗം പേർക്കും സീറ്റ് ഉറപ്പായപ്പോൾ, ചില പ്രമുഖ മണ്ഡലങ്ങളിലെ അപ്രതീക്ഷിത സ്ഥാനാർഥിത്വങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
നടൻ രമേശ് പിഷാരടി പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകും. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തിൽ പിഷാരടിയുടെ വരവ് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. തവനൂരിൽ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയി മത്സരിക്കും. മുൻ എംപി രമ്യ ഹരിദാസ് ചിറയിൻകീഴ് മണ്ഡലത്തിലൂടെ നിയമസഭയിലേക്ക് മത്സരിക്കും. തിരുവനന്തപുരം ജില്ലയിൽ ആകെയുള്ള മണ്ഡലങ്ങളിൽ വെറും മൂന്നിടത്ത് മാത്രമാണ് നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ കെ. മുരളീധരൻ വട്ടിയൂർക്കാവിൽ വീണ്ടും ജനവിധി തേടും.
പത്തനംതിട്ട ജില്ലയിലെ ഒരു മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാത്തതാണ് ഇതിന് പിന്നിലെന്നാണ് സൂചന.
സിറ്റിങ് എംഎൽഎമാരായ വി.ഡി. സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്), തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി) എന്നിവർ തങ്ങളുടെ മണ്ഡലങ്ങളിൽ തന്നെ തുടരും. യുവനേതാക്കളായ വി.ടി. ബൽറാം തൃത്താലയിലും, മാത്യു കുഴൽനാടൻ മൂവാറ്റുപുഴയിലും, പി.സി. വിഷ്ണുനാഥ് കുണ്ടറയിലും ജനവിധി തേടും.
കെ. ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ലൈംഗിക ആരോപണവിധേയനായ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ പെരുമ്പാവൂരിൽ അന്തിമ തീരുമാനമെടുക്കാതെ ഹൈക്കമാൻഡ് മാറ്റി വെച്ചിരിക്കുകയാണ്. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വത്തിന് തെരഞ്ഞെടുപ്പ് സമിതി പച്ചക്കൊടി വീശി.
കൊയിലാണ്ടിയിൽ കെ. പ്രവീൺ കുമാറും എലത്തൂരിൽ വിദ്യാ ബാലകൃഷ്ണനും കോഴിക്കോട് നോർത്തിൽ കെ. ജയന്തും സ്ഥാനാർഥികളാകും. വടക്കൻ കേരളത്തിൽ സജീവ് ജോസഫ് (ഇരിക്കൂർ), സണ്ണി ജോസഫ് (പേരാവൂർ) എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
സ്ഥാനാർഥികൾ
ഇരിക്കൂർ - അഡ്വ. സജീവ് ജോസഫ്
ധർമ്മടം - അബ്‌ദുൾ റഷീദ്
തലശ്ശേരി - കെ.പി സാജു
പേരാവൂർ അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി ഉഷ വിജയൻ
സുൽത്താൻബത്തേരി - ഐ.സി ബാലകൃഷ്ണൻ
കല്പറ്റ അഡ്വ. ടി. സിദ്ദിഖ്
നാദാപുരം - കെ.എം അഭിജിത്
കൊയിലാണ്ടി - അഡ്വ. കെ. പ്രവീൺ കുമാർ
ബാലുശ്ശേരി- വി.ടി സൂരജ്
എലത്തൂർ - വിദ്യ ബാലകൃഷ്‌ണൻ
കോഴിക്കോട് നോർത്ത് അഡ്വ. കെ. ജയന്ത്
നിലമ്പൂർ - ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ എ.പി. അനിൽ കുമാർ
തവനൂർ - വി.എസ് ജോയ്
പൊന്നാനി - നൗഷാദ് അലി
തൃത്താല വി.ടി ബൽറാം
കോങ്ങാട് -കെ.എ തുളസി
മലമ്പുഴ - എ. സുരേഷ്
പാലക്കാട് - രമേഷ് പിഷാരടി
തരൂർ - കെ.സി സുബ്രഹ്മണ്യൻ
ചിറ്റൂർ അഡ്വ. സുമേഷ് അച്യുതൻ
നെന്മാറ ടി. തങ്കപ്പൻ
ആലത്തൂർ - കെ.എൻ ഫെബിൻ
മണലൂർ - ടി.എൻ പ്രതാപൻ
ഒല്ലൂർ - അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത്
തൃശ്ശൂർ - രാജൻ ജെ. പല്ലൻ
നാട്ടിക അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം - ടി.എം നാസർ
ചാലക്കുടി - സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ - ഒ.ജെ ജനീഷ്
പുതുക്കാട് കെ.എം ബാബു രാജ്
അങ്കമാലി - റോജി എം. ജോൺ
ആലുവ - അൻവർ സാദത്ത്
പറവൂർ - വി.ഡി. സതീശൻ
എറണാകുളം ടി.ജെ വിനോദ്
തൃക്കാക്കര - ഉമ തോമസ്
കുന്നത്തുനാട് - വി.പി. സജീന്ദ്രൻ
മൂവാറ്റുപുഴ ഡോ. മാത്യു കുഴൽനാടൻ
വൈക്കം കെ. ബിനിമോൻ
കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
പുതുപ്പള്ളി - ചാണ്ടി ഉമ്മൻ
അരൂർ - ഷാനിമോൾ ഉസ്മാൻ
ചേർത്തല കെ. ആർ രാജേന്ദ്ര പ്രസാദ്
ഹരിപ്പാട് - രമേശ് ചെന്നിത്തല
മാവേലിക്കര- ശ്രീമതി അഡ്വ. മുത്താര രാജ്
കരുനാഗപ്പള്ളി - സി.ആർ. മഹേഷ്
കൊട്ടാരക്കര - അഡ്വ. പി. ഐഷ പോറ്റി
പത്തനാപുരം ജ്യോതികുമാർ ചാമക്കാല
കുണ്ടറ പി. സി വിഷ്‌ണുനാഥ്
കൊല്ലം അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ - സൂരജ് രവി
ചിറയിൻകീഴ് - രമ്യ ഹരിദാസ്
വട്ടിയൂർക്കാവ് - കെ. മുരളീധരൻ
കോവളം - എം. വിൻസെന്റ്
സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗം പേർക്കും പട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ടെങ്കിലും ചില ജില്ലകളിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് കോൺഗ്രസ് ക്യാമ്പുകളിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. രണ്ടാം ഘട്ട പട്ടിക വൈകാതെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
The Indian National Congress has officially released its first phase of candidates for 55 constituencies in the upcoming 2026 Kerala Assembly Elections. While most sitting MLAs have retained their seats, the list features some high-profile entries and notable exclusions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."