ഉദ്യോഗസ്ഥർക്കെതിരേ എക്‌സൈസ് കമ്മിഷണർ: വാഹനപരിശോധന 'ആർക്കോ വേണ്ടി'; നാലുമണിക്കൂർ വാഹനപരിശോധന നടത്താൻ കർശന നിർദേശം
കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്തെ എക്‌സൈസിന്റെ വാഹനപരിശോധനാ രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് കമ്മിഷണർ. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പട്രോളിങും വാഹന പരിശോധനയും വ്യവസ്ഥാപിതവും ഫലപ്രദവുമായ രീതിയിലല്ല നടക്കുന്നതെന്ന് എക്‌സൈസ് കമ്മിഷണർ എം.ആർ അജിത്കുമാർ കണ്ടെത്തി. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അനധികൃത ലഹരിക്കടത്ത് തടയുന്നതിനായി 24 മണിക്കൂറും പരിശോധന ഉറപ്പാക്കാൻ കമ്മിഷണർ ഉത്തരവിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യവും മറ്റു ലഹരിവസ്തുക്കളും അനധികൃതമായി സംസ്ഥാനത്തേക്ക് കടത്താനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എക്‌സൈസ് ഇന്റലിജൻസും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എക്‌സൈസിന്റെ പട്രോളിങിലും വാഹനപരിശോധനയിലും മാറ്റങ്ങൾ വരുത്തി കാര്യക്ഷമമാക്കാൻ കമ്മിഷണർ മാർഗ നിർദേശം പുറപ്പെടുവിച്ചത്.
എല്ലാ ജില്ലകളിലും ദിവസേന രണ്ട് വാഹന പരിശോധനാ സംഘത്തെയും ഒരു ഹൈവേ പട്രോളിങ് പാർട്ടിയെയും വിന്യസിക്കണമെന്നാണ് നിർദേശം. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ, നിരീക്ഷണത്തിനായി അതിർത്തികളിലെ സർക്കിൾ ഓഫിസുകളിൽ നിന്നും റേഞ്ച് ഓഫിസുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ബോർഡർ പട്രോളിങ് പാർട്ടിയെ വിന്യസിപ്പിക്കണം. എക്‌സൈസിന്റെ പരിശോധനാ കേന്ദ്രങ്ങൾ കൃത്യമായ ഇടവേളകളിൽ മാറ്റണം. പരിശോധനകൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത രീതിയിലാക്കുന്നതിന് ഡെപ്യൂട്ടി കമ്മിഷണർമാർ പുതിയ സ്ഥലങ്ങൾ കണ്ടെത്തണം. വാഹനങ്ങൾ സുരക്ഷിതമായും ഫലപ്രദമായും തടഞ്ഞുനിർത്തി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യത്തിന് ജീവനക്കാരെ ഉൾപ്പെടുത്തണം.
ജില്ലാതല ടീമുകളെ കൂടാതെ, സർക്കിൾ, റേഞ്ച് ഓഫിസുകൾ ദിവസേന കുറഞ്ഞത് നാല് മണിക്കൂർ വാഹന പരിശോധന നടത്തണം. ഇത് രണ്ട് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി നിർവഹിക്കണം. എല്ലാ പട്രോളിങ് ടീമുകളും പരിശോധനാ രജിസ്റ്ററുകൾ, പിടിച്ചെടുത്ത സാധനങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ കൃത്യമായി സൂക്ഷിക്കേണ്ടതാണ്. എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ ദൈനംദിന റിപ്പോർട്ട് കൺട്രോൾ റൂം മുഖേന ഡെപ്യൂട്ടി കമ്മിഷണർക്ക് സമർപ്പിക്കണം.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കൂടുതലായി നടക്കാൻ സാധ്യതയുള്ളതിനാൽ രാത്രികാല പട്രോളിങിന് പ്രത്യേക ഊന്നൽ നൽകണം. പട്രോളിങ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും തിരിച്ചറിയൽ രേഖകൾ സഹിതം ശരിയായ യൂനിഫോം ധരിക്കണം. പട്രോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥനും അനുവാദമില്ലാതെ സ്ഥലം വിട്ടുപോകരുതെന്നും എെെക്സസ് കമ്മിഷണർ പുറത്തിറക്കിയ മാർഗരേഖയിൽ നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."