'അലി വീട്ടിലില്ലെങ്കില്‍ എനിക്ക് എന്റെ കൈകള്‍ അറുത്തുമാറ്റപ്പെട്ട പോലെയാണ്' കൊല്ലപ്പെട്ട ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ നേതാവ് അലി ലാരിജാനിയെ കുറിച്ച് പ്രിയതമ ഫരീദയുടെ വാക്കുകള്‍
'ഓരോ രക്ത സാക്ഷിത്വവും വിപ്ലവത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും' പരമോന്നത നേതാവ് ഇമാം അലി ഖാംനഈയെ ബോംബിട്ട് ഇസ്റാഈല്‍ ഇല്ലാതാക്കിയതിന് പിന്നാലെ നല്‍കിയ ഒരു അഭിമുഖത്തില്‍ അലി ലാരിജാനി യു.എസിന് മുന്നറിയിപ്പ് നല്‍. ഇത് വെറും വാക്കായിരുന്നില്ല. ഖാംനഈയെ ഇല്ലാതാക്കുന്നതിലൂടെ ഇറാന്‍ കയ്യടക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റേയും വ്യാമോഹങ്ങള്‍ക്ക് മേലുള്ള ആദ്യത്തെ അടിയായിരുന്നു ആ പ്രതികരണം. പിന്നീടിങ്ങോട്ട് ലോക ശക്തികളെ ഞെട്ടിക്കുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ ഇറാന്‍. മര്‍മം നോക്കി ചീറിപ്പാഞ്ഞു വന്ന മിസൈലുകള്‍. കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് ലക്ഷ്യം തെറ്റാതെയുള്ള ആക്രമണങ്ങള്‍.
ഇറാന്റെ വിപ്ലവാനന്തര ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ വ്യക്തിത്വങ്ങളിലൊന്നിനെയിരുന്നു അലി ലാരിജാനി.
ആയത്തുല്ലാഹ് ഖുമൈനിയുടെ വലം കയ്യായിരുന്ന മുര്‍തസ മുത്തഹരിയുടെ മരുമകന്‍, അലി ഖാംനഇയുടെ അടുപ്പക്കാരന്‍, സുരക്ഷാ തലവന്‍, മാധ്യമ മേധാവി, ആണവ ചര്‍ച്ചകളില്‍ ഇറാന്റെ മുഖം, മധ്യമ നിലപാടുകളുടെ തോഴന്‍, ഫലസ്തീന്റെയും ഹമാസിന്റെയും ശക്തനായ വക്താവ്, അങ്ങിനെ ലാറിജാനി അടയാളപ്പെടുത്തിയ വഴികള്‍ ഏറെയാണ്. എന്നാല്‍ ഇതിനെല്ലാം മീതെയാണ് ലാരിജാനി എന്ന വീട്ടുകാരന്‍. ഫരീദയുടെ പ്രണയാതുരനായ ഇണ. ഉമ്മയുടെ പ്രിയങ്കരനായ മകന്‍...പിതാവ്...വീട്ടിലെ കുഞ്ഞുകുഞ്ഞുകാര്യങ്ങളില്‍ പോലും പങ്കാളിയാവുന്ന ഒരു സാധാരണക്കാരന്‍. അദ്ദഹത്തെ കുറിച്ച് ഭാര്യ ഫരീദ പറഞ്ഞ ചില കൊച്ചു വര്‍ത്തമാനങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ബംഗളൂരില്‍ നിന്നുള്ള എഴുത്തുകാരിയായ സവിത ഹിരേമത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ്. ഒരു ശരത്കാല സായാഹ്നം. അലി ലാരിജാനിയുടെ വീട്ടില്‍ പോയതായിരുന്നു. അവിടെ വെച്ച് ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു. ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. അവരുടെ ഉമ്മയെ കുറിച്ചായിരുന്നു ആ സംസാരം. എന്നാല്‍ എന്നാല്‍ ആ സംഭാഷണത്തിലുടനീളം 'അലി' എന്ന പേര് അവരുടെ ചുണ്ടുകളില്‍ നിന്ന് മാഞ്ഞതേയില്ല.
'അലി വീട്ടില്‍ ഇല്ലെങ്കില്‍ എന്റെ കൈകള്‍ അറുത്തുമാറ്റപ്പെട്ട പോലെയാണ്. വീട്ടിലുണ്ടെങ്കില്‍ എല്ലാ ജോലികളും അദ്ദേഹം തന്നെ ചെയ്യും. അതും ഞാനാവശ്യപ്പെടുക പോലും ചെയ്യാതെ. പച്ചക്കറികള്‍ കൊണ്ടുവന്ന് ഒതുക്കി വെക്കും. പച്ചക്കറികളും കോഴിയുമൊക്കെ കഴുകി വൃത്തിയാക്കും. പാത്രങ്ങള്‍ കഴുകും.ഇറാന്റെ ദേശീയ സുരക്ഷയുടെ ഭാരം ചുമലിലേറ്റുന്ന ഒരാള്‍ക്ക് എങ്ങനെ വീട്ടില്‍ വന്ന് കോഴിയിറച്ചി വൃത്തിയാക്കാനും പാത്രങ്ങള്‍ കഴുകാനും കഴിയുന്നു എന്നോര്‍ത്ത് ഞാന്‍ അതിശയപ്പെടാറുണ്ടായിരുന്നു പലപ്പോഴും...'ഫരീദ തുടര്‍ന്നു.
'ആറ് മാസമായി അലി വീട്ടില്‍ വന്നിട്ട്. യുദ്ധം പന്ത്രണ്ടാം നാളില്‍ എത്തി നില്‍ക്കേ (കൊല്ലപ്പെടുന്നതിന് മുന്‍പുള്ളതാണ് കൂടിക്കാഴ്ച) അദ്ദേഹത്തിന് ഒരു സാധാരണ ജീവിതം നയിക്കാന്‍ അനുവാദമില്ലായിരുന്നു.'
ലോകത്തിലെ വന്‍ശക്തികള്‍ വധശിക്ഷ വിധിച്ച ആ മനുഷ്യന് ഒരു യുവാവിന്റെ മനസ്സും പക്വമായ പെരുമാറ്റവുമുള്ള പ്രണയാതുരനായ ഒരാളായിരുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റില്‍ ഉള്‍പെടെ താന്‍ വഹിച്ച ഒരു ഉത്തരവാദിത്തത്തിനും അലി ശമ്പളം വാങ്ങിയിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം ജീവിതത്തില്‍ പാലിച്ചിരുന്ന സൂക്ഷ്മതയും അവര്‍ അതോടൊപ്പം കൂട്ടിച്ചേര്‍ത്തു.
'പാര്‍ലമെന്റില്‍ നിന്നോ പിന്നീട് വഹിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്നോ അലി ശമ്പളം വാങ്ങിയിരുന്നില്ല. വര്‍ഷങ്ങളായി ഒരു സര്‍വ്വകലാശാല പ്രൊഫസറുടെ ശമ്പളം മാത്രമാണ് അദ്ദേഹം വാങ്ങിയിരുന്നത്. മാത്രമല്ല, കടക്കാരനാകാതിരിക്കാന്‍ അതില്‍ നിന്ന് ഒരു ഭാഗം പോലും അദ്ദേഹം എല്ലാ മാസവും പൊതുഖജനാവിലേക്ക് നിക്ഷേപിക്കുമായിരുന്നു.
ഈ വീട് വാങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് പണത്തിന് ആവശ്യമുണ്ടായിരുന്നു, ' ഉപ്പാ, നിങ്ങള്‍ക്ക് പാര്‍ലമെന്റില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക വാങ്ങിക്കൂടേ?' എന്ന് ആ സമയത്ത് ഞങ്ങളുടെ മകള്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു ആ സമയത്ത്. എന്നാല്‍ അലി അത് നിരസിക്കുകയാണുണ്ടായത്. 'നമ്മള്‍ ഈ രാജ്യത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. എനിക്ക് അതിന്റെ പേരില്‍ മറ്റ് അവകാശവാദങ്ങളൊന്നുമില്ല.' ഇതാണ് അദ്ദേഹം അന്ന് മകള്‍ക്ക് നല്‍കിയ മറുപടി- ഫരീദ പറഞ്ഞു.
വിപ്ലവത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ഒരു നിമിഷം പോലും സുഖസൗകര്യങ്ങളില്‍ ചെലവഴിക്കാതെ ഇറാനുവേണ്ടി ഓടിനടന്ന് അധ്വാനിച്ച ഒരാളുടേതാണ് ഈ വാക്കുകള്‍.
'എന്റെ കുടുംബത്തേക്കാള്‍ ഉയര്‍ന്ന നിലയിലിലുള്ളവരായിരുന്നു അലിയുടെ കുടുംബം' ഫരീദ ഓര്‍ത്തെടുത്തു.
'വടക്ക് അവര്‍ക്ക് ധാരാളം സ്ഥലവും ആടുകളും ഉണ്ടായിരുന്നു. എന്നാല്‍ വിവാഹശേഷം അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത വീട് വളരെ ചെറുതായിരുന്നു. എന്റെ പിതാവ് ശഹീദ് മുര്‍തസ മൊത്തഹരി( ഇറാന്‍ ചരിത്രത്തിലെ ഏറ്റവും പ്രമുഖനായ ഫിലോസഫര്‍,) തന്റെ മകള്‍ക്ക് സമ്മായി രണ്ട് സോഫ സെറ്റുകളും രണ്ട് പരവതാനികളും വാങ്ങിത്തന്നു. ആ ചെറിയ വീട്ടിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍ നിറയ്ക്കാന്‍ ഉതകുന്നതായിരുന്നു അത്'
നാല്‍പ്പത് വര്‍ഷം മുമ്പ് പിതാവ് സമ്മാനമായി നല്‍കിയ സോഫകളും പരവതാനികളും തന്നെയാണ് ഇന്നും അലിയുടെയും ഫരീദയുടെയും വീട്ടിലുള്ളത്. അവര്‍ക്ക് വേറെ സോഫകളൊന്നുമില്ല. അതില്‍ ഒട്ടും അതിശയോക്തിയില്ല.അത്രമേല്‍ ലളിതമായിരുന്നു അവരുടെ ജീവിതം.
'പിതാവിന്റെ രക്തസാക്ഷിത്വത്തിന് ശേഷമുള്ള ഈ നാല്‍പതോളം വര്‍ഷങ്ങളില്‍ എനിക്ക് പിതാവും ഭര്‍ത്താവും സുഹൃത്തും അധ്യാപകനുമെല്ലാമായിരുന്നു അലി. അദ്ദേഹത്തിന്റെ തലയിലെ ഒരു മുടിനാരിഴ പോലും നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ല.'- ഹൃദയത്തിന്റെ ആഴങ്ങളോളം ചെന്നെത്തുന്ന പ്രണയം കണ്ണുകളില്‍ നിറച്ച് ഫരീദ പറഞ്ഞു നിര്‍ത്തുന്നു.
ഓര്‍മകളുടെ ഈ പങ്കുവെപ്പിന് ശേഷം സവിത കുറിക്കുന്നു.
കഴിഞ്ഞ രാത്രി, 'അലി ലാരിജാനി രക്തസാക്ഷിയായി' എന്ന വാര്‍ത്ത വായിച്ചപ്പോള്‍, അദ്ദേഹത്തെക്കുറിച്ചോ വിപ്ലവത്തെക്കുറിച്ചോ അല്ല ഞാന്‍ ആശങ്കപ്പെട്ടത്. ഞാന്‍ ഓര്‍ത്തത് ഫരീദയെ കുറിച്ചാണ്. പിതാവ് മൊര്‍ത്താസയെ ഒരു ദിവസം നഷ്ടപ്പെട്ട, ഇന്നലെ തന്റെ പ്രിയ സുഹൃത്തിനെയും അധ്യാപകനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട ആ സ്ത്രീയെക്കുറിച്ച്.
അലി വീട്ടിലില്ലെങ്കില്‍ തന്റെ കൈകള്‍ അറുത്തുകളയപ്പെട്ടതായി അനുഭവപ്പെടുന്ന ഫരീദയെക്കുറിച്ച്. മനോഹരമായി ബാങ്ക് വിളിക്കുന്ന മകന്‍ മുര്‍ത്തസയെക്കുറിച്ച്.
ഈ സ്ത്രീയുടെ ഒരൊറ്റ നെടുവീര്‍പ്പിന് അമേരിക്കയെയും ഇസ്‌റാഈലിനെയും വേരോടെ പിഴുതെറിയാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്- സവിത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."